ഇരട്ട പ്രഹരമേല്‍പ്പിച്ച് വാഷിംഗ്ടണ്‍ സുന്ദര്‍; റൂട്ടും സ്മിത്തും ബൗള്‍ഡ്; ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട് പ്രതിരോധത്തില്‍

Published : Jul 13, 2025, 08:27 PM IST
India vs New Zealand 2nd Test, Washington Sundar

Synopsis

ലോര്‍ഡ്‌സ് ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് നഷ്ടം. വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

ലണ്ടന്‍: ലോര്‍ഡ്‌സ് ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ നാലാം ദിനം രണ്ടാം സെഷനില്‍ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടം. ചായയ്ക്ക് പിരിയുമ്പോള്‍ ആറിന് 175 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആകാശ് ദീപ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (27), ക്രിസ് വോക്‌സ് (8) എന്നിവരാണ് ക്രീസില്‍. നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 387നെതിരെ ഇംഗ്ലണ്ടും ഇതേ സ്‌കോറില്‍ പുറത്താവുകയായിരുന്നു. ആര്‍ക്കും ആദ്യ ഇന്നിംഗ്‌സ് ലീഡ് ഉണ്ടായിരുന്നില്ല. കെ എല്‍ രാഹുല്‍ (100) ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടിയിരുന്നു. ഇംഗ്ലണ്ടിനായി റൂട്ടും (104) സെഞ്ചുറി നേടി.

വിക്കറ്റ് നഷ്ടമില്ലാതെ രണ്ട് എന്ന നിലയില്‍ ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ഇന്ന് ബെന്‍ ഡക്കറ്റിന്റെ (12) വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. സിറാജിന്റെ പന്ത് പുള്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ബുമ്രയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു താരം. പിന്നാലെ ക്രീസിലെത്തിയ ഒല്ലി പോപ്പിനും (4) കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. സിറാജിന്റെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അധികം വൈകാതെ സാക് ക്രൗളിയും മടങ്ങി. 22 റണ്‍സെടുത്ത താരത്തെ നിതീഷ് കുമാര്‍ തേര്‍ഡ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു യശസ്വി ജയ്‌സ്വാളിന്റെ കൈകളിലേക്കയച്ചു. ഹാരി ബ്രൂക്കിന് 19 പന്ത് മാത്രമായിരുന്നു ആയുസ്. 23 റണ്‍സെടുത്ത താരത്തെ ആകാശ് ദീപ് ബൗള്‍ഡാക്കി.

പിന്നാലെ രണ്ടാം സെഷനില്‍ റൂട്ടിന്റെ ചെറുത്ത് നിര്‍പ്പ് അവസാനിച്ചു. 96 പന്തില്‍ 46 റണ്‍സെടുത്ത താരത്തെ വാഷിംഗ്ടണ്‍ സുന്ദര്‍ ബൗള്‍ഡാക്കുകയായിരുന്നു. പിന്നാലെ ക്രീസിലെത്തിയ ജെയ്മി സ്മിത്തും സുന്ദറിന്റെ മുന്നില്‍ കീഴടങ്ങി. ഇത്തവണയും ബൗള്‍ഡ് തന്നെ. പിന്നീട് സ്റ്റോക്‌സ് - വോക്‌സ് സഖ്യം വിക്കറ്റ് പോവാതെ കാക്കുകയായിരുന്നു. നേരത്തെ, സെഞ്ചുറി നേടിയ കെ എല്‍ രാഹുലും അര്‍ധസെഞ്ചുറികള്‍ നേടിയ റിഷഭ് പന്തും (74) രവീന്ദ്ര ജഡേജയും (72) ഇന്ത്യക്കായി പൊരുതിയെങ്കിലും വാലറ്റത്ത് 11 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായതാണ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് മോഹങ്ങള്‍ ഇല്ലാതാക്കിയത്.

മൂന്നാം ദിനം ആദ്യ സെഷനില്‍ റിഷഭ് പന്തും കെ എല്‍ രാഹുലും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 141 റണ്‍സും ജഡേജയും നിതീഷ് കുമാര്‍ റെഡ്ഡിയും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 72 റണ്‍സും ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 50 റണ്‍സും കൂട്ടിച്ചേര്‍ത്തെങ്കിലും ജഡേജ പുറത്തായതോടെ ഇന്ത്യന്‍ വാലറ്റം 11 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ കൂടാരം കയറി. ആകാശ് ദീപ് (7), ജസ്പ്രീത് ബുമ്ര (0) എന്നിവര്‍ വന്നപോലെ മടങ്ങിയപ്പോള്‍ പൊരുതി നിന്ന വാഷിംഗ്ടണ്‍ സുന്ദര്‍ (23) അവസാന ബാറ്ററായി പുറത്തായി. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് മൂന്നും ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍