ഒന്നാം ഇന്നിംഗ്‌സ് ലീഡ് നിര്‍ണായകമായി, ദുലീപ് ട്രോഫി ഈസ്റ്റ് സോണിന്; സൗത്ത് സോണിനെതിരെ ഫൈനല്‍ സമനിലയില്‍

Published : Sep 10, 2026, 03:12 PM IST
Ishan Kishan

Synopsis

13 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈസ്റ്റ് സോൺ ദുലീപ് ട്രോഫി കിരീടം സ്വന്തമാക്കി. സൗത്ത് സോണിനെതിരായ ഫൈനൽ മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും, ഇഷാൻ കിഷന്റെ ഇരട്ട സെഞ്ച്വറിയുടെ മികവിൽ നേടിയ കൂറ്റൻ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഈസ്റ്റ് സോണിന് തുണയായത്.

ചെന്നൈ: 2012-13 സീസണിന് ശേഷം ആദ്യമായി ദുലീപ് ട്രോഫി കിരീടം സ്വന്തമാക്കി ഈസ്റ്റ സോണ്‍. ഫൈനലില്‍ സൗത്ത് സോണിനെതിരായ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. എന്നാല്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ അടിസ്ഥാനത്തില്‍ ഇഷാന്‍ കിഷന്‍ നയിച്ച ഈസ്റ്റ് കിരീടമുറപ്പിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഈസ്റ്റ് സോണ്‍ ആദ്യ ഇന്നിങ്‌സില്‍ 708 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ഇഷാന്‍ കിഷന്റെ ഗംഭീര ഇരട്ടസെഞ്ച്വറിയും (270) കുമാര്‍ കുശാഗ്രയുടെ സെഞ്ച്വറിയും (101) ടീമിന് കരുത്തായി. മറുപടി ബാറ്റിങ്ങില്‍ തിലക് വര്‍മ്മയുടെ പൊരുതിനേടിയ 99 റണ്‍സിന്റെ കരുത്തില്‍ സൗത്ത് സോണ്‍ 336 റണ്‍സിന് പുറത്തായി.

മുഹമ്മദ് ഷമി (2/42), മുകേഷ് കുമാര്‍ (3/62), എം ഡി ഖുനൈന്‍ ഖുറേഷി (2/99) എന്നിവരുടെ നേതൃത്വത്തിലുള്ള ഈസ്റ്റ് സോണ്‍ ബൗളിങ് നിര സൗത്ത് സോണിനെ തകര്‍ത്തതോടെ വലിയൊരു ഒന്നാം ഇന്നിങ്‌സ് ലീഡ് അവര്‍ സ്വന്തമാക്കി. ഈ ലീഡ് തന്നെയാണ് പിന്നീട് മത്സരത്തില്‍ നിര്‍ണ്ണായകമായത്. അഞ്ച് ദിവസങ്ങളിലായി നീണ്ട മത്സരത്തിന്റെ അവസാന ദിവസം രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടര്‍ന്ന ഈസ്റ്റ് സോണ്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 388 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. തുടര്‍ന്ന് ഇരു ടീം ക്യാപ്റ്റന്‍മാരും ഹസ്തദാനം നല്‍കി, മത്സരം സമനിലയില്‍ അവസാനിപ്പിക്കുകയായിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ 80 റണ്‍സ് കൂടി നേടിയ ഇഷാന്‍ കിഷന്‍ മത്സരത്തിലാകെ 350 റണ്‍സ് തികച്ചു. ക്ഷീണിതരായ സൗത്ത് സോണ്‍ ബൗളിങ് നിരയ്‌ക്കെതിരെ ഓള്‍റൗണ്ടര്‍ ഖുനൈന്‍ ഖുറേഷിയും തിളങ്ങി. രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത താരം തന്റെ കരിയറിലെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ച്വറി സ്വന്തമാക്കി. സൗത്ത് സോണിനായി മുഹമ്മദ് സിറാജ് നിരന്തരം പന്തെറിഞ്ഞുവെങ്കിലും മറുഭാഗത്ത് നിന്ന് കാര്യമായ പിന്തുണ ലഭിക്കാത്തത് ടീമിന് തിരിച്ചടിയായി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഈസ്റ്റ് സോണ്‍ ആദ്യ രണ്ട് ദിവസങ്ങളില്‍ തന്നെ 708 റണ്‍സ് നേടി മത്സരത്തില്‍ പൂര്‍ണ്ണ നിയന്ത്രണം പിടിച്ചെടുത്തിരുന്നു. ഇഷാന്‍ കിഷന്റെ (270) നേതൃത്വത്തില്‍ കുമാര്‍ കുശാഗ്ര (101), ശിഖര്‍ മോഹന്‍ (85) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. മറുപടി ബാറ്റിങ്ങില്‍ സൗത്ത് സോണിന് ഈ മുന്‍തൂക്കം മറികടക്കാനായില്ല. ക്യാപ്റ്റന്‍ തിലക് വര്‍മ്മ (99), ദേവ്ദത്ത് പടിക്കല്‍ (62) എന്നിവര്‍ ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും മുകേഷ് കുമാറും കൂട്ടരും വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്നു. ഒടുവില്‍ 372 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഈസ്റ്റ് സോണ്‍ നേടിയത്.

രണ്ടാം ഇന്നിങ്‌സിലും ആക്രമിച്ച് കളിച്ച ഈസ്റ്റ് സോണ്‍ 7 വിക്കറ്റിന് 388 റണ്‍സ് എടുത്തു. ഇഷാന്‍ കിഷന്‍ (80), ഖുറേഷി (പുറത്താവാതെ 116), അുകുല്‍ റോയ് (64) എന്നിവരുടെ പ്രകടനത്തോടെ ലീഡ് 760 റണ്‍സിലെത്തി. ഇതോടെ 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈസ്റ്റ് സോണ്‍ ദുലീപ് ട്രോഫി സ്വന്തമാക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഒന്നാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും മികച്ച ബൗളിംഗ് ശരാശരി; ടെസ്റ്റിൽ അപൂര്‍വനേട്ടവുമായി ഇംഗ്ലീഷ് പേസര്‍
രണ്ടക്കം കടന്നത് 3 പേര്‍ മാത്രം, മൂന്നാം ടെസ്റ്റിലും തകർന്നടിഞ്ഞ് പാകിസ്ഥാൻ; 33.5 ഓവറില്‍ ഓള്‍ ഔട്ട്, ഇംഗ്ലണ്ടിനും തകര്‍ച്ച