
ലാഹോര്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ പാക്കിസ്താന് 88 റണ്‍സിന്റെ കൂറ്റന്‍ ജയം. ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 15.3 ഓവറില്‍ 94ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ഹാരിസ് റൗഫാണ് ന്യൂസലന്‍ഡിനെ തകര്‍ത്തത്. 34 റണ്‍സ് നേടിയ മാര്‍ക്ക് ചാപ്മാനാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. നേരത്തെ, ഫഖര്‍ സമാന്‍ (47), സെയിം അയൂബ് (47) എന്നിവരുടെ ഇന്നിംഗ്‌സാണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ന്യൂസിലന്‍ഡിന് വേണ്ടി മാറ്റ് ഹെന്റി മൂന്ന് വിക്കറ്റ് വീഴ്ത്തി. ആഡം മില്‍നെ, ബെന്‍ ലിസ്റ്റര്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ പാക്കിസ്താന്‍ 1-0ത്തിന് മുന്നിലെത്തി.
ചാപ്മാനെ കൂടാതെ ടോം ലാഥം (20), ജെയിംസ് നീഷം (15), ഡാരില്‍ മിച്ചല്‍ എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. പവര്‍പ്ലേ തിരുന്നതിന് മുമ്പ് തന്നെ സന്ദര്‍ശകര്‍ തോല്‍വി സമ്മതിച്ചിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 29 റണ്‍ മാത്രമുള്ളപ്പോള്‍ ചാഡ് ബൗസ് (1), വില്‍ യംഗ് (2), മിച്ചല്‍ (11) എന്നിവരുടെ വിക്കറ്റുകള്‍ ന്യൂസിലന്‍ഡിന് നഷ്ടമായി. പിന്നീട് ഒരു മികച്ച കൂട്ടുകെട്ട് ഉയര്‍ത്താന്‍ പോലും ന്യൂസിലന്‍ഡിന് സാധിച്ചില്ല. രചിന്‍ രവീന്ദ്ര (2), ആഡം മില്‍നെ (3), മാറ്റ് ഹെന്റി (0), ബെന്‍ ലിസ്റ്റര്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഇഷ് സോധി (2) പുറത്താവാതെ നിന്നു. ഹാരിസിന് പുറമെ ഇമാദ് വസിം രണ്ട് വിക്കറ്റ് വീഴ്ത്തി. ഷഹീന്‍ അഫ്രീദി, സമന്‍ ഖാന്‍, ഫഹീം അഷ്‌റഫ്, ഷദാബ് ഖാന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്താന്‍ 19.5 ഓവഖറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ഒരു അര്‍ധ സെഞ്ചുറി പോലും പാക്കിസ്താന്‍ ഇന്നിംഗ്‌സില്‍ പിറന്നില്ലെന്നുള്ളതാണ് ആശ്ചര്യം. മോശം തുടക്കമാണ് പാക്കിസ്താന്‍ ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 30 റണ്‍സ് മാത്രമുള്ളപ്പോള്‍ അവര്‍ക്ക് മുഹമ്മദ് റിസ്‌വാന്‍ (8), ബാബര്‍ അസം (9) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ആഡം മില്‍നെയാണ് ഇരുവരേയും മടക്കിയത്. എന്നാല്‍ നാലാം വിക്കറ്റില്‍ ഫഖര്‍- അയൂബ് സഖ്യം പാക്കിസ്താനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ഇരുവരും 79 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അയൂബ് റണ്ണൗട്ടായതോടെ കൂട്ടുകെട്ട് പൊളിഞ്ഞു.ഫഖറിനെ ഇഷ് സോധിയും ഷദാബ് ഖാന്‍ (5), ഇഫ്തിഖര്‍ അഹമ്മദ് (0) എന്നിവരെ ഹെന്റി പുറത്താക്കിയതോടെ പുറത്താക്കിയതോടെ പാക്കിസ്താന്‍ ആറിന് 131 എന്ന നിലയിലായി.
പിന്നീട് ഇമാദ് വസിം (16), ഫഹീം അഷ്‌റഫ് (22) എന്നിവരുടെ ഇന്നിംഗ്‌സാണ് പാക്കിസ്താനെ ഭേദപ്പട്ട സ്‌കോറിലേക്ക് നയിച്ചത്. അവസാന ഓവറുകളില്‍ ഹാരിസ് റൗഫിന്റെ (അഞ്ച് പന്തില്‍ 11) ഇന്നിംഗ്‌സും തുണയായി. ഷഹീന്‍ അഫ്രീദിയാണ് (1) പുറത്തായ മറ്റൊരു താരം. സമാന്‍ ഖാന്‍ (0) പുറത്താവാതെ നിന്നു.
ഐപിഎല്ലിലെ 'ഓട്ടക്കാലണ'! രോഹിത് ശര്‍മയും കാര്‍ത്തികിനും ടെന്‍ഷന്‍ വേണ്ട; കൂട്ടായി സുനില്‍ നരെയ്‌നും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!