
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം തകര്‍പ്പന്‍ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു ദേവ്ദത്ത് പടിക്കല്‍. മത്സരത്തില്‍ മികച്ച ഫോമിലായിരുന്ന താരം 193 പന്തുകളില്‍ നിന്ന് 12 ബൗണ്ടറികളുടെ അകമ്പടിയോടെ 117 റണ്‍സ് നേടി. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണ് ദേവ്ദത്ത് നേടുന്നത്. മൂന്ന് ഇന്നിംഗ്‌സില്‍ മാത്രം 328 റണ്‍സാണ് ദേവ്ദത്ത് ഇതുവരെ നേടിയത്. ഇതോടെ ചില റെക്കോഡുകളും മലയാളി താരത്തിന്റെ പേരിലായി.
രണ്ട് മത്സരങ്ങളുള്ള വിദേശ ടെസ്റ്റ് പരമ്പരയില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സ് എന്ന രാഹുല്‍ ദ്രാവിഡിന്റെ 27 വര്‍ഷം പഴയുള്ള റെക്കോര്‍ഡും പടിക്കല്‍ തകര്‍ത്തു. 1998-99 ലെ ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ ദ്രാവിഡ് 321 റണ്‍സ് നേടിയിരുന്നു. ശ്രീലങ്കയില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന സന്ദര്‍ശക താരമെന്ന റെക്കോര്‍ഡും ഇപ്പോള്‍ പടിക്കലിന്റെ പേരിലായി. മുന്‍ ന്യൂസിലന്‍ഡ് നായകന്‍ സ്റ്റീഫന്‍ ഫ്‌ലെമിങ്ങിന്റെ പേരിലുണ്ടായിരുന്ന 307 റണ്‍സിന്റെ റെക്കോര്‍ഡാണ് പടിക്കല്‍ മറികടന്നത്.
രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ ശ്രീലങ്കയില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത് ഒന്നിലധികം സെഞ്ച്വറികള്‍ നേടുന്ന സന്ദര്‍ശക ടീമിലെ ആദ്യ താരമായും അദ്ദേഹം മാറി. ശ്രീലങ്കയ്ക്കെതിരെ അവരുടെ നാട്ടില്‍ നടക്കുന്ന ഒരു പരമ്പരയില്‍ ഒന്നിലധികം സെഞ്ച്വറി നേടിയ താരങ്ങളില്‍ ഏഴാമനാണ് പടിക്കല്‍. വിനോദ് കാംബ്ലി, മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പുജാര എന്നിവരാണ് മുമ്പ് ഒന്നിലധികം സെഞ്ചുറി നേടിയത്.
തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് സെഞ്ച്വറി നേടിയ ദേവ്ദത്ത് പടിക്കലിന്റെ മികവില്‍ ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 50 റണ്‍സും, ഓപ്പണര്‍ യശസ്വി ജൈസ്വാള്‍ 45 റണ്‍സും, രവീന്ദ്ര ജഡേജ 43 റണ്‍സും നേടി. ദ്രുവ് ജുറേല്‍ (7), സരന്‍ഷ് ജെയിന്‍ (4) എന്നിവരാണ് ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ക്രീസിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!