
പോര്‍ട്ട് ഓഫ് സ്പെയിന്‍: ഐപിഎല്ലില്‍ സഞ്ജു സാംസണ്‍(Sanju Samson) നടത്തുന്ന മികച്ച പ്രകടനങ്ങളില്‍ മലയാളികള്‍ക്കൊപ്പം സന്തോഷിക്കുന്ന മറ്റൊരു താരമുണ്ടെങ്കില്‍ അത് വെസ്റ്റ് ഇന്‍ഡീസ് പേസ് ജീനിയസ് ഇയാന്‍ ബിഷപ്പാണ്(Ian Bishop). സഞ്ജു ക്രീസിലുള്ളപ്പോള്‍ കമന്‍ററി ബോക്സില്‍ ഇയാന്‍ ബിഷപ്പാണെങ്കില്‍ ആരാധകര്‍ കാതോര്‍ക്കുന്നതും വെറുതെയല്ല. കാരണം, സഞ്ജുവിനെ പാടിപ്പുകഴത്താന്‍ ബിഷപ്പിന് നൂറ് നാവാണ്.
ഇന്നലെ സഞ്ജു ബാറ്റ് ചെയ്യുമ്പോള്‍ സഞ്ജുവിന്‍റെ സിക്സര്‍ കണ്ട് ഇയാന്‍ ബിഷപ്പ് കമന്‍ററി ബോക്സിലിരുന്ന് പറഞ്ഞത്, സാംസണ്‍ ബൈ നെയിം, സാംസണ്‍ ബൈ ഗെയിം, സഞ്ജുവില്‍ ഒരു എക്സ് ഫാക്ടറുണ്ട്, അവന്‍ ചെറുപ്പവുമാണ് എന്നായിരുന്നു. പിന്നീട് സഞ്ജുവിന്‍റെ അര്‍ധസെഞ്ചുറിയെ പ്രശംസിച്ച് ബിഷപ്പ് ചെയ്ത ട്വീറ്റിന് താഴെ നിരവധി ആരാധകരാണ് അദ്ദേഹത്തിന്‍റെ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയത്.
ബിഷപ്പിന് സഞ്ജുവിനോടുള്ള ഇഷ്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സഞ്ജുവിന്‍റെ കരിയറില്‍ ശ്രദ്ധേയ പ്രകടനങ്ങള്‍ നടത്തുമ്പോഴെല്ലാം നല്ല വാക്കുകളുമായി ബിഷപ്പ് രംഗത്തെത്താറുണ്ട്. കഴിഞ്ഞ മാസം അയര്‍ലന്‍ഡിനെതിരെ ആദ്യ ടി20 അര്‍ധസെഞ്ചുറി നേടിയപ്പോഴും ഇന്നലെ വിന്‍ഡീസിനെതിരെ ആദ്യ ഏകദിന അര്‍ധസെഞ്ചുറി നേടിയപ്പോഴും സഞ്ജുവിനെ പ്രശംസിക്കാന്‍ ബിഷപ്പ് മറന്നില്ല.
കഴിഞ്ഞ ഐപിഎല്ലില്‍ സഞ്ജു നല്ല തുടക്കത്തിനുശേഷം നിറം മങ്ങിയപ്പോള്‍ താന്‍ സഞ്ജുവിന്‍റെ കടുത്ത ആരാധകനാണെന്നും എന്നാല്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള സുവര്‍ണാവസരമാണ് സഞ്ജു നഷ്ടമാക്കുന്നതെന്നും വിമര്‍ശിക്കാനും ബിഷപ്പ് മറന്നില്ല. റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തില്‍ വാനിന്ദു ഹസരങ്കയെ സിക്സറടിച്ചശേഷം പുറത്തായപ്പോള്‍ ബിഷപ്പ് പറഞ്ഞത്, വര്‍ഷങ്ങളായി ഞാനൊരു സഞ്ജു സാംസണ്‍ ഫാനാണ്. പക്ഷെ മോശം ഷോട്ട് സെലക്ഷനിലൂടെ മികച്ച ഫോം സഞ്ജു നഷ്ടമാക്കുകയാണ് എന്നായിരുന്നു.
ഇന്നലെ വിന്‍ഡീസിനെതിരെ ആദ്യ ഏകദിന അര്‍ധസെഞ്ചുറി നേടിയപ്പോള്‍ ഏകദിനത്തില്‍ ആദ്യ അര്‍ധസെഞ്ചുറി, സഞ്ജു ആരാധകര്‍ ഇനിയും ഏറെ പ്രതീക്ഷിക്കുന്നു എന്നായിരുന്നു. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് വിന്‍ഡീസ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരവേ ദീപക് ഹൂഡയ്‌ക്കൊപ്പം ഇന്ത്യയെ കരകയറ്റാന്‍ ശ്രമിച്ച സഞ്ജു 51 പന്തില്‍ മൂന്ന് വീതം ബൗണ്ടറികളും സിക്‌സുകളും സഹിതം 54 റണ്‍സെടുത്തു. മികച്ച ഫോമില്‍ നില്‍ക്കെ സഞ്ജു നിര്‍ഭാഗ്യകരമായി റണ്ണൗട്ടാവുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!