
ദില്ലി: കാര്‍ അപകടത്തില്‍ പരിക്കേറ്റ് ഡെറാഡൂണിലെ മാക്സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റി,ഭ് പന്തിനെ സന്ദര്‍ശിക്കാന്‍ വി ഐ പികള്‍ അടക്കമുള്ളവര്‍ എത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍(ഡിഡിസിഎ). അണുബാധ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പന്തിനെ സന്ദര്‍ശിക്കാന്‍ ആരും ഇപ്പോള്‍ ആശുപത്രിയിലേക്ക് വരരുതെന്ന് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ഡയറക്ടര്‍ ശ്യാം ശര്‍മ പറഞ്ഞു.
അപകടനില തരണം ചെയ്തെങ്കിലും റിഷഭ് പന്ത് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ സന്ദര്‍ശിക്കന്‍ വരുന്നത് അണുബാധയുണ്ടാകാനുള്ള സാധ്യത കൂട്ടുമെന്നതിനാല്‍ വി ഐ പികള്‍ അടക്കമുള്ളവര്‍ അദ്ദേഹത്തെ കാണാനായി ഇപ്പോള്‍ ആശുപത്രിയിലേക്ക് വരരുത്.
പന്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ബിസിസിഐ ഡോക്ടര്‍മാര്‍ ആശുപത്രി അധികൃതരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷായും നേരിട്ട് മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും ശ്യാം ശര്‍മ പറഞ്ഞു. റോഡിലെ കുഴിയില്‍ നിന്ന് വെട്ടിക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത് എന്നാണ് പന്ത് തന്നോട് പറഞ്ഞതെന്നും ശ്യാം ശര്‍മ പറഞ്ഞു.
ബോളിവുഡ് താരങ്ങളായ അനില്‍ കപൂറും അനുപം ഖേറും ഇന്നലെ ആശുപത്രിയിലെത്തി റിഷഭ് പന്തിനെ സന്ദര്‍ശിച്ചിരുന്നു. ആരാധകരെന്ന നിലയിലാണ് പന്തിനെ സന്ദര്‍ശിച്ചതെന്ന് ഇരുവരും പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ക്രിക്കറ്റ് താരം നിതീഷ് റാണയും ഇന്ന് ആശുപത്രിയിലെത്തി പന്തിനെ കണ്ടിരുന്നു. ഇതോടെയാണ് സന്ദര്‍ശകരാരും തല്‍ക്കാലും ആശുപത്രിയിലേക്ക് വരരുതെന്ന് ഡിഡിസിഎ മുന്നറിയിപ്പ് നല്‍കിയത്.
30ന് പുലര്‍ച്ചെ റൂര്‍ക്കിയിലേക്ക് പോകുന്നതിനിടെയാണ് ഡെറാഡൂണ്‍-ഡല്‍ഹി ദേശീയപാതയില്‍വെച്ച് റിഷഭ് പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് കത്തിയമര്‍ന്നത്. റിഷഭ് പന്ത് തന്നെയായിരുന്ന കാര്‍ ഓടിച്ചിരുന്നത്. അപടകത്തില്‍ ഡിവൈഡറിലിടിച്ച് കരണം മറിഞ്ഞശേഷമാണ് കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നത്. കാറിന്‍റെ വിന്‍ഡോ ഗ്ലാസുകള്‍ തകര്‍ത്താണ് റിഷഭ് തീ പിടിച്ച കാറില്‍ നിന്ന് പുറത്തെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!