ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഹോള്‍ഡറുടെ 'ആറാട്ട്'; വിന്‍ഡീസിന് മികച്ച തുടക്കം

By Web TeamFirst Published Jul 9, 2020, 11:22 PM IST
Highlights

മറുപടി ബറ്റിംഗ് ആരംഭിച്ച വിന്‍ഡീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെടുത്തിട്ടുണ്ട്. 20 റണ്‍സോടെ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റും മൂന്ന് റണ്ണുമായി ഷായ് ഹോപ്പും ക്രീസില്‍.

സതാംപ്ടണ്‍: കൊവിഡ് ഇടവേളക്കുശേഷമുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 204 റണ്‍സിന് പുറത്തായി. മറുപടി ബറ്റിംഗ് ആരംഭിച്ച വിന്‍ഡീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെടുത്തിട്ടുണ്ട്. 20 റണ്‍സോടെ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റും മൂന്ന് റണ്ണുമായി ഷായ് ഹോപ്പും ക്രീസില്‍. 28 റണ്‍സെടുത്ത ജോണ്‍ കാംപ്‌ബെല്ലിന്റെ വിക്കറ്റാണ് വിന്‍ഡീസിന് നഷ്ടമായത്. വിന്‍ഡീസ് സ്കോര്‍ 43ല്‍ നില്‍ക്കെ ആന്‍ഡേഴ്സണാണ് കാംപ്‌ബെല്ലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. ഒമ്പത് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കാന്‍ വിന്‍ഡീസിന് ഇനി 147 റണ്‍സ് കൂടി വേണം.

നേരത്തെ 35/1 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനെ ആറ് വിക്കറ്റ് വീഴ്ത്തിയ ജേസണ്‍ ഹോള്‍ഡറും നാലു വിക്കറ്റെടുത്ത ഷാനണ്‍ ഗബ്രിയേലും ചേര്‍ന്നാണ് 204 റണ്‍സിലൊതുക്കിയത്. 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. സ്റ്റോക്സിന് പുറമെ റോറി ബേണ്‍സ്(30), ജോസ് ബട്‌ലര്‍(35), ഡൊമനിക് ബെസ്സ്(31 നോട്ടൗട്ട്), ജോ ഡെന്‍ലി(18) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ടിനായി പൊരുതിയത്.

87/5 എന്ന സ്കോറില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ സ്റ്റോക്സും ബട്‌ലറും ചേര്‍ന്ന് 70 റണ്‍സ് കൂട്ടുകെട്ടിലൂടെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും ബട്‌ലറെ മടക്കി ഹോള്‍ഡര്‍ ഇംഗ്ലണ്ടിന്റെ തകര്‍ച്ച വേഗത്തിലാക്കി. അവസാന വിക്കറ്റില്‍ ബെസ്സും ആന്‍ഡേഴ്സണും(10) ചേര്‍ന്ന് നേടിയ 30 റണ്‍സാണ് ഇംഗ്ലണ്ടിനെ 200 കടത്തിയത്. 20 ഓവറില്‍ 42 റണ്‍സ് മാത്രം വഴങ്ങിയാണ് ഹോള്‍ഡര്‍ ആറ് വിക്കറ്റെടുത്തത്. ഹോള്‍ഡറിുടെ കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്.

click me!