
വെല്ലിംഗ്ടണ്‍: വനിതാ ലോകകപ്പില്‍ താരങ്ങളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിന് പിന്നാലെ സാംബിയ കോച്ചിനെതിരെ അന്വേഷണത്തിനൊരുങ്ങി ഫിഫ. വനിതാ താരങ്ങള്‍ തന്നെയാണ് പരാതി നല്‍കിയതെന്നന്ന് മാധ്യമങ്ങള്‍ പറയുന്നുത്. പരാതി ലഭിച്ചതിന് പിന്നാലെ ഫിഫ പറയുന്നതിങ്ങനെ... ''സാംബിയന്‍ ഫുട്‌ബോള്‍ ടീമിന്റെ ഒരു പരാതി ലഭിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനാണ് തീരുമാനം.'' ഫിഫ വ്യക്തമാക്കി.
ടീമിന്റെ കോച്ചായ ബ്രൂസ് വാപെ താരങ്ങളുടെ മാറിടത്തില്‍ കൈകൊണ്ട് തടവിയെന്നാണ് ആരോപണം. ലോകകപ്പില്‍ കോസ്റ്ററിക്കയ്‌ക്കെതിരായ മത്സരം ജയിച്ചതിന് ശേഷമായിരുന്നു സംഭവം. ഇക്കാര്യം പരാതിയിലും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ പരിശീലകന്‍ നിഷേധിച്ചു. വ്യാജ വാര്‍ത്തയാണിതെന്നാണ് അദ്ദേഹം പറയുന്നത്. ഇതാദ്യമായിട്ടല്ല സാംബിയന്‍ ടീമില്‍ ഇത്തരത്തില്‍ ആരോപണമുണ്ടാകുന്നു. 2018ല്‍ വാപെ പരിശീലകനായി ചാര്‍ജെടുത്ത ശേഷം കഴിഞ്ഞ വര്‍ഷവും ലൈംഗികാരോപണമുണ്ടായി. എന്നാല്‍ ഔദ്യോഗിക പരാതിയൊന്നും ലഭിച്ചില്ലെന്ന് പറഞ്ഞ് ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫ് സാംബിയ ആരോപണം തള്ളികളയുകയായിരുന്നു.
ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും സംയുക്തമായ ആതിഥേയത്വം വഹിക്കുന്ന വനിതാ ലോകകപ്പില്‍ നിന്ന് സാംബിയ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ഗ്രൂപ്പ് സിയില്‍ മൂന്നാം സ്ഥാനത്തായിരുന്നു അവര്‍. കോസ്റ്ററിക്കയെ മാത്രമാണ് അവര്‍ക്ക് തോല്‍പ്പിക്കാനായത്. ജപ്പാന്‍, സ്‌പെയ്ന്‍ എന്നിവര്‍ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറുകയായിരുന്നു.
അതേസമയം, ലോകകപ്പിലെ നോക്കൗട്ട് മത്സരങ്ങള്‍ക്ക് നാളെ തുടക്കമാവും. അര്‍ജന്റീന, ബ്രസീല്‍, ജര്‍മനി തുടങ്ങിയ ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. നാളെ രണ്ട് മത്സരങ്ങളാണുള്ളത്. ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌പെയ്‌നിനെ നേരിടും. രണ്ടാം മത്സരത്തില്‍ ജപ്പാന്‍, നോര്‍വെക്കെതിരെ കളിക്കും. ഗ്രൂപ്പ് ജിയില്‍ അവസാന സ്ഥാനത്താണ് അര്‍ജന്റീന. മൂന്നില്‍ രണ്ട് മത്സരങ്ങളും തോറ്റു. ഒരെണ്ണം സമനിലയില്‍ അവസാനിക്കുകയും ചെയ്തു. ഗ്രൂപ്പ് എഫില്‍ ബ്രസീല്‍ മൂന്നാം സ്ഥാനത്തായിരുന്നു. ഒരു മത്സരം മാത്രമാണ് ടീമിന് ജയിക്കാനായത്. ഒരു തോല്‍വിയും മറ്റൊരു സമനിലയും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!