
ധരംശാല: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 211 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയുടെയും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു. 36 പന്തില്‍ 59 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശ്രേയസ് അയ്യരാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍.
പ്രിയാന്‍ഷ് ആര്യ 33 പന്തില്‍ 56 റണ്‍സടിച്ചപ്പോള്‍ കൂപ്പര്‍ കൊണോലി 27 പന്തില്‍ 38 റണ്‍സടിച്ചു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച സൂര്യാൻഷ് ഷെഡ്ജെ(8 പന്തില്‍ 21*) ആണ് പഞ്ചാബിനെ 200 കടത്തിയത്. ഡല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് 57 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മാധവ് തിവാരി 40 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. പഞ്ചാബ് ഇന്നിംഗ്സിലെ മുഴുവന്‍ ഓവറുകളും എറിഞ്ഞത് പേസര്ർമാരായിരുന്നു. 2016നുശേഷം ആദ്യമായാണ് ഒരു ഇന്നിംഗ്സിലെ മുഴുവന്‍ ഓവറുകളും പേസര്‍മാര്‍ എറിയുന്നത്. ഡല്‍ഹി ക്യാപ്റ്റൻ അക്സര്‍ പട്ടേല്‍ ഒരോവര്‍ പോലും എറിഞ്ഞില്ല.
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ പഞ്ചാബിന് പ്രിയാന്‍ഷ് ആര്യയുടെ വെടിക്കെട്ടാണ് തുടക്കത്തില്‍ കരുത്തായത്. മിച്ചല്‍ സ്റ്റാര്‍ക്കിനെയും ലുങ്കി എന്‍ഗിഡിയെയും അക്വിബ് നബിയെയും മുകേഷ് കുമാറിനെയുമെല്ലാം നിലംതൊടാതെ പറത്തിയ പ്രിയാന്‍ഷ 2.4 ഓവറില്‍ ഡല്‍ഹിയെ 50 കടത്തി. എന്നാല്‍ പ്രിയാൻഷിനൊപ്പം തകർത്തടിക്കാന്‍ സഹ ഓപ്പണറായ പ്രഭ്‌സിമ്രാന് കഴിയാതിരുന്നതോടെ പഞ്ചാബ് പവര്‍ പ്ലേ കഴിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 72 റണ്‍സിലെത്തി. പവര്‍ പ്ലേക്ക് പിന്നാലെ പ്രഭ്‌സിമ്രാനെ(15 പന്തില്‍ 18) മുകേഷ് കുമാര്‍ വീഴ്ത്തി. ഒമ്പതാം ഓവറിലെ അവസാന പന്തില്‍ സ്കോര്‍ 97ല്‍ നില്‍ക്കെ പ്രിയാൻഷ് ആര്യയെ മാധവ് തിവാരി പുറത്താക്കി. ആറ് സിക്സും രണ്ട് ഫോറും പറത്തിയ പ്രിയാന്‍ഷ് ആര്യ 33 പന്തില്‍ 56 റണ്‍സടിച്ചു. പിന്നീട് ഡല്‍ഹി ബൗളര്‍മാര്‍ റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കു കാട്ടിയെങ്കിലും ഒരറ്റത്ത് ശ്രേയസ് അടി തുടര്‍ന്നു.
കൂപ്പര്‍ കൊണോലിയും ശ്രേയസിനൊപ്പം ചേര്‍ന്നതോടെ പഞ്ചാബ് പതിനാറാം ഓവറില്‍ 150 കടന്നു. മാധവ് തിവാരിയെ സിക്സിന് പറത്തി ശ്രേയസ് 32 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയതിന് പിന്നാലെ കൊണോലി(27 പന്തില്‍ 38) മടങ്ങി. പത്തൊമ്പതാം ഓവറിലെ ആദ്യ രണ്ട് പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മാര്‍ക്കസ് സ്റ്റോയ്നിസിനെയും(1), ശശാങ്ക് സിംഗിനെയും(0) പുറത്താക്കി ഹാട്രിക്കിന് അടുത്തെത്തിയെങ്കിലും പിന്നീടുള്ള നാലു പന്തില്‍ രണ്ട് സിക്സും ഒരു ഫോറും പറത്തിയ സൂര്യാന്‍ഷ് ഷെഡ്ജെ പഞ്ചാബിനെ 200 കടത്തി. ലുങ്കി എന്‍ഗിഡി എറിഞ്ഞ അവസാന ഓവറില്‍ 7റൺസ് മാത്രമാണ് പഞ്ചാബിന് നേടാനായത്. നേരത്തെ ടോസ് നേടിയ ഡല്‍ഹി ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ അഞ്ച് മാറ്റങ്ങളുമായാണ് ഡല്‍ഹി ഇന്നിറങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!