ഡൽഹി ക്യാപിറ്റൽസ് നായിക ജെമീമ റോഡ്രിഗസിനെയും സ്മൃതി മന്ദാനയെയും താരതമ്യം ചെയ്തുകൊണ്ടായിരുന്നു വിവാദ പോസ്റ്റ് വന്നത്.
മുംബൈ: വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു തങ്ങളുടെ രണ്ടാം കിരീടം ചൂടിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നടന്ന വിവാദ പോസ്റ്റിനെതിരെ നടൻ പ്രകാശ് രാജ്. ആർ.സി.ബി ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ വിജയം മതവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു എക്സ് പോസ്റ്റിനെയാണ് 'അറപ്പുളവാക്കുന്നത്' എന്ന് പ്രകാശ് രാജ് വിശേഷിപ്പിച്ചത്.
ഡൽഹി ക്യാപിറ്റൽസ് നായിക ജെമീമ റോഡ്രിഗസിനെയും സ്മൃതി മന്ദാനയെയും താരതമ്യം ചെയ്തുകൊണ്ടായിരുന്നു വിവാദ പോസ്റ്റ് വന്നത്. ജെമീമ റോഡ്രിഗസിനെ യേശു സഹായിച്ചില്ല, എന്നാൽ സ്മൃതി മന്ദാനയ്ക്ക് തിരുപ്പതി ബാലാജി അനുഗ്രഹം നൽകി. വനിതാ ഐപിഎല്‍ കിരീടം നേടിയ ആർ.സി.ബിക്ക് അഭിനന്ദനങ്ങൾ' എന്നായിരുന്നു പോസ്റ്റിലെ വാചകങ്ങൾ. ഈ പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് പ്രകാശ് രാജ് രൂക്ഷമായി പ്രതികരിച്ചത്. "അറപ്പുളവാക്കുന്ന, ചീഞ്ഞഴുകിയ ഒരു മനസ്സിനേ ഇത്തരത്തിൽ ചിന്തിക്കാൻ കഴിയൂ... നമ്മൾ എവിടെയാണ് എത്തിയിരിക്കുന്നത് എന്നും പ്രകാശ് രാജ് ചോദിച്ചു.
വഡോദരയിൽ നടന്ന ആവേശകരമായ വനിതാ പ്രീമിയര്‍ ലീഗ് ഫൈനലിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 203 റൺസ് എന്ന കൂറ്റൻ ലക്ഷ്യം ആറ് വിക്കറ്റ് ബാക്കി നിൽക്കെ ആർ.സി.ബി മറികടന്നിരുന്നു. 41 പന്തിൽ 87 റൺസ് നേടിയ ക്യാപ്റ്റൻ സ്മൃതി മന്ദാനയാണ് ആര്‍സിബിയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക സംഭാവന നല്‍കിയത്. കടുത്ത പനി അവണിച്ചാണ് സ്മൃതി ഗ്രൗണ്ടിലിറങ്ങി ടീമിന്‍റെ വിജയശില്‍പിയായതെന്ന് പിന്നീട് കോച്ച് വെളിപ്പെടുത്തിയിരുന്നു.
തോൽവിയിലും പതറാതെ, തന്‍റെ ടീമിനെക്കുറിച്ച് അഭിമാനമുണ്ടെന്നായിരുന്നു ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ജെമീമ റോഡ്രിഗസിന്‍റെ പ്രതികരണം. വനിതാ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ നാലാം ഫൈനലായിരുന്നു ഡല്‍ഹി തോല്‍ക്കുന്നത്.
