
എഡ്‌ജ്‌ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള(India Team for T20Is vs England) ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ക്ക് ഞെട്ടലുണ്ടായത് അയര്‍ലന്‍ഡിനെതിരെ തകര്‍പ്പന്‍ ഫിഫ്റ്റി നേടിയ സഞ്ജു സാംസണെ(Sanju Samson) രണ്ടും മൂന്നും ടി20കളില്‍ ഉള്‍പ്പെടുത്താതിരുന്നതാണ്. ആദ്യ ടി20 മത്സരത്തിനുള്ള സ്ക്വാഡില്‍ മാത്രമാണ് സഞ്ജുവിന് ഇടംകിട്ടിയത്. സഞ്ജുവിനെ തഴഞ്ഞതില്‍ രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തിയത്.
സഞ്ജുവിനെ രണ്ടും മൂന്നും ടി20കള്‍ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയതിലൂടെ ബിസിസിഐ സെലക്ടര്‍മാര്‍ ആരാധകരെ അപമാനിച്ചു എന്നായിരുന്നു ഒരു ആരാധകന്‍റെ കമന്‍റ്. സഞ്ജു രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഇംഗ്ലണ്ടിനോ ഓസ്‌ട്രേലിയക്കോ വേണ്ടി കളിക്കുന്നതാണ് നല്ലതെന്ന് മറ്റൊരു ആരാധകന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. സഞ്ജുവിനെ പോലുള്ള താരങ്ങളെ തഴയുകയാണേല്‍ ഇന്ത്യക്ക് ടി20 ലോകകപ്പ് നേടാനാവില്ലെന്നായിരുന്നു മറ്റൊരു ആരാധകന്‍റെ ട്വീറ്റ്. ബിസിസിഐക്കെതിരെ ചോദ്യങ്ങളും രൂക്ഷ വിമര്‍ശനങ്ങളുമായി നിരവധി ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തി.
അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അവസരം ലഭിച്ച സഞ്ജു സാംസണ്‍ ഗംഭീര പ്രകടനം പുറത്തെടുത്തിരുന്നു. ഓപ്പണറായിറങ്ങി 42 പന്തില്‍ 9 ഫോറും നാല് സിക്സറും സഹിതം സഞ്ജു 77 റണ്ണടിച്ചു. സെഞ്ചുറി(104 റണ്‍സ്) നേടിയ ദീപക് ഹൂഡയ്ക്കൊപ്പം സഞ്ജു രണ്ടാം വിക്കറ്റില്‍ 176 റണ്‍സിന്‍റെ റെക്കോര്‍ഡ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. രാജ്യാന്തര ടി20യില്‍ ഏതൊരു വിക്കറ്റിലേയും ഇന്ത്യന്‍ താരങ്ങളുടെ ഉയര്‍ന്ന കൂട്ടുകെട്ടാണിത്.
എന്നിട്ടും ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ആദ്യ മത്സരത്തിനുള്ള സ്ക്വാഡില്‍ മാത്രമാണ് സഞ്ജുവിനെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയത്. അയര്‍ലന്‍ഡിനെതിരായ ടി20യില്‍ ടീമിലിടം ലഭിച്ചിരുന്ന രാഹുല്‍ ത്രിപാഠി, റുതുരാജ് ഗെയ്‌ക്‌വാദ്, വെങ്കടേഷ് അയ്യര്‍, അര്‍ഷ്ദീപ് സിംഗ് എന്നിവരെയും സഞ്ജുവിനൊപ്പം അവസാന രണ്ട് ടി20ക്കുള്ള ടീമില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യ്ക്കുള്ള ടീം: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്‌ക്‌വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്.
ഇംഗ്ലണ്ടിനെതിരായ രണ്ടും മൂന്നും ടി20യ്ക്കുള്ള ടീം: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയി, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!