
കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ധ്രുവ് ജുറെലിന്‍റെ ഒറ്റയാള്‍ പോരാട്ടത്തിന്‍റെ കരുത്തില്‍ ഒന്നാം ഇന്നിംഗ്സില്‍ മികച്ച സ്കോര്‍ ഉറപ്പാക്കി ഇന്ത്യ.രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 475 റണ്‍സെന്ന നിലയിലാണ്. 95 റണ്‍സുമായി ധ്രുവ് ജുറെലും റണ്‍സൊന്നുമെടുക്കാതെ മുഹമ്മദ് സിറാജും ക്രീസില്‍. ആറ് റണ്‍സെടുത്ത സാരാന്‍ഷ് ജെയിനിന്‍റെയും 63 റണ്‍സെടുത്ത റിഷഭ് പന്തിന്‍റെയും 18 റണ്‍സെടുത്ത മാനവ് സുതാറിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യ രണ്ട് സെഷനുകളില്‍ നഷ്ടമായത്.ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ റിഷഭ് പന്ത്-ധ്രുവ് ജുറെല്‍ സഖ്യം 112 റണ്‍സ് കൂട്ടിച്ചേർത്തതാണ് ഇന്ത്യക്ക് കരുത്തായത്.
രണ്ടാം ദിനം തുടക്കത്തിലെ സാരാൻഷ് ജെയിനിന്‍റെ വിക്കറ്റ് നഷ്ടമായ ഇന്ത്യയെ എളുപ്പം ഓള്‍ ഔട്ടാക്കാമെന്ന ലങ്കൻ തന്ത്രങ്ങൾ ധ്രൂവ് ജുറെലും റിഷഭ് പന്തും ചേര്‍ന്ന് തല്ലിതകര്‍ത്തു. ആദ്യ ദിനം പരിക്കുമൂലം റിട്ടയേര്‍ട്ട് ഹര്‍ട്ടായി മടങ്ങിയ റിഷഭ് പന്ത് ജുറെലിനൊപ്പം ക്രീസിലുറച്ചതോടെ ലങ്കയുടെ പ്രതീക്ഷ മങ്ങി.രണ്ടാം ദിനം ശ്രീലങ്കൻ പേസര്‍മാര്‍ ഷോര്‍ട്ട് പിച്ച് പന്തുകള്‍ കൊണ്ട് ഇന്ത്യൻ ബാറ്റര്‍മാരെ പരീക്ഷിച്ചെങ്കിലും പ്രഭാത് ജയസൂര്യ അടക്കമുള്ള സ്പിന്നര്‍മാര്‍ക്ക് യാതൊരു സ്വാധീനവും ചെലുത്താനാവാഞ്ഞത് ശ്രീലങ്കക്ക് തിരിച്ചടിയായി. ആദ്യ സെഷനില്‍ സാരാൻഷ് ജെയിനിന്‍റെ മാത്രം വിക്കറ്റ് നഷ്ടമായ ഇന്ത്യയെ പന്തും ജുറെലും ചേര്‍ന്ന് 419 റണ്‍സിലെത്തിച്ചിരുന്നു. എന്നാല്‍ ലഞ്ചിന് ശേഷം ഒരു റണ്‍പോലും കൂട്ടിച്ചേര്‍ക്കാതെ പന്ത് പുറത്തായെങ്കിലും മാനവ് സുതാറിനെ കൂട്ടുപിടിച്ച് ജുറെല്‍ ഇന്ത്യയെ 450 കടത്തി. ശ്രീലങ്കക്കായി അസിത ഫെര്‍ണാണ്ടോ നാലും കെഷാര നുവാന്ത രണ്ടും വിക്കറ്റെടുത്തു.
കൊളംബോയില്‍ ഇത് 11ാം- തവണയാണ് ടെസ്റ്റില്‍ ഒരു ടീം ആദ്യ ഇന്നിംഗ്സില്‍ 400 റൺസ് മറികടക്കുന്നത്. മുമ്പ് 10 തവണയും 400 കടന്ന ടീം ജയിച്ചിരുന്നു എന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്.രണ്ട് മത്സര പരമ്പരയില്‍ ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!