
ഹെഡിംഗ്‌ലി: ന്യൂസിലന്‍ഡിനെതിരെ (ENG vs NZ) ടെസ്റ്റ് പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെ ഇംഗ്ലണ്ട് (England) ഇന്നിറങ്ങും. ഹെഡ്ഡിംഗ്‌ലിയിലാണ് മൂന്നാമത്തെ ടെസ്റ്റ്. പരിക്കേറ്റ ജെയിംസ് ആന്‍ഡേഴ്‌സണില്ലാതെയാണ് (James Anderson) ഇംഗ്ലണ്ട് ഇറങ്ങുക. ജാമി ഒവേര്‍ട്ടന്‍ ആന്‍ഡേഴ്‌സന് പകരം അരങ്ങേറ്റം കുറിക്കും. ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ ആന്‍ഡേഴ്‌സന് തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് പറഞ്ഞു.
മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റിലെ ആദ്യ രണ്ട് കളിയും ജയിച്ച ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. 28കാരനായ ജെയ്മീ ഓവര്‍ട്ടന്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സറേയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അഞ്ച് മത്സരങ്ങളില്‍ 21.61 ശരാശരിയില്‍ 21 വിക്കറ്റ് വീഴ്ത്തി. ഇംഗ്ലീഷ് പേസര്‍ ക്രെയ്ഗ് ഓവര്‍ട്ടന്റെ ഇരട്ട സഹോദരനാണ് ജെയ്മീ ഓവര്‍ട്ടന്‍. ഇംഗ്ലണ്ടിനെ ടെസ്റ്റ് ക്രിക്കറ്റില്‍ പ്രതിനിധീകരിക്കുന്ന ആദ്യ ഇരട്ട സഹോദരങ്ങളാവും ഇതോടെ ഇരുവരും.
എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ ക്രെയ്ഗ് ഓവര്‍ട്ടന്‍ പ്ലേയിംഗ് ഇലവനിലില്ല. രോഗബാധിതനായ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് കഴിഞ്ഞ ദിവസം പരിശീലന സെഷനില്‍ പങ്കെടുത്തില്ല. സ്റ്റോക്‌സിന്റെ കൊവിഡ് ഫലം നെഗറ്റീവാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. കഴിഞ്ഞ ടെസ്റ്റില്‍ 70 പന്തില്‍ 75 റണ്‍സെടുത്ത സ്റ്റോക്‌സിന്റെ ബാറ്റിംഗ് ഇംഗ്ലണ്ടിന്റെ ജയത്തില്‍ നിര്‍ണായകം ആയിരുന്നു.
ആദ്യ രണ്ട് ടെസ്റ്റും അഞ്ച് വിക്കറ്റിന് ജയിച്ച് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ന്യൂസിലന്‍ഡ് ടീമില്‍ പലരും കൊവിഡ് ബാധിതര്‍ ആയിരുന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഇന്ന് ന്യൂസിലന്‍ഡിനെ നയിക്കാനുണ്ടാവും. കൊവിഡ് പോസിറ്റീവായിരുന്ന വില്യംസണ്‍ ഇല്ലാതെയാണ് രണ്ടാം ടെസ്റ്റില്‍ കിവീസ് ഇറങ്ങിയിരുന്നത്.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: അലക്‌സ് ലീസ്, സാക്ക് ക്രൗളി, ഓലീ പോപ്, ജോ റൂട്ട്, ജോണി ബെയ്ര്‍സ്റ്റോ, ബെന്‍ സ്റ്റോക്‌സ്(ക്യാപ്റ്റന്‍), ബെന്‍ ഫോക്‌സ്, മാറ്റി പോട്ട്‌സ്, ജെയ്മീ ഓവര്‍ട്ടന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജാക്ക് ലീച്ച്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!