
ഓവല്‍: ടെസ്റ്റില്‍ വിദേശ സെഞ്ചുറിക്കായുള്ള ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ കാത്തിരിപ്പിന് ഓവലില്‍ വിരാമമായിരിക്കുകയാണ്. ക്രിക്കറ്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും കടുപ്പമേറിയതുമായ ഫോര്‍മാറ്റിന്‍റെ താളത്തിനൊത്ത് കരുതലോടെ, ശോഭ ചോരാതെയായിരുന്നു രോഹിത്തിന്‍റെ സുന്ദര ശതകം. ഓവലിലെ ടെസ്റ്റ് സെഞ്ചുറിക്ക് ജീനിയസ് എന്ന വിശേഷണത്തോടെയാണ് രോഹിത്തിനെ ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍ പ്രശംസിക്കുന്നത്.
'അവിശ്വസനീയമായ ഇന്നിംഗ്‌സ്. ന്യൂ ബോളില്‍ സ്വിങ്ങിനെ മറികടക്കുന്ന ശൈലി കൊണ്ട് വളരെ ആകര്‍ഷകമായത്. ഓവലില്‍ മാത്രമല്ല, മുന്‍ മത്സരങ്ങളിലും കണ്ടിരുന്നു. ക്രീസില്‍ നിലയുറപ്പിച്ച് കഴിയുമ്പോള്‍ ഷോട്ടുകള്‍ ഒഴുകാന്‍ തുടങ്ങുന്നു. പന്ത് പ്രതിരോധിക്കുമ്പോള്‍ ബാറ്റ് നേരെയായിരിക്കുന്നതാണ് വളരെ ആകര്‍ഷകം. സെഞ്ചുറി തികയ്‌ക്കാന്‍ ഫൂട്ട്‌വര്‍ക്ക് നന്നായി ഉപയോഗിച്ചതും ശ്രദ്ധേയമായി.
അര്‍ധ സെഞ്ചുറി പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ അദേഹത്തിന്‍റെ ഷോട്ടുകളിലെ വൈവിധ്യങ്ങള്‍ നമുക്ക് കാണാം. കട്ട് ഷോട്ടുകളും സ്വീപ്പും എല്ലാം കളിച്ചു. ഇങ്ങനെയാണ് ടെസ്റ്റ് മത്സരങ്ങളില്‍ ഇന്നിംഗ്‌സ് പടുത്തുയര്‍ത്തേണ്ടത്. കളിക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണത്. രോഹിത്തോ ഗുണ്ടപ്പ വിശ്വനാഥോ മുഹമ്മദ് അസറുദ്ദീനോ പോലുള്ള താരങ്ങള്‍ക്ക് ഓരോ പന്തിനും വ്യത്യസ്ത ഷോട്ടുകള്‍ മനസിലുണ്ടാകും. ഓണ്‍സൈഡിലും ഓഫ്‌സൈഡിലും കളിക്കും. സാഹചര്യം ആവശ്യപ്പെടുന്നതിന് അനുസരിച്ച് കളിക്കുകയാണ് ഓവലില്‍ രോഹിത് ശര്‍മ്മ ചെയ്തത്' എന്നും ഗാവസ്‌കര്‍ സോണി സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
ഓവലില്‍ ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ 256 പന്തിൽ 14 ഫോറും ഒരു സിക്സുമടക്കം രോഹിത് ശര്‍മ്മ 127 റൺസെടുത്തു. രോഹിത് ശര്‍മ്മയുടെ ടെസ്റ്റ് കരിയറിലെ ആദ്യ ഓവര്‍സീസ് സെഞ്ചുറിയാണിത്. പതിവില്‍ നിന്ന് വിഭിന്നമായി കൂടുതല്‍ കരുലതോടെ ക്രീസില്‍ കാലുറപ്പിച്ച് 201-ാം പന്തിലാണ് രോഹിത് മൂന്നക്കം തികച്ചത്. എന്നാല്‍ വ്യക്തിഗത സ്‌കോര്‍ 94ല്‍ നില്‍ക്കേ ഇംഗ്ലീഷ് സ്‌പിന്നര്‍ മൊയീന്‍ അലിയെ തകര്‍പ്പന്‍ സിക്‌സറിന് പറത്തി വീരു സ്റ്റൈലില്‍ ശതകത്തിലേക്ക് താരം ചുവടുവെച്ചു.
ടെസ്റ്റില്‍ 3000 റണ്‍സ് ക്ലബില്‍ ഇടംപിടിക്കാനും അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഓപ്പണറുടെ റോളില്‍ 11000 റണ്‍സ് പൂര്‍ത്തിയാക്കാനും രോഹിത് ശര്‍മ്മയ്‌ക്കായിട്ടുണ്ട്. മത്സരത്തിനിടെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 15000 റൺസും രോഹിത് ശര്‍മ്മ തികച്ചു.
ഓവല്‍ ക്ലാസിക്; സാക്ഷാല്‍ ദ്രാവിഡിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് രോഹിത് ശര്‍മ്മ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!