സിറാജിന് അഞ്ച് വിക്കറ്റ്; ഇന്ത്യക്ക് മുന്നില്‍ കടുത്ത വെല്ലുവിളി, ബ്രിസ്‌ബേസ് ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്

By Web TeamFirst Published Jan 18, 2021, 1:21 PM IST
Highlights

അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ഓസീസിന് ഒതുക്കിയിത്. ഷാര്‍ദുല്‍ താക്കൂര്‍ നാല് വിക്കറ്റ് നേടി മികച്ച പിന്തുണ നല്‍കി. 55 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറര്‍.

ബ്രിസ്‌ബേന്‍: ഓസ്ട്രേലിയക്കെതിരെ അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് 327 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സില്‍ ആതിഥേയര്‍ 294ന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ഓസീസിന് ഒതുക്കിയിത്. ഷാര്‍ദുല്‍ താക്കൂര്‍ നാല് വിക്കറ്റ് നേടി മികച്ച പിന്തുണ നല്‍കി. 55 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലതെ നാല് റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മ (4), ശുഭ്മാന്‍ ഗില്‍ (0) എന്നിവരാണ് ക്രീസില്‍. ഒരു ദിവസം മാത്രമാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ളത്. നാളെ മഴ പെയ്യാനും സാധ്യതയേറെയാണ്. അതുകൊണ്ടുതന്നെ മത്സരം ജയിക്കുകയെന്നുള്ളത് ബുദ്ധിമുട്ടായിരിക്കും. സമനിലയ്ക്കായിരിക്കും ഇന്ത്യ ശ്രമിക്കുക. 

മുഹമ്മദ് സിറാജിന്റെ അഞ്ച് വിക്കറ്റ് നേട്ടം

ഈ പരമ്പരയിലാണ് സിറാജ് അരങ്ങേറിയത്. പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരമായി മെല്‍ബണ്‍ ടെസ്റ്റിലാണ് സിറാജ് വരുന്നത്. അരങ്ങേറ്റത്തില്‍ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലുമായി അഞ്ച് വിക്കറ്റ് വീഴ്ത്തിയ സിറാജ് ഇപ്പോഴിതാ തന്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരിക്കുന്നു. ബ്രിസ്‌ബേനില്‍ ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സില്‍ മര്‍നസ് ലബുഷെയ്ന്‍ (25), സ്റ്റീവന്‍ സ്മിത്ത് (55), മാത്യു വെയ്ഡ് (0), മിച്ചല്‍ സ്റ്റാര്‍ക്ക് (1), ജോഷ് ഹേസല്‍വുഡ് (9) എന്നിവരുടെ വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. 

മികച്ച പിന്തുണ നല്‍കി താക്കൂര്‍

താക്കൂര്‍ സിറാജിന് നല്‍കിയ പിന്തുണയും എടുത്തുപറയേണ്ടിയിരിക്കുന്നു. നാല് വിക്കറ്റുകളാണ് താക്കൂര്‍ വീഴ്ത്തിയത്. മാര്‍കസ് ഹാരിസ് (38), കാമറൂണ്‍ ഗ്രീന്‍ (37), ടിം പെയ്ന്‍ (37), നഥാന്‍ ലിയോണ്‍ (13) എന്നിവരുടെ വിക്കറ്റുകളാണ് താക്കൂര്‍ വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സിലെ മൂന്ന് ഉള്‍പ്പെടെ ഏഴ് വിക്കറ്റുകളാണ് ഷാര്‍ദുല്‍ വീഴ്ത്തിയത്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ബാറ്റിങ്ങിനെതിയപ്പോള്‍ ടോപ് സ്‌കോററും ഷാര്‍ദുള്‍ ആയിരുന്നു. 67 റണ്‍സാണ് താരം നേടിയത്.   

വാര്‍ണര്‍- ഹാരിസ് സഖ്യത്തിന്റെ മികച്ച തുടക്കം

നേരത്തെ മികച്ച തുടക്കമാണ് ഓസീസിന് ലഭിച്ചത്. വിക്കറ്റ് നഷ്്ടമില്ലാതെ 21 എന്ന നിലയിലാണ് ഓസീസ് നാലാം ദിനം ആരംഭിച്ചത്. ഡേവിഡ് വാര്‍ണര്‍ (48)- മാര്‍കസ് ഹാരിസ് (38) സഖ്യം 89 റണ്‍സ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു. താക്കൂറാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കുന്നത്. ഹാരിസിനെ താക്കൂര്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറില്‍ വാര്‍ണറും മടങ്ങി. വാഷിംഗ്ടണ്‍ സുന്ദറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. 

മധ്യനിരയുടെ തകര്‍ച്ച

മര്‍നസ് ലബുഷെയ്ന്‍ (25), മാത്യൂ വെയ്ഡ് (0), സ്റ്റീവന്‍ സ്മിത്ത് (55) കാമറൂണ്‍ ഗ്രീന്‍ (37), ടിം പെയ്ന്‍ (27) എന്നിവരെ കൃത്യമായ ഇടവേളകളില്‍ ഓസീസിന് നഷ്ടമായി. വലിയ സംഭവാന നല്‍കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. ലബുഷെയ്‌നിനെ സിറാജ് സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചു. അതേ ഓവറിലെ അവസാന പന്തില്‍ വെയ്ഡും മടങ്ങി. ഋഷഭ് പന്ത് ക്യാച്ചെടുക്കുകയായിരുന്നു. ഒരിക്കല്‍കൂടി സിറാജ് ഇന്ത്യക്ക ബ്രേക്ക് ത്രൂ നല്‍കി. സ്മിത്തിനെ (55)യാണ് താരം മടക്കിയയച്ചത്. രഹാനെ ക്യാച്ചെടുത്തു. താക്കൂറിന്റെ രണ്ടാം വരവ് ഓസീസ് ഇന്നിങ്‌സ് നാശം വിതച്ചു. ഗീന്‍, പെയ്ന്‍ എന്നിവരെയാണ് താക്കൂര്‍ മടക്കിയത്. വാലറ്റത്ത് സറ്റാര്‍ക്ക് (1), ഹേസല്‍വുഡ് (9), ലിയോണ്‍ (13) പെട്ടന്ന് മടങ്ങിയതോടെ ഓസീസ് ഇന്നിങ്‌സ് അവസാനിച്ചു. 

താക്കൂര്‍- സുന്ദര്‍ സഖ്യത്തിന്റെ പോരാട്ടം

കേവലം നെറ്റ് ബൗളര്‍മാരായി ടീമിലെത്തിതത് താരങ്ങളാണ് താക്കൂറും സുന്ദറും. എന്നാല്‍ മുന്‍നിര താരങ്ങളെ നാണിപ്പിക്കുന്ന പ്രകടനമാണ് ഇരുവരും പുറത്തെടുത്തത്. 123 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ടെസ്റ്റ് സമനിലയിലേക്കാണ് നിങ്ങുന്നതെങ്കില്‍ ഇരുവരും കൂട്ടുകെട്ട് നിര്‍ണായകമാവും. രണ്ട് സിക്സും ഒമ്പത് ഫോറും അടങ്ങുന്നാണ് താക്കൂറിന്റെ ഇന്നിങ്സ്. സുന്ദര്‍ ഏഴ് ഫോറും ഒരു സിക്സും നേടി. ആറിന് 186 എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുമ്പോഴാണ് ഇരുവരും ഒത്തുച്ചേര്‍ന്നത്. തന്റെ രണ്ടാം ടെസ്റ്റ് മത്സരം മാത്രം കളിക്കുന്ന താക്കൂര്‍ 115 പന്തിലാണ് 67 റണ്‍സെടുത്തത്. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ബൗള്‍ഡാവുമ്പോള്‍ ടെസ്റ്റ് കരിയറില്‍ എന്നെന്നും ഓര്‍ക്കാനുള്ള ഒരു പ്രകടനം താക്കൂര്‍ സ്വന്തമാക്കിയിരുന്നു. സുന്ദര്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ കാമറൂണ്‍ ഗ്രീനിന് ക്യാച്ച് നല്‍കി. പിന്നീടെല്ലാം ചടങ്ങ് മാത്രമായിരുന്നു. നവ്ദീപ് സൈനി (5), മുഹമ്മദ് സിറാജ് (13) എന്നിവരെ ഹേസല്‍വുഡ് പുറത്താക്കി. നടരാജന്‍ (1) പുറത്താവാതെ നിന്നു. 

മുന്‍നിര താരങ്ങളുടെ പരാജയം

നേരത്തെ മുന്‍നിര താരങ്ങളുടെ നിരുത്തരവാദിത്തമാണ് ഇന്ത്യയെ ഈ അവസ്ഥയിലെത്തിച്ചത്. ചേതേശ്വര്‍ പൂജാര (25), അജിന്‍ക്യ രഹാനെ (37), മായങ്ക് അഗര്‍വാള്‍ (38), ഋഷഭ് പന്ത് (23), ശുഭ്മാന്‍ ഗില്‍ (7), രോഹി ശര്‍മ (44) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഗില്ലൊഴികെ ബാക്കിയെല്ലാവും മികച്ച തുടക്കം ലഭിച്ച ശേഷം വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. 


ലഷുഷെയ്‌നിന്റെ സെഞ്ചുറി

ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ തീര്‍ന്നു. മര്‍നസ് ലബുഷെയ്നിന്റെ (108) സെഞ്ചുറിയാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ടെസ്റ്റ് കരിയറില്‍ അഞ്ചാം സെഞ്ചുറിയാണ് താരം പൂര്‍ത്തിയാക്കിയത്. 204 പന്തില്‍ ഒമ്പത് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ടിം പെയ്ന്‍ (50), കാമറൂണ്‍ ഗ്രീന്‍ (47), മാത്യൂ വെയ്ഡ് (45) എന്നിവരും ഭേദപ്പട്ട പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ എടുത്തുപറയേണ്ടത് പരിചയസമ്പത്തില്ലാത്ത ഇന്ത്യന്‍ ബൗളര്‍മാരുടെ കരുത്ത് തന്നെയാണ്. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ടി നടരാജന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ വീതം വീഴ്ത്തി. മുഹമ്മദ് സിറാജിന് ഒരു വിക്കറ്റുണ്ട്.

click me!