ഉദിച്ചുയര്‍ന്ന് സൂര്യകുമാര്‍, ഇഷാന്‍ കിഷനും അര്‍ധ സെഞ്ചുറി; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

Published : Jan 23, 2026, 10:28 PM IST
ishan kishan and suryakumar yadav

Synopsis

റായ്പൂരിൽ നടന്ന രണ്ടാം ടി20 മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. മലയാളി താരം സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി.

റായ്പൂര്‍: ന്യൂസിലന്‍ഡിനെതിരെ തുടര്‍ച്ചയായ രണ്ടാം ടി20 മത്സരത്തിലും ഇന്ത്യക്ക് ജയം. റായ്പൂര്‍, വീര്‍ നാരായണ്‍ സിംഗ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 209 റണ്‍സ് വിജലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 15.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇഷാന്‍ കിഷാന്‍ (29 പന്തില്‍ 76), സൂര്യകുമാര്‍ യാദവ് (37 പന്തില്‍ പുറത്താവാതെ 82) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യക്ക് അനയാസ വിജയം സമ്മാനിച്ചത്. ശിവം ദുബെ 18 പന്തില്‍ 36 റണ്‍സെടത്തു. മലയാളി താരം സഞ്ജു സാംസണ്‍ (6) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.

ആദ്യ ഓവറില്‍ തന്നെ സഞ്ജുവിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. മാറ്റ് ഹെന്റിക്കെതിരെ ആദ്യ പന്ത് പ്രതിരോധിച്ച സഞ്ജു, രണ്ടാം പന്ത് ഫ്‌ളിക്ക് ചെയ്തു. എന്നാല്‍ ഡീപ് സ്‌ക്വയര്‍ ലെഗില്‍ കോണ്‍വെ ക്യാച്ച് വിട്ടുകളഞ്ഞു. മൂന്നും നാലും പന്തുകളില്‍ സഞ്ജുവിന് റണ്‍സ് നേടാന്‍ സാധിച്ചില്ല. അഞ്ചാം പന്തില്‍ മിഡ് ഓണിലൂടെ കളിക്കാന്‍ ശ്രമിച്ചെങ്കിലും രചിന്‍ രവീന്ദ്രയുടെ കൈകളില്‍ ഒതുങ്ങി. തുടര്‍ന്ന് അഭിഷേക് ശര്‍മയാവട്ടെ ഗോള്‍ഡന്‍ ഡക്കാവുകയും ചെയ്തു. ജേക്കബ് ഡഫിയുടെ പന്തില്‍ തേര്‍ഡ് മാനില്‍ കോണ്‍വേയ്ക്ക് ക്യാച്ച്.

എന്നാല്‍ ഇഷാന്‍ കിഷന്‍ ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി. പവര്‍ പ്ലേ പരമാവധി മുതലാക്കാന്‍ കിഷന് സാധിച്ചു. സൂര്യക്കൊപ്പം 122 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം 10-ാം ഓവറിലാണ് കിഷന്‍ മടങ്ങുന്നത്. 32 പന്തുകള്‍ മാത്രം നേരിട്ട താരം നാല് സിക്‌സും 11 ഫോറും നേടിയിരുന്നു. കിഷന്‍ മടങ്ങിയെങ്കിലും സൂര്യ-ദുബെ സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. സൂര്യ നാല് സിക്‌സും ഒമ്പത് ഫോറും നേടി. ദുബെയുടെ ഇന്നിംഗ്‌സില്‍ മൂന്ന് സിക്‌സും ഒരു ഫോറുമുണ്ടായിരുന്നു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡിന് വേണ്ടി മിച്ചല്‍ സാന്റ്‌നര്‍ 47 റണ്‍സ് നേടി. രചിന്‍ രവീന്ദ്ര 44 റണ്‍സെടുത്തു. ഗംഭീര തുടക്കമായിരുന്നു ന്യൂസിലന്‍ഡിന് ലഭിച്ചത്. ആദ്യ മൂന്ന് ഓവറില്‍ തന്നെ ന്യൂസിലന്‍ഡ് 43 റണ്‍സ് നേടിയിരുന്നു. എന്നാല്‍ നാലാം ഓവറില്‍ റാണ ബ്രേക്ക് ത്രൂമായെത്തി. റാണയുടെ സ്ലോവര്‍ കോണ്‍വെയ്ക്ക് മനസിലാക്കാന്‍ സാധിച്ചില്ല. മിഡ് ഓഫില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച്. തൊട്ടടുത്ത ഓവറില്‍ സീഫെര്‍ട്ടിനെ വരുണ്‍, ഇഷാന്‍ കിഷന്റെ കൈകളിലേക്കയച്ചു. എന്നാല്‍ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ റാണയ്‌ക്കെതിരെ രചിന്‍ രവീന്ദ്ര 19 റണ്‍സ് അടിച്ചെടുത്തു.

തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ ന്യൂസിലന്‍ഡിന് വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. ഗ്ലെന്‍ ഫിലിപ്‌സ് (19), ഡാരില്‍ മിച്ചല്‍ (18), മാര്‍ക് ചാപ്മാന്‍ (10) എന്നീ മധ്യനിര താരങ്ങള്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ഇതിനിടെ രചിനും പവലിയനില്‍ തിരിച്ചെത്തി. തുടര്‍ന്ന് സാന്റ്‌നര്‍ - സക്കാറി ഫൗള്‍ക്‌സ് (8 പന്തില്‍ 15) സഖ്യം ചേര്‍ത്ത 47 റണ്‍സാണ് ന്യൂസിലന്‍ഡിന്റെ സ്‌കോര്‍ 200 കടത്തിയത്. ഇന്ത്യക്ക് വേണ്ടി കുല്‍ദീപിന് പുറമെ ഹാര്‍ദിക് പാണ്ഡ്യ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

കുല്‍ദീപ് യാദവ് ഇന്ത്യക്കായി രണ്ട് വിക്കറ്റെടുത്തു. രണ്ട് മാറ്റങ്ങളുമായിടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കിനെ തുടര്‍ന്ന് അക്‌സര്‍ പട്ടേല്‍ പുറത്തായി. ജസ്പ്രിത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. ഹര്‍ഷിദ് റാണ, കുല്‍ദീപ് യാദവ് എന്നിവര്‍ തിരിച്ചെത്തി. ആദ്യ ടി20 കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റം വരുത്തിയാണ് ന്യൂസിലന്‍ഡ് ഇറങ്ങിയത്. ടിം സീഫെര്‍ട്ട്, സക്കാറി ഫൗള്‍ക്‌സ്, മാറ്റ് ഹെന്റി എന്നിവര്‍ ടീമിലെത്തി. ടിം റോബിന്‍സണ്‍, ക്രിസ്റ്റിയന്‍ ക്ലാര്‍ക്ക്, കെയ്ല്‍ ജാമിസണ്‍ എന്നിവരാണ് വഴി മാറിയത്.

ന്യൂസിലന്‍ഡ്: ഡെവണ്‍ കോണ്‍വേ, ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), സക്കാറി ഫൗള്‍ക്സ്, മാറ്റ് ഹെന്റി, ഇഷ് സോധി, ജേക്കബ് ഡഫി

ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇങ്ങനെ കളിച്ചാല്‍ സഞ്ജുവിന് പുറത്തിരിക്കാം, ഇഷാന്‍ കിഷന്‍ ഓപ്പണറാകും; രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
ലൈഫ് ലഭിച്ചിട്ടും മുതലാക്കാനായില്ല, സഞ്ജു വീണ്ടും നിരാശപ്പെടുത്തി; കിവീസിനെതിരെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം