
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ഏകദിന ടീമില്‍നിന്ന് അജിങ്ക്യ രഹാനയെ ഒഴിവാക്കിയ നടപടിയെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. 2018ല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുള്ള ടീമില്‍ നിന്ന് രഹാനെയെ ഒഴിവാക്കിയതിനെതിരെയാണ് ആകാശ് ചോപ്ര രംഗത്തെത്തിയത്. അന്ന് പുറത്താക്കിയതിന് ശേഷം ഏകദിന, ടി20 ടീമിലേക്ക് തിരിച്ചെത്താന്‍ രഹാനെക്കായിട്ടില്ലെന്നും താരത്തോട് കാണിക്കുന്നത് അനീതിയാണെന്നും ചോപ്ര വ്യക്തമാക്കി. കുറച്ച് മത്സരങ്ങളിലെ സ്ഥിരതയില്ലാത്ത പ്രകടനങ്ങളുടെ പേരിലാണ് രഹാനയെ പുറത്താക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
'നാലാം നമ്പറിലാണ് രഹാനെ ഇറങ്ങിയിരുന്നത്. ആ സ്ഥാനത്ത് അദ്ദേഹം നന്നായി കളിച്ചിരുന്നു. 94 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രേക്ക് റേറ്റ്. എന്നിട്ടും എന്തുകൊണ്ട് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയില്ല. പെട്ടെന്നാണ് താരത്തെ പുറത്താക്കിയത്. പാലില്‍നിന്ന് പാറ്റയെ എടുത്ത് കളയുന്നതുപോലെയാണ് എനിക്ക് തോന്നിയത്. ടീമില്‍ നിന്ന് പുറത്താക്കിയത് രഹാനെയെ വിഷമിപ്പിച്ചതായി തനിക്ക് തോന്നി'- ചോപ്ര പറഞ്ഞു. യൂ ട്യൂബ് ചാനലില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടിയായാണ് ചോപ്ര ഇക്കാര്യം പറഞ്ഞു.
ഇന്ത്യ പരമ്പരാഗതമായാണ് ഇപ്പോഴും കളിക്കുന്നത്. എല്ലാ മത്സരത്തിലും 325 റണ്‍സെങ്കിലും നേടാനുള്ള ടീമിനെ വളര്‍ത്തണം. അതിന് പറ്റിയ താരമാണ് അജിങ്ക്യ രാഹനെ. 'രഹാനെയെ ടീമില്‍ നിന്ന് ഒഴിവാക്കിയത് കടുത്ത അനീതിയായിട്ടാണ് താന്‍ കരുതുന്നത്. അദ്ദേഹത്തിന് ശേഷം ആ സ്ഥാനത്ത് നന്നായി കളിക്കുന്ന മറ്റൊരു താരത്തെ കണ്ടെത്താനായിട്ടില്ല. ദക്ഷിണാഫ്രിക്കയില്‍ അവസരം നല്‍കിയിരുന്നെങ്കില്‍ അദ്ദേഹം നന്നായി കളിക്കുമായിരുന്നു. രഹാനെക്ക് ഇനിയും അവസരം നല്‍കണം'-ചോപ്ര പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!