
മുള്ളൻപൂര്‍: ഏകപക്ഷീയമായ ആദ്യ മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം ആവേശം അവസാന ഓവറിലേക്ക് നീണ്ട ഐപിഎല്ലിലെ നാലാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്ന് വിക്കറ്റിന് വീഴ്ത്തിയ പഞ്ചാബ് കിംഗ്സിന് വിജയത്തുടക്കം. 163 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പഞ്ചാബ് പന്ത്രണ്ടാം ഓവറില്‍ 110-1 എന്ന മികച്ച നിലയിലായിരുന്നെങ്കിലും ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ പുറത്തായതോടെ കൂട്ടത്തകര്‍ച്ച നേരിട്ട് തോല്‍വി മുന്നില്‍ കണ്ടെങ്കിലും അരങ്ങേറ്റക്കാരൻ കൂപ്പര്‍ കൊണോലിയുടെ അപരാജിത അര്‍ധസെഞ്ചുറി(72*) പഞ്ചാബിനെ ജയത്തിലെത്തിച്ചു.
ശ്രേയസ് അയ്യര്‍ പുറത്തായതിന് പിന്നാലെ നെഹാര്‍ വധേര, ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയ്നിസ് എന്നിവരെ നഷ്ടമായി 110-2ല്‍ നിന്ന് 118-6ലേക്ക് വീണശേഷമായിരുന്നു പഞ്ചാബ് ജയിച്ചു കയറിയത്. ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റെടുത്ത് തിളങ്ങി. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ കൊണോലി 44 പന്തില്‍ 72 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 5 പന്തില്‍ 11 റണ്‍സുമായി സേവിയര്‍ ബാര്‍ട്‌ലെറ്റ് വിജയത്തില്‍ കൂട്ടായി. സ്കോര്‍ ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 162-6, പഞ്ചാബ് കിംഗ്സ് 19.1 ഓവറില്‍ 165-7.
163 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബിന് തുടക്കത്തിലെ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ(7) നഷ്ടമായെങ്കിലും കൂപ്പര്‍ കൊണോലിയും പ്രഭ്‌സിമ്രാന്‍ സിംഗും(24 പന്തില്‍ 37) തകര്‍ത്തടിച്ചതോടെ പഞ്ചാബ് അനായാസം ലക്ഷ്യത്തിലേക്ക് നീങ്ങി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 49 പന്തില്‍ 76 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. തകര്‍ത്തടിച്ച പ്രഭ്‌സിമ്രനെ മടക്കി റാഷിദ് ഖാനാണ് ഗുജറാത്തിന് ബ്രേക്ക് ത്രൂ നല്‍കിയത്. എന്നാല്‍ നാലാം നമ്പറില്‍ ക്രീസിലെത്തിയ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ അശോക് ശര്‍മക്കെതിരെ തുടര്‍ച്ചയായ സിക്സുകളിലൂടെ പഞ്ചാബിനെ 100 കടത്തി. പിന്നീടായിരുന്നു പഞ്ചാബിന്‍റെ നാടകീയ തകര്‍ച്ച. ജയത്തിലേക്ക് 15 പന്തില്‍ 19 റണ്‍സ് വേണ്ടപ്പോള്‍ മാര്‍ക്കോ യാന്‍സനെ(9) മടക്കി അരങ്ങേറ്റക്കാരൻ അശോക് ശര്‍മ പഞ്ചാബിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും സേവിയര്‍ ബാര്‍ട്‌ലെറ്റിനെ കൂട്ടുപിടിച്ച് കൊണോലിയുടെ ചെറുത്തുനില്‍പ്പ് പഞ്ചാബിന് ആവേശജയം സമ്മാനിച്ചു.
നേരത്തെ പഞ്ചാബിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസെടുത്തത്. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് 3 ഓവറില്‍ 37 റണ്‍സടിച്ച് നല്ല തുടക്കമിട്ടെങ്കിലും സുദര്‍ശന്‍ പുറത്തായതോടെ ഗുജറാത്തിന് അടിതെറ്റി. 27 പന്തില്‍ 39 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. സായ് സുദര്‍ശന്‍ 12 റണ്‍സെടുത്തപ്പോള്‍ ജോസ് ബട്‌ലര്‍ 38ഉം ഗ്ലെന്‍ ഫിലിപ്സ് 25ഉം റണ്‍സെടുത്തു. പഞ്ചാബിനായി വിജയകുമാര്‍ വൈശാഖ് 34 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ചാഹല്‍ 28 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!