
ഹൈദരാബാദ്: ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ പാക് ഫീല്‍ഡര്‍മാര്‍ ബൗണ്ടറിയില്‍ കൃത്രിമം കാട്ടിയെന്ന ആരോപണവുമായി ഒരു വിഭാഗം ആരാധകര്‍. വലിയ സ്കോര്‍ പിറന്ന ശ്രീലങ്ക-പാകിസ്ഥാന്‍ മത്സരത്തിനിടെ പാക് ഫീല്‍ഡര്‍മാര്‍ ബോധപൂര്‍വം ബൗണ്ടറി റോപ്പ് തള്ളിവെച്ചുവെന്നാണ് ചിത്രങ്ങള്‍ സഹിതം ആരാധകര്‍ ആരോപിക്കുന്നത്. ശ്രീലങ്കക്കായി വെടിക്കെട്ട് സെഞ്ചുറി നേടിയ കുശാല്‍ മെന്‍ഡിസിനെ(77 പന്തില്‍122) ഇമാം ഉള്‍ ഹഖ് ബൗണ്ടറിക്കരികില്‍ ക്യാച്ചെടുത്തത് ഇത്തരത്തില്‍ ബൗണ്ടറി റോപ്പ് തള്ളി നീക്കയതിന്‍റെ ആനുകൂല്യത്തിലാണെന്നും ആരാധകര്‍ ആരോപിക്കുന്നു.
ശ്രീലങ്കന്‍ ഇന്നിംഗ്സിലെ 29-ാം ഓവറിലാണ് ഹസന്‍ അലിയുടെ പന്തില്‍ കുശാല്‍ മെന്‍ഡിസിനെ ഇമാം ബൗണ്ടറിയില്‍ കൈപ്പിടിയിലൊതുക്കിയത്. പന്ത് കൈയിലൊതുക്കിയശേഷം നിയന്ത്രണം തെറ്റി വീണ ഇമാം ബൗണ്ടറി റോപ്പ് യഥാര്‍ഥ സ്ഥാനത്തായിരുന്നെങ്കില്‍ റോപ്പിന് മുകളിലായിരുന്നു വീഴേണ്ടിയരുന്നത്. എന്നാല്‍ ബൗണ്ടറി റോപ്പ് നീക്കിവെച്ചതിനാല്‍ അത് ക്യാച്ചായി ഇല്ലെങ്കില്‍ സിക്സ് ആയേനെ എന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
ഇതാദ്യമായല്ല പാകിസ്ഥാന്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ഇത്തരത്തില്‍ സംഭവിക്കുന്നതെന്നും നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തിലും പാക് ഫീല്‍ഡര്‍മാര്‍ ഇതേ രീതിയില്‍ ബൗണ്ടറി റോപ്പിനെ പുറകിലേക്ക് തള്ളിവെച്ചിരുന്നതായും ചിത്രങ്ങള്‍ സഹിതം ആരാധകര്‍ സമര്‍ത്ഥിക്കുന്നു. ഓരോ മത്സരത്തിലും പാകിസ്ഥാന്‍ ഫീല്‍ഡര്‍മാര്‍ ഇത് ചെയ്യുന്നുണ്ടെന്നും ഐസിസി ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ആരാധകര്‍ പറയുന്നു.
കുശാല്‍ മെന്‍ഡിസിന്‍റെ വിക്കറ്റ് വീണതാണ് ശ്രീലങ്കന്‍ ഇന്നിംഗ്സ് 400 കടക്കുന്നത് തടഞ്ഞത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക കുശാല്‍ മെന്‍ഡിസിന്‍റെയും സമരവിക്രമയുടെയും(89 പന്തില്‍ 108) കരുത്തില്‍ 344 റണ്‍സടിച്ചെങ്കിലും അബ്ദുള്ള ഷഫീഖിന്‍റെയും(103 പന്തില്‍ 113) മുഹമ്മദ് റിസ്‌വാന്‍റെയും121 പന്തില്‍ 132*) പാകിസ്ഥാന്‍ അനായാസം ലക്ഷ്യത്തിലെത്തി. 10 പന്ത് ബാക്കി നിര്‍ത്തിയായിരുന്നു പാകിസ്ഥാന്‍റെ ജയം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!