
എഡ്‍ജ്‍ബാസ്റ്റണ്‍: ഇംഗ്ലണ്ട്-ഇന്ത്യ അഞ്ചാം ടെസ്റ്റ്(ENG vs IND 5th Test) ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. ഏഴ് വിക്കറ്റ് കയ്യിലിരിക്കേ ഇംഗ്ലണ്ടിന് ജയിക്കാന്‍ അവസാനദിനം 119 റണ്‍സ് കൂടി മതി. അർധ സെഞ്ചുറികളുമായി മുന്നേറുന്ന ജോ റൂട്ടും(Joe Root), ജോണി ബെയ്ർസ്റ്റോയുമായാണ്(Jonny Bairstow) ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകള്‍. അതേസമയം ഇന്ത്യയുടെ(Team India) ശക്തമായ തിരിച്ചുവരവ് തള്ളിക്കളയാനാവില്ല എന്നാണ് മുന്‍താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറുടെ(Sanjay Manjrekar) നിരീക്ഷണം.
'ഇന്ത്യയുടെ തിരിച്ചുവരവ് എഴുതിത്തള്ളരുത്. മുമ്പ് പലതവണ ഇന്ത്യ ശക്തമായി തിരിച്ചുവന്നിട്ടുള്ള ടീമാണ്. രണ്ട് ലോകോത്തര പേസർമാരുള്ളപ്പോള്‍ തിരിച്ചുവരവിനുള്ള സാധ്യത എപ്പോഴുമുണ്ട്. അതിനായി നാളത്തെ കാലാവസ്ഥയില്‍ നേരിയ മാറ്റം ഇന്ത്യക്ക് അനിവാര്യമാണ്' എന്നും സഞ്ജയ് മഞ്ജരേക്കര്‍ കൂട്ടിച്ചേർത്തു.
378 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെന്ന നിലയിലാണ്. 76 റണ്‍സോടെ ജോ റൂട്ടും 72 റണ്‍സോടെ ജോണി ബെയ്ര്‍സ്റ്റോയുമാണ് ക്രീസില്‍. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിന് അവസാനദിനം ജയത്തിലേക്ക് വേണ്ടത് 119 റണ്‍സ് മാത്രം. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ റൂട്ടും ബെയ്ര്‍സ്റ്റോയും ചേര്‍ന്ന് ഇതുവരെ 150 റണ്‍സ് അടിച്ചുകൂട്ടിയതിലാണ് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകള്‍. ഈ കൂട്ടുകെട്ട് പൊളിച്ചാലും ക്രീസിലെത്താനുള്ള ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് ഇന്ത്യക്ക് തലവേദനയാവും. ഇന്ന് ആദ്യ സെഷനില്‍ ഇന്ത്യയുടെ ഓവറുകള്‍ നിർണായകമാകും. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ നിലവില്‍ 2-1ന് മുന്നിലാണ്.