
കൊല്‍ക്കത്ത: ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കൂറ്റന്‍ വിജയലക്ഷ്യം. ഗുജറാത്തിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഫിന്‍ അലന്‍റെയും അംഗ്രിഷ് രഘുവംശിയുടെയും കാമറൂണ്‍ ഗ്രീനിന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുത്തു. 35 പന്തില്‍ 93 റണ്‍സെടുത്ത ഫിന്‍ അലനാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. അംഗ്രിഷ് രഘുവംശി 44 പന്തില്‍ 82 റണ്‍സെടുത്തപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ 28 പന്തില്‍ 52 റണ്‍സെടുത്തു. ഗുജറാത്തിനായി മുഹമ്മദ് സിറാജും സായ് കിഷോറും ഓരോ വിക്കറ്റെടുത്തു.
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ കൊല്‍ക്കത്ത കരുതലോടെയാണ് തുടങ്ങിയത്. ആദ്യ രണ്ടോവറില്‍ 13 റണ്‍സ് മാത്രമാണ് ഓപ്പണര്‍മാരായ ക്യാപ്റ്റൻ അജിങ്ക്യാ രഹാനെയും ഫിന്‍ അലനും ചേര്‍ന്ന് നേടിയത്. മൂന്നാം ഓവറില്‍ സിറാജിനെ തുടര്‍ച്ചയായി ബൗണ്ടറി കടത്തി അലന്‍ ഫോമിലായി. അതേ ഓവറില്‍ അലന്‍ നല്‍കിയ ക്യാച്ച് എക്സ്ട്രാ കവറില്‍ ജേസണ്‍ ഹോള്‍ഡര്‍ കൈവിട്ടത് ഗുജറാത്തിന് തിരിച്ചടിയായി. പിന്നാലെ കാഗിസോ റബാഡക്കെതിരെ തുടര്‍ച്ചയായി സിക്സുകള്‍ പറത്ത അലനാട്ടം തുടങ്ങി. അഞ്ചാം ഓവറില്‍ രഹാനെയെ(14 പന്തില്‍ 14) ബൗള്‍ഡാക്കി സിറാജ് തിരിച്ചുവന്നെങ്കിലും മൂന്നാം നമ്പറിലിറങ്ങിയ അംഗ്രിഷ് രഘുവംശി അലനൊപ്പം തകര്‍ത്തടിച്ചതോടെ കൊല്‍ക്കത്ത സ്കോര്‍ കുതിച്ചു. പവര്‍ പ്ലേയില്‍ കൊല്‍ക്കത്ത 56 റണ്‍സാണ് നേടിയത്.പിന്നാലെ ജേസണ്‍ ഹോള്‍ഡറുടെ പന്തില്‍ ഫിന്‍ അലന്‍ നല്‍കിയ അനാസായ ക്യാച്ച് മുഹമ്മദ് സിറാജ് അവിശ്വസനീയമായി നിലത്തിട്ടതിന് ഗുജറാത്ത് വലിയ വില നല്‍കേണ്ടിവന്നു. റാഷിക് ഖാനെതിരെ തുടര്‍ച്ചയായി സിക്സുകള്‍ പറത്തി 21 പന്തില്‍ അലന്‍ അര്‍ധസെഞ്ചുറി തികച്ചു.
ആദ്യ ഓവറില്‍ 18 റണ്‍സാണ് റാഷിദ് ഖാനെതിരെ അലന്‍ നേടിയത്. ജേസണ്‍ ഹോള്‍ഡറെ സിക്സിന് പറത്തി 9ാം ഓവറില്‍ അലന്‍ കൊല്‍ക്കത്തയെ 100 കടത്തി. അര്‍ഷദ് ഖാനെറിഞ്ഞ പന്ത്രണ്ടാം ഓവറില്‍ മൂന്ന് സിക്സും ഒരു ഫോറും അടക്കം 22 റണ്‍സാണ് അലന്‍ അടിച്ചത്. പിന്നാലെ പന്ത്രണ്ടാം ഓവറില്‍ സായ് കിഷോറിന്‍റെ പന്തില്‍ റാഷിദ് ഖാന് ക്യാച്ച് നല്‍കി അലന്‍ പുറത്തായി. 10 സിക്സും നാലു ഫോറും പറത്തിയ അലന്‍ 35 പന്തില്‍ 93 റണ്‍സടിച്ചു. അലന്‍ പുറത്തായശേഷം ക്രീസിലെത്തിയ കാമറൂണ്‍ ഗ്രീനിനൊപ്പം തകര്‍ത്തടിച്ച അംഗ്രിഷ് രഘുവംശി 32 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ രഘുവംശിയും ഗ്രീനും ചേര്‍ന്ന് 52 പന്തില്‍ 108 റണ്‍സെടുത്ത് കൊല്‍ക്കത്തയെ 247ല്‍ എത്തിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!