
ബർമിങ്ഹാം: പാകിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 3-0ന് തൂത്തുവാരി ജോ റൂട്ടിന്‍റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീം. എഡ്ജ്ബാസ്റ്റണിൽ നടന്ന അവസാന ടെസ്റ്റിൽ എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയം പിടിച്ചെടുത്തത്. ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയില്‍ ഇംഗ്ലണ്ട് പോയിന്‍റ് ശരാശരി 38.54% ആയി ഉയർത്തിയെങ്കിലും ആറാം സ്ഥാനത്ത് തന്നെ തുടരുന്നു. അതേസമയം പരമ്പരയിലെ ദയനീയ തോൽവിയോടെ ഒൻപത് ടീമുകളുള്ള പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ പാകിസ്ഥാന്‍റെ അവസ്ഥ കൂടുതൽ പരിതാപകരമായി. പാകിസ്ഥാന്‍റെ പോയിന്‍റ് ശരാശരി 14.81% ആയി ഇടിഞ്ഞു.
അവസാന ഇന്നിംഗ്സിൽ 130 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർമാരായ ബെൻ ഡക്കറ്റിനെയും എമിലിയോ ഗേയെയും നഷ്ടമായിരുന്നു. മുഹമ്മദ് അബ്ബാസാണ് രണ്ട് പേരെയും പുറത്താക്കിയത്. എന്നാൽ ക്യാപ്റ്റൻ ജോ റൂട്ടിന്‍റെയും (62*) ജോർദാൻ കോക്സിന്‍റെയും (59*) അർധ സെഞ്ചുറികളുടെ കരുത്തിൽ 25- ഓവറിൽ 2 വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യം കണ്ടു.
നേരത്തെ, അരങ്ങേറ്റ മത്സരത്തിനിറങ്ങിയ യുവതാരം റസാവുല്ലയുടെ (81) ബാറ്റിംഗാണ് രണ്ടാം ഇന്നിംഗ്സിൽ പാകിസ്ഥാന്‍റെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കിയത്. ഒൻപതാം വിക്കറ്റിൽ റസാവുല്ലയും മുഹമ്മദ് അബ്ബാസും (42) ചേർന്ന് 121 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ ഈ പോരാട്ടത്തിനൊന്നും പാകിസ്ഥാനെ പരമ്പരയിലെ സമ്പൂര്‍ണ തോൽവിയിൽ നിന്ന് രക്ഷിക്കാനായില്ല. ആദ്യ രണ്ട് മത്സരങ്ങളിലെ ദയനീയ തോൽവിക്ക് ശേഷം ക്യാപ്റ്റനും പരിശീലകനുമുൾപ്പെടെ വൻ അഴിച്ചുപണികൾ നടത്തിയെങ്കിലും മൂന്നാം ടെസ്റ്റിലും പാകിസ്ഥാന് തിരിച്ചുവരാനായില്ല. ഈ വർഷം അവസാനത്തോടെ നടക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനമാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിന് മുന്നിലുള്ള പ്രധാന പോരാട്ടം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!