
കേപ്ടൗണ്‍: മുന്‍ ദക്ഷിണാഫ്രിക്കന്‍ (South Africa) താരങ്ങളായ ഗ്രേയം സ്മിത്ത് (Graeme Smith), മാര്‍ക് ബൗച്ചര്‍ (Mark Boucher) എന്നിവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് സൗത്താഫ്രിക്ക. വംശീയ അധിക്ഷേപ ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം. നിലവില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ഡയറക്റ്ററാണ് സ്മിത്ത്. ബൗച്ചര്‍ പരിശീലകനും.
മുന്‍ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ പോള്‍ ആഡംസ് (Paul Adams) അടക്കമുള്ള താരങ്ങള്‍ സ്മിത്തിനും ബൗച്ചറിനുമെതിരെ തിരിഞ്ഞിരുന്നു. ടീമില്‍ കളിച്ചുകൊണ്ടിരിക്കെ വംശീയാധിക്ഷേപത്തിന് ഇരയാവേണ്ടി വന്നിട്ടുണ്ടെന്ന് ആഡംസ് വ്യക്തമാക്കിയിരുന്നു. ബൗച്ചര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ തന്നെ 'ബ്രൗണ്‍ ഷിറ്റ്' എന്ന് വിളിച്ചിരുന്നതായി ആഡംസ് ആരോപിച്ചിരുന്നു.
പിന്നാലെ ബൗച്ചര്‍ ആദംസിനോട് ക്ഷമാപണം നടത്തുകയും ചെയ്തു. പിന്നാലെ ഓംബുഡ്‌സ്മാന്‍ അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. റിപ്പോര്‍ട്ടില്‍ ഗുരുതര വെളിപ്പെടുത്തലുകളുണ്ടായി. സ്മിത്തിനെ കൂടാതെ മുന്‍ താരം എബി ഡിവില്ലിയേഴ്‌സിനെതിരേയും ആരോപണം ഉയര്‍ന്നു.
ടീമിലേക്കുള്ള സെലക്ഷന്‍ സമയത്ത് സ്മിത്തും ബൗച്ചറും ഡിവില്ലിയേഴ്സും കറുത്ത വര്‍ഗക്കാരായ താരങ്ങളെ മാറ്റിനിര്‍ത്തിയെന്നാണ് പ്രധാന ആരോപണം. എന്നാല്‍ സ്മിത്തും ഡിവില്ലിയേഴ്സും റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ പാടേ നിഷേധിക്കുകയാണുണ്ടായത്.
ജനുവരിയില്‍ അന്വേഷണം ആരംഭിക്കും. എങ്കിലും ഇരുവരേയും തല്‍സ്ഥാനങ്ങളില്‍ നിന്ന് തല്‍ക്കാലം മാറ്റില്ല. അതേസയമം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ ഭാരവാഹിത്തം ഒന്നുമില്ലാത്തതിനാല്‍ ഡിവില്ലിയേഴ്‌സിനെ അന്വേഷണ പരിധിയില്‍ നിന്നൊഴിവാക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!