
സിഡ്‌നി: ക്രിക്കറ്റില്‍ മാത്രമല്ല, പണം ബുദ്ധിപരമായി നിക്ഷേപിക്കുന്ന കാര്യത്തിലും ഓസ്ട്രേലിയന്‍ താരങ്ങള്‍ മുന്‍പന്തിയിലാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്.10 വര്‍ഷം മുമ്പ് നടത്തിയ ഒരു നിക്ഷേപത്തില്‍ നിന്ന് 24 മണിക്കൂറിനുള്ളിൽ സ്മിത്തിന്‍റെ അക്കൗണ്ടിലെത്തിയത് ഒന്നും രണ്ടും കോടിയല്ല, 9.5 കോടി രൂപയാണ് (1.4 ദശലക്ഷം ഡോളർ).10 വര്‍ഷം മുമ്പ് സ്മിത്ത് നിക്ഷേപം നടത്തിയ 'കോല' (Koala) എന്ന ഓൺലൈൻ ഫർണിച്ചർ കമ്പനി ഓസ്‌ട്രേലിയൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഓസീസ് താരത്തിന് വമ്പന്‍ സാമ്പതത്തിക നേട്ടമുണ്ടായത്. ഐപിഎല്ലില്‍ ആരും ടീമിലെടുക്കാതിരുന്നതിലൂടെ വലിയ നഷ്ടമാണ് ഓഹരി നിക്ഷേപത്തിലൂടെ സ്മിത്ത് നികത്തിയത്.
2015-ലാണ് സ്മിത്ത് 'കോല' എന്ന കമ്പനിയിൽ ആദ്യമായി നിക്ഷേപം നടത്തുന്നത്. അന്ന് 1 ലക്ഷം ഡോളർ നിക്ഷേപിച്ച് കമ്പനിയുടെ 10 ശതമാനം ഓഹരികൾ സ്മിത്ത് സ്വന്തമാക്കിയിരുന്നു. നിലവിൽ കമ്പനിയുടെ എട്ടാമത്തെ വലിയ ഓഹരി ഉടമയായ സ്മിത്തിന് 3.9 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ചൊവ്വാഴ്ച കമ്പനി ഓസ്‌ട്രേലിയൻ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിൽ വ്യാപാരം ആരംഭിക്കുമ്പോൾ സ്മിത്തിന്റെ ഓഹരി മൂല്യം 11.9 ദശലക്ഷം ഡോളറായിരുന്നു. എന്നാൽ അതേദിവസം വ്യാപാരം അവസാനിച്ചപ്പോഴേക്കും ഇത് 13.2 ദശലക്ഷം ഡോളറായി ഉയർന്നു. അതായത് ഒറ്റ ദിവസം കൊണ്ട് ഏകദേശം 1.4 ദശലക്ഷം ഡോളറിന്‍റെ ലാഭം. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 9.5 കോടിയിലധികം രൂപ. വെറുമൊരു ക്രിക്കറ്റ് താരം എന്നതിലുപരി മികച്ചൊരു സംരംഭകൻ കൂടിയാണ് സ്മിത്ത്.
ഡിജിറ്റൽ കറൻസികളിൽ നിക്ഷേപം നടത്താൻ സഹായിക്കുന്ന 'ബാംബൂ' (Bamboo) എന്ന ഫിൻടെക് ആപ്പിന്‍റെ അംബാസഡറാണ് സ്മിത്ത്. 'ഓട്ട് മിൽക്ക് ഗുഡ്‌നെസ്' (Oat Milk Goodness) എന്ന കമ്പനിയുടെ സഹസ്ഥാപകനുമാണ്. ഓൺലൈൻ ഫോട്ടോഗ്രാഫി പ്ലാറ്റ്‌ഫോമായ 'സ്നാപ്പർ' (Snappr) എന്ന കമ്പനിയിലും സ്മിത്തിന് നിക്ഷേപമുണ്ട്. ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്‍റെ മൂന്ന് ശതമാനം ഓഹരി സ്വന്തമാക്കിയതിലൂടെ മുന്‍ താരം ഷെയ്ന്‍ വോണ്‍ 450 കോടി രൂപയുടെ നേട്ടനമുണ്ടാക്കിയത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് സ്മിത്തും ഓഹരികള്‍ വാങ്ങിയതിലൂടെ കോടികള്‍ കൊയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!