തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ടിനെ കരകയറ്റി ബ്രോഡിന്റെ വെടിക്കെട്ട് ബാറ്റിംഗ്; വിന്‍ഡീസിനെതിരെ ഇംഗ്ലണ്ട് 369ന് പുറത്ത്

By Web TeamFirst Published Jul 25, 2020, 6:34 PM IST
Highlights

45 പന്തില്‍ ഒമ്പത് ബൗണ്ടറിയും ഒരു സിക്സറും പറത്തി 62 റണ്‍സെടുത്ത ബ്രോഡും 18 റണ്‍സുമായി പുറത്താകാതെ നിന്ന ഡൊമനിക്ക് ബെസ്സും ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ 76 റണ്‍സാണ് അടിച്ചു കൂട്ടിയത്.

മാഞ്ചസ്റ്റര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ദിനം അവിശ്വസനീയമായി തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ടിനെ കരകയറ്റി സ്റ്റുവര്‍ട്ട് ബ്രോഡിന്റെ വെടിക്കെട്ട് ബാറ്റിംഗ്. നാലു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് 280/8 ലേക്ക് കൂപ്പുകുത്തിയെങ്കിലും ബ്രോഡിന്റെ വീരോചിത പ്രകടനത്തിനറെ കരുത്തില്‍ 369 റണ്‍സെടുത്ത് പുറത്തായി.

45 പന്തില്‍ ഒമ്പത് ബൗണ്ടറിയും ഒരു സിക്സറും പറത്തി 62 റണ്‍സെടുത്ത ബ്രോഡും 18 റണ്‍സുമായി പുറത്താകാതെ നിന്ന ഡൊമനിക്ക് ബെസ്സും ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ 76 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഇതില്‍ 62 റണ്‍സും ബ്രോഡിന്റെ ബാറ്റില്‍ നിന്നായിരുന്നു. പതിനൊന്നാമനായി ക്രീസിലെത്തിയ ആന്‍ഡേഴ്സണും 11 റണ്‍സുമായി മികവ് കാട്ടയതോടെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ 350 കടന്നു.

രണ്ടാം ദിനം തുടക്കതത്തിലെ ഓലി പോപ്പിനെ തലേന്നത്തെ സ്കോറില്‍(91) വീഴ്ത്തിയ ഷാനണ്‍ ഗബ്രിയേലാണ് വിന്‍ഡീസിന് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. അഞ്ചാം വിക്കറ്റില്‍ ഓലി പോപ്പ്-ജോസ് ബട്‌ലര്‍ സഖ്യം 140 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. അധികം വൈകാതെ ബട്‌ലറെ(67) ഗബ്രിയേല്‍ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറുടെ കൈകകളിലെത്തിച്ചു. ക്രിസ് വോക്സിനെയും(1), ജോഫ്ര ആര്‍ച്ചറെയും(3) കെമര്‍ റോച്ച് മടക്കിയതോടെ ഇംഗ്ലണ്ട് 300 കടക്കില്ലെന്ന് കരുതി. എന്നാല്‍ ഇതിനുശേഷമായിരുന്നു ബ്രോഡിന്റെ വെടിക്കെട്ട് പ്രകടനം. വിന്‍ഡീസിനായി റോച്ച് നാലും ഗബ്രിയേല്‍, റോസ്റ്റണ്‍ ചേസ് എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തി.

click me!