
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20യിലും ഓപ്പണറായി ഇറങ്ങിയ ശുഭ്മാൻ ഗില്‍ നിരാശപ്പെടുത്തിയതോടെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ പൊരിച്ച് ആരാധകര്‍. രണ്ടാം മത്സരത്തില്‍ തിളങ്ങാതിരുന്ന ഗില്ലിന് മൂന്നാം മത്സരത്തിലും അവസരം നല്‍കിയതിനെയാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. മികച്ച ഫോമിലുള്ള റുതുരാജ് ഗെയ്ക്‌വാദിനെ ബെഞ്ചിലിരുത്തിയാണ് കഴിഞ്ഞ 13 ടി20 ഇന്നിംഗ്സുകളില്‍ ഒമ്പത് എണ്ണത്തിലും രണ്ടക്കം കടക്കാനാവാതിരുന്ന ഗില്ലിനെ വീണ്ടും കളിപ്പിച്ചതെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ സെഞ്ചുറിയുമായി തിളങ്ങിയിട്ടും ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ ഒറ്റ മത്സരത്തില്‍ പോലും റുതുരാജിന് അവസരം നല്‍കാതിരുന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. ഇന്നലെ രണ്ട് ബൗണ്ടറിയടിച്ച് തുടങ്ങിയ ഗില്‍ ആറ് പന്തില്‍ എട്ട് റണ്‍സെടുത്ത് നില്‍ക്കെ അമ്പയറുടെ തെറ്റായ തീരുമാനത്തിലാണ് എല്‍ബിഡബ്ല്യു ആയി പുറത്തായത്. കേശവ് മഹാരാജിന്‍റെ പന്തില്‍ ഗില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
അമ്പയര്‍ മാത്രമല്ല ഡിആര്‍എസും ചതിച്ചു; ജഡേജയുടെ പന്തില്‍ ഔട്ടായിട്ടും രക്ഷപ്പെട്ട് ഡേവിഡ് മില്ലര്‍
റിവ്യൂ എടുക്കണമോയെന്ന് നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന യശസ്വി ജയ്‌സ്വാളിനോട് ഗില്‍ ചോദിച്ചെങ്കിലും അത് ഔട്ടാണെന്നായിരുന്നു യശസ്വിയുടെ നിലപാട്. റിവ്യു എടുക്കാതെ ഗില്‍ കയറിപോകുകയും ചെയ്തു. എന്നാല്‍ റീപ്ലേകളില്‍ പന്ത് ലെഗ് സ്റ്റംപില്‍ കൊള്ളാതെ പുറത്തേക്ക് പോകുമെന്ന് വ്യക്തമായതോടെ ഡഗ് ഔട്ടിലിരുന്ന ദ്രാവിഡ് നിരാശയോടെ തലയാട്ടുന്നതും കാണാമായിരുന്നു.
ശ്രേയസ് അയ്യര്‍ക്ക് പകരം ഇന്നലെ പ്ലേയിംഗ് ഇലവനില്‍ കളിച്ച തിലക് വര്‍മയാകട്ടെ ഗോള്‍ഡന്‍ ഡക്കായി പുറത്താവുകയും ചെയ്തു. മികവ് കാട്ടിയിട്ടും റുതുരാജിനെയും ശ്രേയസിനെയും പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാതെ ഗില്ലിനെയും തിലകിനെയും പോലുള്ള ഇഷ്ടക്കാര്‍ക്ക് മാത്രം വീണ്ടും വീണ്ടും ദ്രാവിഡ് അവസരം നല്‍കുന്നുവെന്നാണ് പ്രധാന വിമര്‍ശനം.ഗില്ലും തിലകും നിരാശപ്പെടുത്തിയെങ്കിലും ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20യില്‍ 106 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇന്ത്യ ടി20 പരമ്പര സമനിലയാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!