
ദുബായ്: ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനലിനുള്ള പിച്ച് തെരഞ്ഞെടുത്ത് ഐസിസി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടന്ന അതേ പിച്ച് തന്നെയാണ് കിരീടപ്പോരാട്ടത്തിനും ഐസിസി തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. പിച്ച് ഒരുക്കുന്നതിന്‍റെ ഭാഗമായി ഗ്രൗണ്ടിന്‍റെ മധ്യത്തിലുള്ള വിക്കറ്റ് നനക്കുന്നത് അടക്കമുള്ള നടപടികള്‍ അധികൃതര്‍ തുടങ്ങിക്കഴിഞ്ഞു. ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ആകെയുള്ള ഏഴ് പിച്ചുകളില്‍ ഏറ്റവും മധ്യത്തിലുള്ളതാണ് ഇന്ത്യ-പാക് മത്സരത്തിന് ഉപയോഗിച്ചത്. ഇതേ വിക്കറ്റ് തന്നെയായിരിക്കും ഫൈനലിനും ഉപയോഗിക്കുക.
ഉപയോഗിച്ച പിച്ചിൽ മത്സരം വീണ്ടും നടത്താൻ രണ്ടാഴ്ചത്തെ ഇടവേള വേണമെന്നാണ് ദുബായ് ഇന്‍റർ നാഷണൽ സ്റ്റേഡിയത്തിലെ ചട്ടം. ഇതനുസരിച്ച് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടന്ന കഴിഞ്ഞ മാസം 23ന്ശേഷം സെന്‍റര്‍ വിക്കറ്റില്‍ മത്സരങ്ങളൊന്നും നടത്തിയിരുന്നില്ല. ഇന്ത്യ നാലു മത്സരങ്ങള്‍ ഇവിടെ കളിച്ചപ്പോഴും നാലും വ്യത്യസ്ത പിച്ചുകളിലായിരുന്നു. ഇതാദ്യമായാണ് ടൂർണമെന്‍റില്‍ നേരത്തെ കളിച്ച പിച്ചില്‍ ഇന്ത്യ വീണ്ടും കളിക്കാനിറങ്ങുന്നത്.
90's കിഡ്സിന് ഇതൊന്നും മനസിലാവില്ല, മുഹമ്മദ് ഹഫീസിന് മറുപടിയുമായി വഖാര്‍ യൂനിസ്
ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഇന്‍റര്‍നാഷണല്‍ ലീഗ് ടി20 മത്സരം നടന്ന പിച്ചില്‍ രണ്ടാഴ്ച്ചത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ-ബംഗ്ലാദേശ് മത്സരം നടന്നത്. സെന്‍റര്‍ വിക്കറ്റ് ദിവങ്ങളായി മൂടിയിട്ടിരിക്കുന്നതിനാല്‍ പിച്ചിന്‍റെ സ്വഭാവം എങ്ങനെയായിരിക്കുമെന്നത് ഇരു ടീമുകളെയും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. അതേസമയം, പാകിസ്ഥാനെതിരെ ആധികാരിക ജയം നേടിയ പിച്ചിലാണ് കളിക്കേണ്ടത് എന്നത് ഇന്ത്യക്ക് ആശ്വാസകരവുമാണ്.
ടേസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനെ 241 റണ്‍സിൽ എറിഞ്ഞിട്ട ഇന്ത്യ വിരാട് കോലിയുടെ സെഞ്ച്വറിയുടെ മികവിൽ 45 പന്ത് ശേഷിക്കേ അനായാസം ലക്ഷ്യത്തിൽ എത്തി. കോലി 111 പന്തിൽ 100 റൺസുമായി പുറത്താവാതെ നിന്നപ്പോൾ ശ്രേയസ് അയ്യർ 56ഉം ശുഭ്മൻ ഗിൽ 46ഉം റൺസെടുത്തു.
കുൽദീപ് യാദവ് ഒൻപതോവറിൽ 40 റൺസിന് മൂന്നും ഹാർദിക് പണ്ഡ്യ എട്ട് ഓവറിൽ 31 റൺസിന് രണ്ടും വിക്കറ്റ് വീഴ്ത്തിയ മത്സരത്തിൽ ഇന്ത്യയുടെ ഇരുപത്തിയാറ് ഓവറും എറിഞ്ഞത് സ്പിന്നർമാരായിരുന്നു. അഞ്ച് വിക്കറ്റും സ്പിന്നരമാര്‍ വീഴ്ത്തി. രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്ക് നേരിയ മുൻതൂക്കമുള്ളതിനാൽ ടോസിലെ ഭാഗ്യം നിർണായകമായേക്കും. കഴിഞ്ഞ 14 മത്സരങ്ങളില്‍ ടോസ് ജയിച്ചിട്ടില്ലെന്നത് മാത്രമാണ് ഇന്ത്യയെ ആശങ്കപ്പെടുന്ന കാര്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക