പഞ്ചാബിന്‍റെ പടനയിച്ച് ശ്രേയസ്, ജീവന്‍മരണപ്പോരില്‍ ഡല്‍ഹിക്ക് കൂറ്റൻ വിജയലക്ഷ്യം, തോറ്റാല്‍ പ്ലേ ഓഫ് കാണാതെ പുറത്ത്

Published : May 11, 2026, 09:39 PM IST
Shreyas Iyer

Synopsis

പ്രിയാന്‍ഷ് ആര്യ 33 പന്തില്‍ 56 റണ്‍സടിച്ചപ്പോള്‍ കൂപ്പര്‍ കൊണോലി 27 പന്തില്‍ 38 റണ്‍സടിച്ചു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച സൂര്യാൻഷ് ഷെഡ്ജെ(8 പന്തില്‍ 21*) ആണ് പഞ്ചാബിനെ 200 കടത്തിയത്.

ധരംശാല: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 211 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയുടെയും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു. 36 പന്തില്‍ 59 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശ്രേയസ് അയ്യരാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. 

പ്രിയാന്‍ഷ് ആര്യ 33 പന്തില്‍ 56 റണ്‍സടിച്ചപ്പോള്‍ കൂപ്പര്‍ കൊണോലി 27 പന്തില്‍ 38 റണ്‍സടിച്ചു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച സൂര്യാൻഷ് ഷെഡ്ജെ(8 പന്തില്‍ 21*) ആണ് പഞ്ചാബിനെ 200 കടത്തിയത്. ഡല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് 57 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മാധവ് തിവാരി 40 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. പഞ്ചാബ് ഇന്നിംഗ്സിലെ മുഴുവന്‍ ഓവറുകളും എറിഞ്ഞത് പേസര്ർമാരായിരുന്നു. 2016നുശേഷം ആദ്യമായാണ് ഒരു ഇന്നിംഗ്സിലെ മുഴുവന്‍ ഓവറുകളും പേസര്‍മാര്‍ എറിയുന്നത്. ഡല്‍ഹി ക്യാപ്റ്റൻ അക്സര്‍ പട്ടേല്‍ ഒരോവര്‍ പോലും എറിഞ്ഞില്ല.

 

തകര്‍ത്തടിച്ച് പ്രിയാൻഷ്

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ പഞ്ചാബിന് പ്രിയാന്‍ഷ് ആര്യയുടെ വെടിക്കെട്ടാണ് തുടക്കത്തില്‍ കരുത്തായത്. മിച്ചല്‍ സ്റ്റാര്‍ക്കിനെയും ലുങ്കി എന്‍ഗിഡിയെയും അക്വിബ് നബിയെയും മുകേഷ് കുമാറിനെയുമെല്ലാം നിലംതൊടാതെ പറത്തിയ പ്രിയാന്‍ഷ 2.4 ഓവറില്‍ ഡല്‍ഹിയെ 50 കടത്തി. എന്നാല്‍ പ്രിയാൻഷിനൊപ്പം തകർത്തടിക്കാന്‍ സഹ ഓപ്പണറായ പ്രഭ്‌സിമ്രാന് കഴിയാതിരുന്നതോടെ പഞ്ചാബ് പവര്‍ പ്ലേ കഴിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 72 റണ്‍സിലെത്തി. പവര്‍ പ്ലേക്ക് പിന്നാലെ പ്രഭ്‌സിമ്രാനെ(15 പന്തില്‍ 18) മുകേഷ് കുമാര്‍ വീഴ്ത്തി. ഒമ്പതാം ഓവറിലെ അവസാന പന്തില്‍ സ്കോര്‍ 97ല്‍ നില്‍ക്കെ പ്രിയാൻഷ് ആര്യയെ മാധവ് തിവാരി പുറത്താക്കി. ആറ് സിക്സും രണ്ട് ഫോറും പറത്തിയ പ്രിയാന്‍ഷ് ആര്യ 33 പന്തില്‍ 56 റണ്‍സടിച്ചു. പിന്നീട് ഡല്‍ഹി ബൗളര്‍മാര്‍ റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കു കാട്ടിയെങ്കിലും ഒരറ്റത്ത് ശ്രേയസ് അടി തുടര്‍ന്നു.

 

കൂപ്പര്‍ കൊണോലിയും ശ്രേയസിനൊപ്പം ചേര്‍ന്നതോടെ പഞ്ചാബ് പതിനാറാം ഓവറില്‍ 150 കടന്നു. മാധവ് തിവാരിയെ സിക്സിന് പറത്തി ശ്രേയസ് 32 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയതിന് പിന്നാലെ കൊണോലി(27 പന്തില്‍ 38) മടങ്ങി. പത്തൊമ്പതാം ഓവറിലെ ആദ്യ രണ്ട് പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മാര്‍ക്കസ് സ്റ്റോയ്നിസിനെയും(1), ശശാങ്ക് സിംഗിനെയും(0) പുറത്താക്കി ഹാട്രിക്കിന് അടുത്തെത്തിയെങ്കിലും പിന്നീടുള്ള നാലു പന്തില്‍ രണ്ട് സിക്സും ഒരു ഫോറും പറത്തിയ സൂര്യാന്‍ഷ് ഷെഡ്ജെ പ‍ഞ്ചാബിനെ 200 കടത്തി. ലുങ്കി എന്‍ഗിഡി എറിഞ്ഞ അവസാന ഓവറില്‍ 7റൺസ് മാത്രമാണ് പഞ്ചാബിന് നേടാനായത്. നേരത്തെ ടോസ് നേടിയ ഡല്‍ഹി ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ അഞ്ച് മാറ്റങ്ങളുമായാണ് ഡല്‍ഹി ഇന്നിറങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജീവന്‍മരണപ്പോരില്‍ പഞ്ചാബിനെതിരെ ടോസ് ഭാഗ്യം ഡല്‍ഹിക്കൊപ്പം, ടീമില്‍ അടിമുടി മാറ്റം, 5 താരങ്ങള്‍ പുറത്ത്, പൃഥ്വി ഷാ ഇന്നും പുറത്ത്
'ടീം കോംബിനേഷൻ ശരിയാവണമെങ്കില്‍ അവനെ ആദ്യം ടീമില്‍ നിന്ന് പുറത്താക്കൂ', മലയാളി താരത്തിനെതിരെ ശ്രീകാന്ത്