
മുംബൈ: ചാമ്പ്യൻസ് ട്രോഫിയുമായി പാക് അധീന കശ്മീരിലടക്കം പര്യടനം നടത്താമെന്ന പാക്കിസ്ഥാന്‍റെ മോഹത്തിന് തിരിച്ചടി. ചാമ്പ്യൻസ് ട്രോഫിയുടെ 'ട്രോഫി ടൂർ' ഐ സി സി തടഞ്ഞു. പാക് അധീന കാശ്മീരിലൂടെ ട്രോഫി കൊണ്ടുപോകുന്നത് ഐ സി സി വിലക്കി. നാളെ മുതൽ 'ട്രോഫി ടൂർ' പാകിസ്ഥാൻ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലാണ് ഐ സി സിയുടെ നടപടി. പാകിസ്ഥാൻ വേദിയാകുന്ന കാര്യത്തിലടടക്കം അനിശ്ചിതത്വം തുടരുന്നതിനിടെ ആണ് ഐ സി സി 'ട്രോഫി ടൂർ' വിലക്കിയത്. ജയ് ഷായുടെ പ്രതിഷേധം കാരണമാണ് ഐ സി സി തീരുമാനമെടുത്തതെന്നാണ് ബി സി സി ഐ അറിയിച്ചത്.
അതിനിടെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കളിക്കാനായി പാകിസ്ഥാനിലേക്കില്ലെന്ന ഇന്ത്യൻ നിലപാടില്‍ മാറ്റമില്ലെങ്കില്‍ ടൂര്‍ണമെന്‍റ് തന്നെ ബഹിഷ്കരിച്ച് പ്രതിഷേധിക്കാന്‍ പാകിസ്ഥാന്‍ നീക്കമെന്ന റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പുറമെ വരാനിരിക്കുന്ന ഐ സി സി ടൂര്‍ണമെന്‍റുകളിലെ ഇന്ത്യക്കെതിരായ മത്സരങ്ങളും ബഹിഷ്കരിക്കാനും പാകിസ്ഥാന്‍റെ നീക്കമുണ്ട്. ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്ഥാനിലേക്ക് പോകില്ലെന്നും ഹൈബ്രിഡ് മോഡലില്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാമെന്നുമുള്ള ബി സി സി ഐ നിലപാട് ഐ സി സി കഴിഞ്ഞ ദിവസം പാക് ക്രിക്കറ്റ് ബോര്‍ഡിനെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍ ഹൈബ്രിഡ് മോഡല്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും പാകിസ്ഥാനിലേക്കില്ലെന്ന ഇന്ത്യൻ നിലപാടില്‍ മാറ്റമില്ലെങ്കില്‍ ആതിഥേയ രാജ്യം തന്നെ ടൂര്‍ണമെന്‍റ് ബഹിഷ്കരിക്കണമെന്നാണ് പാക് നിലപാടെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങളെ ഉദ്ധരിച്ച് ഡോണ്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ചാമ്പ്യൻസ് ട്രോഫി നടത്തിപ്പ് സംബന്ധിച്ച് ഐ സി സിയില്‍ നിന്ന് വ്യക്തത തേടാനും പാക് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. പാകിസ്ഥാനില്‍ കളിക്കാനില്ലെന്നും പകരം ചാമ്പ്യൻസ് ട്രോഫിയിലെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയായ ദുബായില്‍ കളിക്കാമെന്നും ബി സി സി ഐ നേരത്തെ ഐ സി സിയെ അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമാണ് ബി സി സി ഐ നിലപാട് അറിയിച്ചത്. അടുത്ത വര്‍ഷം ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെ പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയില്‍ റാങ്കിംഗില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലുള്ള ടീമുകളാണ് പങ്കെടുക്കേണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!