
ബ്ലൂംഫൗണ്ടെയിൻ: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 27 റണ്‍സിന്‍റെ ജയം. ഓപ്പണര്‍ ജേസന്‍ റോയിയുടെ തകര്‍പ്പന്‍ സെഞ്ചുറിക്കിടയിലും തോല്‍വി വഴങ്ങുകയായിരുന്നു ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 271 റണ്‍സിന് ഓൾഔട്ടായി. 4 വിക്കറ്റെടുത്ത ആൻറിച്ച് നോര്‍ക്കിയയും മൂന്ന് വിക്കറ്റെടുത്ത സിസാൻഡ മഗാലയുമാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. 91 പന്തില്‍ 113 റണ്‍സ് നേടിയ ജേസണ്‍ റോയിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍.
മറുപടി ബാറ്റിംഗില്‍ ജേസന്‍ റോയി- ഡേവിഡ് മലാന്‍ സഖ്യം ഓപ്പണിംഗില്‍ 146 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. 55 പന്തില്‍ 59 റണ്‍സെടുത്ത മലാനാണ് ആദ്യം പുറത്തായത്. പിന്നാലെയെത്തിയ ബെന്‍ ഡക്കറ്റ്(3), ഹെന്‍റി ബ്രൂക്ക്(0) എന്നിവര്‍ കുഞ്ഞന്‍ സ്കോറില്‍ പുറത്തായപ്പോള്‍ ജോസ് ബട്‌ലര്‍(42 പന്തില്‍ 36), മൊയീന്‍ അലി(11), സാം കറന്‍(17), ഡേവിഡ് വില്ലി(8), ആദില്‍ റഷീദ്(14), ജോഫ്ര ആര്‍ച്ചര്‍(0), ഓലീ സ്റ്റോണ്‍(1) എന്നിങ്ങനെയായിരുന്നു മറ്റ് ഇംഗ്ലണ്ട് താരങ്ങളുടെ സ്കോര്‍.
നേരത്തെ ഓപ്പണര്‍മാരായ ക്വിന്‍റണ്‍ ഡികോക്ക് 41 പന്തില്‍ 37 ഉം തെംബാ ബാവുമ 28 പന്തില്‍ 36 റണ്‍സെടുത്ത് പുറത്തായെങ്കിലും മൂന്നാമന്‍ വാൻ ഡെര്‍ ഡ്യൂസന്‍റെ സെഞ്ചുറിക്കരുത്തിലാണ് ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ഏഴ് വിക്കറ്റിന് 298 റണ്‍സെടുത്തത്. വാൻഡെര്‍ ഡ്യൂസൻ 117 പന്തില്‍ 111 റണ്‍സെടുത്തു. 53 റണ്‍സെടുത്ത ഡേവിഡ് മില്ലറും തിളങ്ങി. ഏയ്‌ഡന്‍ മാര്‍ക്രം(13), ഹെന്‍റിച്ച് ക്ലാസന്‍(30), വെയ്‌ന്‍ പാര്‍നല്‍(2) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍. ജയത്തോടെ മൂന്ന് മത്സര പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!