
ഹെഡിങ്‌ലി: ന്യൂസിലന്‍ഡിനും വിജയത്തിനുമിടയില്‍ ഒരിക്കല്‍ കൂടി ജോണി ബെയര്‍സ്റ്റോയും ജോ റൂട്ടും മതില്‍ കെട്ടിയപ്പോള്‍ മൂന്നാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയവുമായി ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര തൂത്തുവാരി(3-0). പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ 296 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് അവസാന ദിനം ആദ്യ സെഷന്‍ മഴമൂലം നഷ്ടമായെങ്കിലും രണ്ടാം സെഷനില്‍ 15.2 ഓവറില്‍ 113 റണ്‍സ് നേടി വിജയം അടിച്ചെടുത്തു. മുന്‍ നായകന്‍ ജോ റൂട്ടും ഒലി പോപ്പും ജോണി ബെയര്‍സ്റ്റോയും നേടിയ തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളാണ് ഇംഗ്ലണ്ടിന് അനായാസ ജയമൊരുക്കിയത്. സ്കോര്‍ ന്യൂസിലന്‍ഡ് 329, 326, ഇംഗ്ലണ്ട് 360, 296-3.
അവസാന ദിനം 183-2 എന്ന സ്കോറില്‍ ബാറ്റിംഗ് തുടരാനിരുന്ന ഇംഗ്ലണ്ടിന് ആദ്യ സെഷനില്‍ മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും മൂലം ബാറ്റിംഗിനിറങ്ങാനായില്ല. എന്നാല്‍ മഴ മാറിയ രണ്ടാം സെഷനില്‍ ബാറ്റിംഗിനിറങ്ങുമ്പോള്‍ ഇഗ്ലണ്ടിന് എട്ട് വിക്കറ്റ് ശേഷിക്കെ ജയത്തിലേക്ക് 113 റണ്‍സ് കൂടിയായിരുന്നു വേണ്ടിയിരുന്നത്. അവസാന ദിനം തുടക്കത്തിലെ ഒലി പോപ്പിനെ(82) നഷ്ടമായെങ്കിലും പകരമെത്തിയ ജോണി ബെയര്‍സ്റ്റോ തകര്‍ത്തടിച്ചതോടെ ഇംഗ്ലണ്ടിന്രെ ആശങ്ക അകന്നു. മറുവശത്ത് മിന്നും ഫോം തുടര്‍ന്ന ജോ റൂട്ടും മോശമാക്കിയില്ല. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ഇരുവരും വെറും 15.2 ഓവറില്‍ ലക്ഷ്യം മറികടന്നു.
ബെയര്‍സ്റ്റോ വെടിക്കെട്ടില്‍ ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് അവിശ്വസനീയ ജയം; പരമ്പര
30 പന്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ ബെയര്‍സ്റ്റോ ആണ് ഇംഗ്ലണ്ടിനെ അതിവേഗം ലക്ഷ്യത്തിലേക്ക് അടുപ്പിച്ചത്. ജോ റൂട്ട് സെഞ്ചുറി തികക്കുമോ എന്ന ആകാംക്ഷ മാത്രമായിരുന്നു പിന്നീട് ആരാധകര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ റൂട്ടിന്‍റെ സെഞ്ചുറിക്ക് കാത്തു നില്‍ക്കാതെ ബെയര്‍സ്റ്റോ തന്നെ ഇംഗ്ലണ്ടിന്‍റെ വിജയത്തിലേക്ക് ബാറ്റു വീശി. ബ്രേസ്‌വെല്ലിനെ സിക്സിനും ഫോറിനും പറത്തി ഇഗ്ലണ്ട് വിജയം പൂര്‍ത്തിയാക്കിയ ബെയര്‍സ്റ്റോ 44 പന്തില്‍ 71 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ജോ റൂട്ട് 86 റണ്‍സുമായി വിജയത്തില്‍ ബെയര്‍സ്റ്റോക്ക് കൂട്ടായി.
ഓയിന്‍ മോര്‍ഗന്‍ വിരമിക്കാനൊരുങ്ങുന്നു, ലോകകപ്പിന് മുമ്പ് പുതിയ നായകനെ തേടി ഇംഗ്ലണ്ട്
ന്യൂസിലന്‍ഡിന്‍റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 329 റണ്‍സിന് മറുപടിയായി ആദ്യ ഇന്നിംഗ്സില്‍ 55-6 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞശേഷമാണ് ഇംഗ്ലണ്ട് അവിശ്വസനീയ ജയം പിടിച്ചെടുത്തത്. ആദ്യ ഇന്നിംഗ്സില്‍ 157 പന്തില്‍ 162 റണ്‍സെടുത്ത ബെയര്‍സ്റ്റോയും 97 റണ്‍സെടുത്ത ഓവര്‍ടണും ചേര്‍ന്ന ഏഴാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 241 റണ്‍സാണ് ഇംഗ്ലണ്ട് വിജയത്തിന്‍റെ അടിത്തറ. ബെന്‍ സ്റ്റോക്സ് നായകനായശേഷം മൂന്ന് ടെസ്റ്റിലും അവിശ്വസനീയ തീരിച്ചുവരവുകളുമായി ഇംഗ്ലണ്ടിന് ജയം നേടാനാി. ആദ്യ ടെസ്റ്റില്‍ ജോ റൂട്ടായിരുന്നു ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചതെങ്കില്‍ രണ്ടും മൂന്നും ടെസ്റ്റില്‍ അത് ജോണി ബെയര്‍സ്റ്റോ ആിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!