
പെര്‍ത്ത്:ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് 205 റണ്‍സ് വിജയലക്ഷ്യം. ആദ്യ ഇന്നിംഗ്സിലേതുപോലെ രണ്ടാം ഇന്നിംഗ്സിലും ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞെങ്കിലും ആദ്യ ഇന്നിംഗ്സില്‍ നേടിയ 40 റണ്‍സ് ലീഡാണ് ഓസിസിന്‍റെ വിജയലക്ഷ്യം 205 റണ്‍സായി ഉയര്‍ത്തിയത്. നാലു വിക്കറ്റെടുത്ത സ്കോട് ബോളണ്ടും മൂന്ന് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും രണ്ട് വിക്കറ്റെടുത്ത ബ്രണ്ടന്‍ ഡോഗെറ്റും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സിലും എറിഞ്ഞിട്ടത്. എട്ടാമനായി ഇറങ്ങി 37 റണ്‍സെടുത്ത ഗുസ് അറ്റ്കിന്‍സണാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ഒല്ലി പോപ്പ് 33 റണ്‍സെടുത്തപ്പോള്‍ ബെന്‍ ഡക്കറ്റ് 28 റണ്‍സെടുത്തു. വാലറ്റത്ത് തകര്‍ത്തടിച്ച അറ്റ്കിന്‍സണും ബ്രെയ്ഡന്‍ കാര്‍സും(20) ചേര്‍ന്നാണ് ഓസീസിന്‍റെ വിജയലക്ഷ്യം ഉയര്‍ത്തിയത്.
നേരത്തെ 123-9 എന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഓസിസിന്‍റെ ഒന്നാം ഇന്നിംഗ്സ് 132 റണ്‍സില്‍ അവസാനിച്ചിരുന്നു. 40 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ സാക് ക്രോളിയെ(0) നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ഒല്ലി പോപ്പും ബെന്‍ ഡക്കറ്റും ചേര്‍ന്ന് 65 റണ്‍സ് കൂട്ടുകെട്ടിലൂടെ മികച്ച നിലയിലെത്തിച്ചെങ്കിലും ഇരുവരെയും പുറത്താക്കിയ സ്കോട് ബോളണ്ടാണ് ഓസീസിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ജോ റൂട്ടിനെ(8) മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കിയപ്പോള്‍ ഹാരി ബ്രൂക്കിനെ ബോളണ്ട് പൂജ്യത്തിന് മടക്കി. പിന്നാലെ ബെന്‍ സ്റ്റോക്സ്(2) കൂടി മടങ്ങിയതോടെ 65-1ല്‍ നിന്ന് ഇംഗ്ലണ്ട് 76-5ലേക്ക് കൂപ്പുകുത്തി. ജാമി സ്മിത്തിനെ(15) ഡോഗെറ്റ് മടക്കിയശേഷം ക്രീസിലെത്തിയ അറ്റ്കിന്‍സണ്‍ രണ്ട് ഫോറും രണ്ട് സിക്സും പറത്തി 32 പന്തില്‍ 37 റണ്‍സടിച്ചതോടെ ഇംഗ്ലണ്ട് 100 കടന്നു.
ബ്രെയ്ഡന്‍ കാര്‍സ്(20 പന്തില്‍ 20) മികച്ച പിന്തുണ നല്‍കിയതോടെ എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നിര്‍ണായക 50 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. 104-7ല്‍ നിന്ന് 154ലെത്തി ലീഡ് 200ന് അടുത്തെത്തിക്കാനിം അറ്റ്കിന്‍സണ്‍-കാര്‍സ് കൂട്ടുകെട്ടിനായി. കാര്‍സിനെ മടക്കി ഡോഗെറ്റ് കൂട്ടുകെട്ട് പൊളിച്ചതിന് പിന്നാലെ ജോഫ്ര ആര്‍ച്ചറെ കൂടി ഡോഗെറ്റ് മടക്കി. പൊരുതി നിന്ന അറ്റ്കിന്‍സണെ ബോളണ്ടും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിച്ചു. ഓസീസിനായി ആദ്യ ഇന്നിംഗ്സില്‍ ഏഴ് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് കൂടി വീഴ്ത്തി മത്സരത്തില്‍ 10 വിക്കറ്റ് തികച്ചു.
നേരത്തെ വിക്കറ്റ് പെയ്ത്ത് കണ്ട ടെസ്റ്റിന്‍റെ ആദ്യ ദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 172 റണ്‍സിന് പുറത്തായപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് 123-9 എന്ന സ്കോറിലാണ് ക്രീസ് വിട്ടത്. ആറോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സിന്‍റെ മാസ്മരിക ബൗളിംഗാണ് ഓസീസിനെ തകര്‍ത്തത്. 26 റണ്‍സെടുത്ത അലക്സ് ക്യാരിയാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. കാമറൂണ്‍ ഗ്രീന്‍ 24ഉം ട്രാവിസ് ഹെഡ് 21ഉം റണ്‍സെടുത്തപ്പോള്‍ നായകന്‍ സ്റ്റീവ് സ്മിത്ത് 17 റണ്‍സെടുത്തു. ഏഴ് വിക്കറ്റ് എറിഞ്ഞിട്ട മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ബൗളിംഗ് മികവിലാണ് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ വെറും 32.5 ഓവറില്‍ 172 റണ്‍സിന് ഓസീസ് ഓള്‍ ഔട്ടാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക