
ബർമിംഗ്ഹാം: പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിൽ തകർപ്പൻ ബൗളിംഗ് പ്രകടനത്തിന് പിന്നാലെ ചരിത്ര നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ഒല്ലി റോബിൻസൺ. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ കുറഞ്ഞത് 100 വിക്കറ്റുകളെങ്കിലും വീഴ്ത്തിയ ബൗളർമാരിൽ ഏറ്റവും മികച്ച ബൗളിംഗ് ശരാശരി സ്വന്തമാക്കുന്ന താരമെന്ന അപൂർവ്വ റെക്കോർഡാണ് റോബിൻസൺ പാകിസ്ഥാനെതിരായ 3 വിക്കറ്റ് നേട്ടത്തോടെ സ്വന്തമാക്കിയത്. 19.10 ആണ് റോബിൻസണിന്‍റെ ബോളിംഗ് ശരാശരി.
തന്‍റെ 24-ാം ടെസ്റ്റ് മത്സരത്തിലാണ് റോബിൻസൺ 100 വിക്കറ്റ് നേട്ടം തികച്ചത്. ഇതോടെ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഏറ്റവും വേഗത്തിൽ (കുറഞ്ഞ മത്സരങ്ങളിൽ) 100 വിക്കറ്റുകൾ തികയ്ക്കുന്ന അഞ്ചാമത്തെ ഇംഗ്ലണ്ട് താരം എന്ന നേട്ടത്തിനൊപ്പമെത്താനും റോബിന്‍സണായി. ഇയാൻ ബോഥം, ഡെറക് അണ്ടർവുഡ്, സ്റ്റീവ് ഹാർമിസൺ, ഗ്രെയിം സ്വാൻ, ടോണി ലോക്ക് എന്നീ ഇംഗ്ലീഷ് ഇതിഹാസങ്ങൾക്കൊപ്പമാണ് റോബിൻസണും ഇടംപിടിച്ചത്.
24 മത്സരങ്ങളിൽ നിന്ന് 5 അഞ്ച് വിക്കറ്റ് നേട്ടമടക്കം 102 വിക്കറ്റുകളാണ് നിലവിൽ റോബിൻസണിന്‍റെ അക്കൗണ്ടിലുള്ളത്. ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ആരംഭിച്ച മൂന്നാം ടെസ്റ്റിന്‍റെ ഒന്നാം ദിനത്തിലാണ് റോബിൻസൺ റെക്കോർഡ് നേട്ടം കൊയ്തത്. ടോസ് നേടി ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്ത മത്സരത്തിൽ പാകിസ്ഥാനെ വെറും 33.5 ഓവറില്‍ 133 റൺസിന് ഓൾ ഔട്ടാക്കിയാണ് ഇംഗ്ലീഷ് പേസര്‍മാര്‍ കരുത്തുകാട്ടിയത്. റോബിൻസണും ജോഫ്ര ആർച്ചറും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ജോഷ് ടങ് നാല് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!