ENG vs IND : കോലിയും രോഹിത്തും വീണ്ടും നിരാശപ്പെടുത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു

By Web TeamFirst Published Jul 17, 2022, 8:54 PM IST
Highlights

മൂന്നാം ഓവറില്‍ തന്നെ ഇന്ത്യക്ക് ധവാനെ നഷ്ടമായി. ടോപ്ലിയുടെ പന്തില്‍ ജേസണ്‍ റോയ്ക്ക് ക്യാച്ച്. മനോഹരമായി കളിച്ചുവന്ന രോഹിത്തും ടോപ്ലിക്ക് ഇരയായി. സ്ലിപ്പില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങുന്നത്.

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരെ (ENG vs IND) നിര്‍ണായകമായ അവസാന ഏകദിനത്തില്‍ 260 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് തകര്‍ച്ച. മാഞ്ചസ്റ്ററില്‍ ബാറ്റിംഗ് തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 15 ഓവറില്‍ മൂന്നിന് 68 എന്ന നിലയിലാണ്. സൂര്യകുമാര്‍ യാദവ് (15), റിഷഭ് പന്ത് (17) എന്നിവരാണ് ക്രീസില്‍. ശിഖര്‍ ധവാന്‍ (1), രോഹിത് ശര്‍മ (17), വിരാട് കോലി (17) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. റീസെ ടോപ്ലിയാണ് മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ക്യാപ്റ്റന്‍ ജോസ് ബട്‌ലറുടെ (60) ഇന്നിംഗ്‌സാണ് ആശ്വാസമായത്. ഹാര്‍ദിക് പാണ്ഡ്യ നാല് വിക്കറ്റുമായി ബൗളര്‍മാരില്‍ തിളങ്ങി. യൂസ്‌വേന്ദ്ര ചാഹലിന് മൂന്ന് വിക്കറ്റുണ്ട്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ ഇരുവരും പങ്കിട്ടിരുന്നു. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. 

മൂന്നാം ഓവറില്‍ തന്നെ ഇന്ത്യക്ക് ധവാനെ നഷ്ടമായി. ടോപ്ലിയുടെ പന്തില്‍ ജേസണ്‍ റോയ്ക്ക് ക്യാച്ച്. മനോഹരമായി കളിച്ചുവന്ന രോഹിത്തും ടോപ്ലിക്ക് ഇരയായി. സ്ലിപ്പില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങുന്നത്. കോലി തന്റെ മോശം ഫോം തുടരുകയാണ്. ഇത്തവണയും ഓഫ് സ്റ്റംപിന് പുറത്തുപോവുന്ന പന്തില്‍ ബാറ്റ് വച്ചാണ് കോലി മടങ്ങുന്നത്. 

നേരത്തെ, രണ്ടാം ഓവറില്‍ തന്നെ ഇന്ത്യ ഇംഗ്ലണ്ട് ബാറ്റിംഗിന്റെ നിയന്ത്രണമേറ്റെടുത്തു. ഏകദിന പരമ്പരയില്‍ ആദ്യമായി അവസരം ലഭിച്ച മുഹമ്മദ് സിറാജ് (Mohammed Siraj), ജോണി ബെയര്‍സ്‌റ്റോ (0), ജോ റൂട്ട് (0) എന്നിവരെ മടക്കിയയച്ചു. മിഡ്ഓഫില്‍ ശ്രേയസ് അയ്യര്‍ക്ക് ക്യാച്ച് നല്‍കിയാണ് ബെയര്‍‌സ്റ്റോ മടങ്ങുന്നത്. അതേ ഓവറിന്റെ അവസാന പന്തില്‍ റൂട്ടിനേയും (0) സിറാജ് മടക്കി. സ്ലിപ്പില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ക്യാച്ച്.

പിന്നീട് ക്രീസില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ജേസണ്‍ റോയ് (41)- സ്‌റ്റോക്‌സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 54 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയെ (Hardik Pandya) ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ റോയ്ക്ക് പിഴച്ചു. 10-ാം ഓവറില്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കി റോയ് മടങ്ങി. റോയ് ഏഴ് ബൗണ്ടറികള്‍ നേടി. മികച്ച തുടക്കം സ്‌റ്റോക്‌സിന് മുതലാക്കാനായില്ല. ഹാര്‍ദിക് സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കി. 

പിന്നാലെ ക്രീസിലെത്തിയ മൊയീന്‍ അലി (37), ലിയാം ലിവിംഗ്‌സറ്റണ്‍ (27) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാല്‍ അലിയെ മടക്കി രവീന്ദ്ര ജഡേജ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ഒട്ടും വൈകാതെ ലിവിംഗ്സ്റ്റണും പവലിയനില്‍ തിരിച്ചെത്തി. ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ ജഡേജയ്ക്ക് സാധിച്ചു. അതേ ഓവറില്‍ ബട്‌ലറും മടങ്ങിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. എന്നാല്‍ ഡേവിഡ് വില്ലി (18), ക്രെയ്ഗ് ഓവര്‍ടോണ്‍ (32) എന്നിവര്‍ സ്‌കോര്‍ 250 കടത്താന്‍ സഹായിച്ചു. റീസെ ടോപ്‌ലിയാണ് പുറത്തായ മറ്റൊരു താരം. ബ്രൈഡണ്‍ കാര്‍സെ (3) പുറത്താവാതെ നിന്നു.  

നേരത്തെ, ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ജസ്പ്രിത് ബുമ്രയ്ക്ക് പകരം മുഹമ്മദ് സിറാജ് ടീമിലെത്തി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇരുവരും പങ്കിട്ടിരുന്നു. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, യൂസ്‌വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ.

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍, മൊയീന്‍ അലി, ക്രെയ്ഗ് ഓവര്‍ടോണ്‍, ഡേവിഡ് വില്ലി, ബ്രൈഡണ്‍ കാര്‍സെ, റീസെ ടോപ്‌ലി.
 

click me!