
ലണ്ടന്‍: സ്റ്റാർ ബാറ്റർ ജോസ് ബട്‍ലറെ(Jos Buttler) അടുത്ത ഇംഗ്ലീഷ് വൈറ്റ് ബോള്‍ ക്യാപ്റ്റന്‍സ്ഥാനത്തേക്ക് പിന്തുണച്ച് ഇന്ന് പടിയിറങ്ങിയ ഓയിന്‍ മോർഗന്‍(Eoin Morgan). തന്‍റെ അസാന്നിധ്യത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ബട്‍ലർ നായകസ്ഥാനത്തേക്ക് ഉചിതനായ ആളാണെന്നും ടീമില്‍ ഏറെ ബഹുമാനം ലഭിക്കുന്ന താരമാണെന്നും മോർഗന്‍ സ്കൈ സ്പോർട്സിനോട് പറഞ്ഞു.
'എനിക്ക് കളിക്കാനാവാതെ വരികയോ പരിക്കേല്‍ക്കുകയോ ചെയ്ത സാഹചര്യങ്ങളില്‍ ജോസ് ബട്‍ലർ മുമ്പ് ടീമിനെ നയിച്ചിട്ടുണ്ട്. അവസരം ലഭിച്ചപ്പോഴൊക്കെ മികച്ച ക്യാപ്റ്റനായി. ക്യാപ്റ്റന്‍സി ബട്‍ലറുടെ ബാറ്റിംഗ് പ്രകടനത്തെ ഒരിക്കലും ബാധിച്ചിട്ടില്ല എന്ന് വ്യക്തമാണ്. ഞാന്‍ ക്യാപ്റ്റനായിരിക്കേ വൈസ് ക്യാപ്റ്റനായും മറ്റ് അവസരങ്ങളില്‍ ക്യാപ്റ്റനായും ബട്‍ലർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. നിലവില്‍ ലോകത്തെ മികച്ച താരങ്ങളിലൊരാളാണ്. അതോടൊപ്പം ടീമിലെ ഒരു നേതാവ് എന്ന നിലയിലും അദ്ദേഹത്തിന് വലിയ ബഹുമാനമുണ്ട്' എന്നും ഓയിന്‍ മോർഗന്‍ പറഞ്ഞു. ഇംഗ്ലണ്ട് ഏകദിന- ടി20 ടീമുകളുടെ നായകസ്ഥാനത്ത് ഓയിന്‍ മോർഗന്‍റെ പിന്‍ഗാമിയായി ജോസ് ബട്‍ലർ വരുമെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങളുടെ റിപ്പോർട്ട്.
ഇംഗ്ലീഷ് പരിമിത ഓവർ ടീമുകളുടെ നായകനായ ഓയിന്‍ മോർഗന്‍ ഇന്നാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഏകദിനത്തിലും രാജ്യാന്തര ടി20യിലും ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ കളിച്ച ഇംഗ്ലീഷ് താരവും ഇരു ഫോർമാറ്റിലും അവരുടെ ഉയർന്ന റണ്‍വേട്ടക്കാരനും മോർഗനാണ്. അയർലന്‍ഡിനായി അരങ്ങേറിയ താരമായ മോർഗന്‍ പിന്നീട് 2009 മുതല്‍ ഇംഗ്ലീഷ് ജേഴ്സിയില്‍ 225 ഏകദിനങ്ങളും 115 രാജ്യാന്തര ടി20കളും കളിക്കുകയായിരുന്നു. 2010-2012 കാലയളവില്‍ 16 ടെസ്റ്റും കളിച്ചു.
2015ല്‍ അലിസ്റ്റർ കുക്കിന്‍റെ പിന്‍ഗാമിയായാണ് മോർഗന്‍ ഇംഗ്ലണ്ടിന്‍റെ വൈറ്റ് ബോള്‍ നായകനായത്. ഏകദിനത്തില്‍ 126 മത്സരങ്ങളിലും ടി20യില്‍ 72 മത്സരങ്ങളിലും ഇംഗ്ലണ്ടിനെ നയിച്ചു. 2016ല്‍ ടീമിനെ ടി20 ലോകകപ്പ് ഫൈനലിലെത്തിച്ചു. 2019ല്‍ ടീമിനെ ആദ്യമായി ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് മോർഗന്‍ നയിച്ചു. രാജ്യാന്തര കരിയറില്‍ 248 ഏകദിനങ്ങളില്‍ 39.09 ശരാശരിയില്‍ 7701 റണ്‍സ് ഓയിന്‍ മോർഗന്‍ നേടി. 115 രാജ്യാന്തര ടി20കളില്‍ 28.58 ശരാശരിയിലും 136.18 സ്ട്രൈക്ക് റേറ്റിലും 2458 റണ്‍സ് പേരിലാക്കി. 16 ടെസ്റ്റില്‍ 30.43 ശരാശരിയില്‍ 700 റണ്‍സ് നേടി. ഏകദിനത്തില്‍ 14ഉം ടെസ്റ്റില്‍ രണ്ടും സെഞ്ചുറികള്‍ മോർഗനുണ്ട്.
Eoin Morgan : 'ഇംഗ്ലണ്ടിന്‍റെ വൈറ്റ് ബോള്‍ രാജാവ്'; ഓയിന്‍ മോർഗന് നന്ദിപറഞ്ഞ് ക്രിക്കറ്റ് ലോകം