
കൊല്‍ക്കത്ത: ഏകദിന ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തിനുള്ള വേദിയായ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ തീപ്പിടിത്തം. ലോകകപ്പിനായി സ്റ്റേഡിയം നവീകരിക്കുന്നതിനിടെയാണ് ഡ്രസിംഗ് റൂമില്‍ വലിയ രീതിയില്‍ തീ പടര്‍ന്നത്. എന്നാല്‍ അപകട കാരണം വ്യക്തമല്ല. ഷോര്‍ട്ട് സെര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക വിവരം. താരങ്ങളുടെ കിറ്റുകള്‍ വച്ചിട്ടുള്ള ഭാഗമാണ് കത്തി നശിച്ചത്. എന്നാല്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കിറ്റുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. എന്നാല്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം നിലിനില്‍ക്കെ ഇത്തരത്തില്‍ ഒരു അപകടമുണ്ടായത് ആശങ്കയ്ക്കിടയാക്കി. അടുത്തമാസം 15ന് മുമ്പ് ജോലി പൂര്‍ത്തിയാക്കമെന്നാണ് കരാര്‍. അതേസമയം, സ്റ്റേഡിയങ്ങളുടെ പുരോഗതിയില്‍ സംതൃപ്തിയുണ്ടെന്ന് ഐസിസി വക്താക്കള്‍ അറിയിച്ചു.
അതേസമയം, ലോകകപ്പില്‍ നടക്കേണ്ട ഒമ്പത് മത്സരങ്ങളുടെ തിയതിയില്‍ മാറ്റം വരുത്തിയിരുന്നു. ഒക്ടോബര്‍ 15ന് അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടത്താനിരുന്ന മത്സരം ഒരു ദിവസം മുന്നേ നടക്കും. ഇതോടെ 14ന് നടക്കേണ്ടിരുന്ന ഇംഗ്ലണ്ട് - അഫ്ഗാനിസ്ഥാന്‍ മത്സരവും മാറ്റേണ്ടിവന്നു. പുതുക്കിയ മത്സരക്രമം അനുസരിച്ച് 15-ാം തിയതിയേ മത്സരം നടക്കൂ. ദില്ലിയില്‍, അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. ഹൈദരാബാദില്‍ 12ന് നടക്കേണ്ടിയിരുന്ന ശ്രീലങ്ക- പാകിസ്ഥാന്‍ മത്സരം 10ലേക്ക് മാറ്റി.
ലഖ്നൗവില്‍ 13ന് നടക്കേണ്ടിയിരുന്ന ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരം ഒരു ദിവസം മുന്നെയാക്കി. ചെന്നൈയില്‍ 14ന് നിശ്ചയിച്ചിരുന്ന ന്യൂസിലന്‍ഡ്- ബംഗ്ലാദേശ് മത്സരം 13നും കളിക്കും. പകല്‍ നടക്കേണ്ടിയിരുന്ന ഈ മത്സരം പകലു രാത്രിയുമായാണ് ഇനി സംഘടിപ്പിക്കുക. ധരംശാലയില്‍ ഒക്ടോബര്‍ 10ന് നടക്കേണ്ട ഇംഗ്ലണ്ട്- ബംഗ്ലാദേശ് മത്സരം ഡേ-നൈറ്റ് കളിയില്‍ നിന്ന് മാറ്റി രാവിലെ 10.30ന് ആരംഭിക്കുന്ന തരത്തിലാക്കിയിട്ടുണ്ട്.
നവംബര്‍ 12ന് ഞായറാഴ്ച നടക്കേണ്ടിയിരുന്ന ഇരട്ട മത്സരം ഒരു ദിവസം മുന്നേ 11ലേക്ക് ആക്കിയിട്ടുണ്ട്. ഓസീസ്- ബംഗ്ലാദേശ്(10.30 അങ പൂനെ), ഇംഗ്ലണ്ട്- പാകിസ്ഥാന്‍(2.00 ജങ കൊല്‍ക്കത്ത എന്നിങ്ങനെയാണ് പുതിയ സമയം. ബെംഗളൂരുവില്‍ 11-ാം തിയതി നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ നെതര്‍ലന്‍ഡ്സിന് എതിരായ അവസാന ലീഗ് മത്സരം 12-ാം തിയതി പകല്‍- രാത്രി മത്സരമായി നടത്തുന്നതാണ് മറ്റൊരു മാറ്റം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!