ഇന്ത്യന്‍ കളിക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം ഉണ്ടായത് സ്ഥിരീകരിച്ച് ഓസ്ട്രേലിയ

By Web TeamFirst Published Jan 27, 2021, 12:00 PM IST
Highlights

സിഡ്നി ടെസ്റ്റിന്‍റെ മൂന്നാം ദിനമാണ് ഇന്ത്യന്‍ കളിക്കാര്‍ക്കുനേരെ കാണികളില്‍ ഒരു വിഭാഗം വംശീയ അധിക്ഷേപം നടത്തിയത്. ബൌണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുമ്രക്കുമെതിരെയാണ് വംശീയ അധിക്ഷേപം ഉണ്ടായത്. 

സിഡ്നി: ഓസ്ട്രേലിയ-ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ സിഡ്നിയില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ കളിക്കാര്‍ക്കുനേരെ വംശീയ അധിക്ഷേപം ഉണ്ടായതായി സ്ഥിരീകരിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. മത്സരത്തിനിടെ കാണികള്‍ക്കിടയില്‍ നിന്ന് വംശീയ അധിക്ഷേപം ഉണ്ടായതായി ഇന്ത്യന്‍ ടീം ഔദ്യോഗികമായി പരാതി നല്‍കിയിരുന്നു. ഇന്ത്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് സിറാജിനെയും ജസ്പ്രീത് ബുമ്രയെയും കാണികളില്‍ ഒരു വിഭാഗം വംശീയമായി അധിക്ഷേപിച്ചതായി ക്രിക്കറ്റ് ഓസ്ട്രേലിയ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് ക്രിക്കറ്റ് ഓസ്ട്രേലിയ ഐസിസിക്ക് സമര്‍പ്പിച്ചു.

സിസി ടിവി ഫൂട്ടേജുകളും മത്സരം കാണാന്‍ ടിക്കറ്റ് എടുത്തവരുടെ വിശദാംശങ്ങളും കാണികളുമായുള്ള അഭിമുഖങ്ങളും പരിശോധിച്ചശേഷമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ റിപ്പോര്‍ട്ട് നല്‍കിയത്.കാണികളുടെ പെരുമാറ്റം സംബന്ധിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിയമങ്ങള്‍ തെറ്റിച്ചവര്‍ക്ക് സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതിന് ദീര്‍ഘകാല വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് സൂചന.  സംഭവത്തില്‍ ന്യൂസൌത്ത് വെയില്‍സ് പോലീസ് നടത്തുന്ന അന്വേഷണം കൂടി പൂര്‍ത്തിയായശേഷമെ നടപടിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കു.

സിഡ്നി ടെസ്റ്റിന്‍റെ മൂന്നാം ദിനമാണ് ഇന്ത്യന്‍ കളിക്കാര്‍ക്കുനേരെ കാണികളില്‍ ഒരു വിഭാഗം വംശീയ അധിക്ഷേപം നടത്തിയത്. ബൌണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുമ്രക്കുമെതിരെയാണ് വംശീയ അധിക്ഷേപം ഉണ്ടായത്. സംഭവം സിറാജ് ഉടന്‍ ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് രഹാനെ അമ്പയര്‍മാരോട് പരാതിപ്പെട്ടതിനെത്തുടര്‍ന്ന് മത്സരം കുറച്ചുനേരത്തേക്ക് നിര്‍ത്തിവെക്കുകയും ഏതാനും കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് ഒഴിപ്പിക്കുകയും ചെയ്ത ശേഷമാണ് മത്സരം പുനരാരംഭിച്ചത്. 

click me!