INDW vs PAKW : എഡ്‌ജ്‌ബാസ്റ്റണില്‍ ഇന്ന് ക്രിക്കറ്റ് മഹായുദ്ധം; ഇന്ത്യ-പാക് വനിതകള്‍ നേര്‍ക്കുനേര്‍

Published : Jul 31, 2022, 09:48 AM ISTUpdated : Jul 31, 2022, 09:53 AM IST
INDW vs PAKW : എഡ്‌ജ്‌ബാസ്റ്റണില്‍ ഇന്ന് ക്രിക്കറ്റ് മഹായുദ്ധം; ഇന്ത്യ-പാക് വനിതകള്‍ നേര്‍ക്കുനേര്‍

Synopsis

എഡ്‌ജ്‌ബാസ്റ്റണിലെ തീപാറും പോരാട്ടത്തിന്‍റെ ടിക്കറ്റുകളെല്ലാം ദിവസങ്ങൾക്ക് മുന്‍പേ വിറ്റുപോയിരുന്നു

എഡ്‌ജ്‌ബാസ്റ്റണ്‍: കോമണ്‍വെൽത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിലെ(Commonwealth Games Women's Cricket 2022) രണ്ടാം മത്സരത്തിൽ ഇന്ത്യയിന്ന് ചിരവൈരികളായ പാകിസ്ഥാനെ(India Women vs Pakistan Women) നേരിടും. എഡ്‌ജ്‌ബാസ്റ്റണില്‍ വൈകീട്ട് മൂന്നരയ്ക്കാണ് മത്സരം. ആദ്യ മത്സരത്തില്‍ ഓസീസിനോട് തോല്‍വി വഴങ്ങിയ ഇന്ത്യന്‍ വനിതകള്‍ അയല്‍ക്കാരെ വീഴ്‌ത്തി ശക്തമായി തിരിച്ചെത്താന്‍ ലക്ഷ്യമിടുന്നു. 

വേദി ഏതുമായിക്കോട്ടെ, ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റിന്‍റെ ആവേശം ഒന്ന് വേറെതന്നെയാണ് കായിക ലോകത്തിന്. എഡ്‌ജ്‌ബാസ്റ്റണിലെ തീപാറും പോരാട്ടത്തിന്‍റെ ടിക്കറ്റുകളെല്ലാം ദിവസങ്ങൾക്ക് മുന്‍പേ വിറ്റുപോയി. ടിവിയിലും മറ്റ് പ്ലാറ്റ്ഫോമുകളിലും കളി കാണാൻ കാത്തിരിക്കുന്നവരും ഏറെ. ആദ്യ കളി തോറ്റ് തുടങ്ങിയതിനാൽ ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. കരുത്തരായ ഓസ്ട്രേലിയയോട് കയ്യെത്തും ദൂരത്താണ് ഇന്ത്യക്ക് ജയം നഷ്ടമായത്. പാകിസ്ഥാനാവട്ടെ ബാര്‍ബഡോസിനോടും തോറ്റു. നേര്‍ക്കുനേര്‍ കണക്കുകളിൽ ഇന്ത്യയാണ് മുന്നിൽ. ഇതുവരെ പോരടിച്ച 11 കളികളിൽ ഒന്‍പതിലും ജയം ഇന്ത്യക്കായിരുന്നു. രണ്ട് തവണ ജയം പാക്കിസ്ഥാനൊപ്പം നിന്നു. പതിവ് ഇന്ത്യ-പാക് പോരാട്ടങ്ങൾ പോലെ നല്ലൊരു മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. 

ജയപ്രതീക്ഷയില്‍ നിന്ന് തോല്‍വിയിലേക്ക് വീണ ഇന്ത്യ 

ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ 49 റണ്‍സിനിടെ അഞ്ച് വിക്കറ്റ് വീണിട്ടും മധ്യനിരയുടേയും വാലറ്റത്തിന്‍റേയും കരുത്തില്‍ ഓസീസ് വനിതകള്‍ മൂന്ന് വിക്കറ്റിന് വിജയിച്ചിരുന്നു. ആഷ്‌ലി ഗാര്‍ഡ്‌നര്‍(35 പന്തില്‍ 52*), ഗ്രേസ് ഹാരിസ്(20 പന്തില്‍ 37), അലാന കിംഗ്(16 പന്തില്‍ 18*) എന്നിവരാണ് ഓസീസിന് ടൂര്‍ണമെന്‍റിലെ ആദ്യ ജയമൊരുക്കിയത്. ഓസീസ് വനിതകളുടെ തുടക്കത്തില്‍ ഓപ്പണര്‍മാരായ അലീസ ഹീലി(2 പന്തില്‍ 0), ബെത് മൂണി(9 പന്തില്‍ 10), മൂന്നാം നമ്പറുകാരിയും ക്യാപ്റ്റനുമായ മെഗ്‌ ലാന്നിംഗ്‌(5 പന്തില്‍ 8), തഹ്‌ലിയ മഗ്രാത്ത്(8 പന്തില്‍ 14) എന്നീ ടോപ് ഫോര്‍ ബാറ്റര്‍മാരെ രേണുക സിംഗ് പുറത്താക്കിയിരുന്നു. ഇവരില്‍ മൂണിയും തഹ്‌ലിയയും ബൗള്‍ഡായാണ് മടങ്ങിയത്. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു രേണുകയുടെ നാല് വിക്കറ്റ് നേട്ടം. 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെ(34 പന്തില്‍ 52) അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. ഷഫാലി വര്‍മ 48 റണ്‍സടിച്ച് തിളങ്ങി. ഓസീസിനായി ജെസ് ജൊനാസന്‍ നാലു വിക്കറ്റ് വീഴ്ത്തി. സ്‌മൃതി മന്ഥാന(24), യാസ്‌തിക ഭാട്യ(8), ജെമീമാ റോഡ്രിഗസ്(11), ദീപ്‌തി ശര്‍മ്മ(1), ഹര്‍ലീന്‍ ഡിയോള്‍(7), രാധാ യാധവ്(2*), മേഘ്‌ന സിംഗ്(0) എന്നിങ്ങനെയായിരുന്നു മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍. ആദ്യ മത്സരത്തിലെ പോലെ രേണുക സിംഗിലേക്കാണ് ഇന്ന് കണ്ണുകളെല്ലാം. 

ഇന്ത്യന്‍ സ്‌ക്വാഡ്: സ്‌മൃതി മന്ഥാന, ഷെഫാലി വര്‍മ്മ, യാസ്‌തിക ഭാട്യ(വിക്കറ്റ് കീപ്പര്‍), ജെമീമാ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), ഹര്‍ലീന്‍ ഡിയോള്‍, ദീപ്‌തി ശര്‍മ്മ, രാധാ യാധവ്, രാജേശ്വരി ഗെയ്‌ക്‌വാദ്, മേഘ്‌ന സിംഗ്, രേണുക സിംഗ്, സ്‌നേഹ് റാണ, സബ്ബിനേനി മേഘ്‌ന, പൂജ വസ്‌ത്രകര്‍, താനിയ ഭാട്യ.

മാജിക് 100, ക്രിക്കറ്റ് ചരിത്രത്തിലാദ്യം! ധോണിക്ക് പോലുമില്ലാത്ത റെക്കോര്‍ഡുമായി ആലീസ ഹീലി
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവരെ കുറ്റം പറയുന്നത് നിര്‍ത്തൂ'; ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തെ പ്രശംസിച്ച് മുന്‍ പാകിസ്ഥാന്‍ താരങ്ങള്‍
ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ പ്രതാപകാലം തിരികെ കൊണ്ടുവരാന്‍ ഇന്ത്യയുടെ മുന്‍ കോച്ച് വരുന്നു; സ്ഥിരീകരിച്ച് ബോര്‍ഡ്