അയാള്‍ക്കെതിരെ കളിക്കുക പ്രയാസം; കളിക്കാന്‍ ബുദ്ധിമുട്ടേറിയ ബൗളറെ കുറിച്ച് ദേവ്ദത്ത്

By Web TeamFirst Published Nov 16, 2020, 4:10 PM IST
Highlights

ടൂര്‍ണമെന്റിലാകെ അഞ്ച് അര്‍ധ സെഞ്ചുറികള്‍ നേടിയ ഐപിഎല്ലില്‍ നേരിടാന്‍ ബുദ്ധിമുട്ടിയ ബൗളറെ കുറിച്ചാണ് ഇപ്പോള്‍ സംസാരിക്കുന്നത്. 

ബംഗളൂരു: ഈ സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ എമേര്‍ജിംഗ് പ്ലയര്‍ പുരസ്‌കാരം നേടിയ താരമാണ് മലയാളിയായ ദേവ്ദത്ത് പടിക്കല്‍. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി 15 മത്സരത്തില്‍ നിന്ന് 473 റണ്‍സാണ് യുവതാരം നേടിയത്. ഐപിഎല്‍ അരങ്ങേറ്റമായിരുന്നു ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ ദേവ്ദത്തിന്റേത്. ആര്‍സിബിയുടെ ടോപ് സ്‌കോററും ദേവ്ദത്തായിരുന്നു.

ചെറു പ്രായത്തില്‍ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്, മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്സ് എന്നിവര്‍ക്കൊപ്പം കളിക്കാനുള്ള അവസരമാണ് ദേവ്ദത്തിന് ലഭിച്ചത്. ടൂര്‍ണമെന്റിലാകെ അഞ്ച് അര്‍ധ സെഞ്ചുറികള്‍ നേടിയ ഐപിഎല്ലില്‍ നേരിടാന്‍ ബുദ്ധിമുട്ടിയ ബൗളറെ കുറിച്ചാണ് ഇപ്പോള്‍ സംസാരിക്കുന്നത്. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഫ്ഗാന്‍ താരം റാഷിദ് ഖാനാണ് ഏറെ ബുദ്ധിമുട്ടിച്ച ബൗളറെന്നാണ് ദേവ്ദത്ത് പറയുന്നത്. ''വളരെയധികം പ്രയാസമാണ് റാഷിദിനെതിരേ കളിക്കാന്‍. വേഗത്തിനൊപ്പം പന്ത് ടേണ്‍ ചെയ്യുകയും ചെയ്യുന്നതാണ് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. എളുപ്പമല്ല പന്തുകള്‍ നേരിടാന്‍. റാഷിദിന്റെ പന്തുകള്‍ നേരിടുമ്പോള്‍ ഞാനിതുവരെ നേരിടാത്ത ബൗളറെ നേരിടുന്ന അനുഭവമാണുണ്ടായത്.'' ദേവ്ദത്ത് പറഞ്ഞു. 

നേരത്തെ സഹതാരം എബി ഡിവില്ലിയേഴ്‌സിന്റെ വാക്കുകള്‍ ഏറെ സന്തോഷിക്കുന്നുവെന്നും ദേവ്ദത്ത് പറഞ്ഞിരുന്നു. മുംബൈക്കെതിരായ അര്‍ധ സെഞ്ചുറിക്ക് ശേഷം, മനോഹരമായി കളിക്കുന്നുവെന്നും ഈ പ്രകടനം തുടരുകയെന്നും ഡിവില്ലിയേഴ്‌സ് ദേവ്ദത്തിന് സന്ദേശമയച്ചിരുന്നു.

click me!