
അഹമ്മദാബാദ്: അഹമ്മദാബാദില്‍ നടന്ന ഐപിഎൽ ഫൈനലിന് പിന്നാലെ കാര്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടകാര്യം വെളിപ്പെടുത്തി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റനും കമന്‍ററ്റേറ്ററുമായ മൈക്കൽ ക്ലാർക്ക്. ഫൈനൽ മത്സരത്തിന് ശേഷം വിമാനത്താവളത്തിലേക്ക് പോകുന്നതിനിടയിലാണ് ക്ലാർക്ക് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് വലിയൊരു ട്രെയിലർ ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ കാറിന്‍റെ മുൻഭാഗം പൂർണ്ണമായും തകർന്നുപോയെങ്കിലും ക്ലാര്‍ക്ക് വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഐപിഎല്ലിലെ ഔദ്യോഗിക കമന്‍ററി പാനലിന്‍റെ ഭാഗമായിരുന്ന ക്ലാർക്ക്, ഞായറാഴ്ച അർദ്ധരാത്രിയിലാണ് ക്ലാര്‍ക്ക് സഞ്ചരിച്ച കാര്‍ അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് കാറിന്റെ മുൻ സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു താനെന്ന് ക്ലാർക്ക് പിന്നീട് വെളിപ്പെടുത്തി. ഞാൻ നല്ല ഉറക്കത്തിലായിരുന്നു. പെട്ടെന്ന് ഉണർന്നപ്പോൾ കണ്ടത് ഒരു വലിയ ട്രക്കിനടിയിലേക്ക് ഞങ്ങളുടെ കാർ പാഞ്ഞുകയറുന്നതാണ്. അത് വല്ലാത്തൊരു ഞെട്ടലായിരുന്നു. മുന്നിൽ പോയ ട്രക്കിന്‍റെ ബ്രേക്ക് ലൈറ്റുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ലെന്നാണ് ഡ്രൈവർ എന്നോട് പറഞ്ഞത്. അതുകൊണ്ടാണ് പെട്ടെന്ന് ബ്രേക്ക് ചെയ്ത ട്രക്കിന് പിന്നിലേക്ക് ഞങ്ങളുടെ കാർ ഇടിച്ചത്. കാറിന്‍റെ മുൻഭാഗം പൂർണ്ണമായും തകർന്നുപോയി. ഡാഷ്‌ബോർഡ് ഞങ്ങളുടെ കാലുകളിലേക്ക് അമർന്നു. എന്റെ ശരീരത്തിൽ ചില ചതവുകൾ മാത്രമേയുള്ളൂ, എന്നാൽ ഡ്രൈവറുടെ കാൽ ഒടിഞ്ഞിട്ടുണ്ടെന്നാണ് കരുതുന്നത്-ക്ലാര്‍ക്ക് പറഞ്ഞു.
അപകടത്തിൽ പരിക്കേറ്റിട്ടും കമ്പനി വക കാറിന് സംഭവിച്ച നാശനഷ്ടങ്ങൾ കണ്ട് ഭയന്ന ഡ്രൈവർ ആദ്യം ആശുപത്രിയിൽ പോകാൻ കൂട്ടാക്കിയില്ലെന്നും ക്ലാർക്ക് പറഞ്ഞു. പിന്നീട് ഡ്രൈവറെ നിർബന്ധിച്ചാണ് ആശുപത്രിയിലേക്ക് അയച്ചത്. അപകടത്തിന് ശേഷം വിമാനത്താവളത്തിലേക്ക് പോകാൻ മറ്റൊരു വാഹനം ലഭിക്കുന്നതിനായി ഒരു മണിക്കൂറോളമാണ് ക്ലാർക്കിന് റോഡിൽ കാത്തുനിൽക്കേണ്ടി വന്നത്. ഇന്ത്യയിലെ നല്ലവരായ മനുഷ്യർക്ക് ദൈവത്തോട് നന്ദി പറയുന്നു. അവർ കാരണമാണ് ഞാൻ സുരക്ഷിതമായി നാട്ടിലെത്തിയത്. ബിസിസിഐയിലെ ഓരോരുത്തരും എന്‍റെ സുഖവിവരങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു. അവർ നൽകിയ പിന്തുണ വാക്കുകൾക്ക് അപ്പുറമാണ്. ട്രക്കിനടിയിൽ പെട്ടുപോകേണ്ട അവസ്ഥയിൽ നിന്നാണ് ഞാൻ രക്ഷപ്പെട്ടത്. നാട്ടിലേക്ക് മടങ്ങാൻ പറ്റിയ ഒരു വഴിയല്ല ഇതെങ്കിലും, എനിക്ക് കൃത്യസമയത്ത് ഫ്ലൈറ്റ് ലഭിച്ചു. ഞാൻ വലിയ ഭാഗ്യവാനാണ്.
Just before the IPL final, while returning home and heading to the airport, Michael Clarke was involved in a serious road accident.
Travelling as a passenger, the vehicle he was in collided with a semi-trailer, with the front half of the car becoming lodged underneath the… pic.twitter.com/NXYs6HclxO— Cricketopia (@CricketopiaCom) June 4, 2026
ഐപിഎൽ ഫൈനൽ നടന്ന ഞായറാഴ്ച രാത്രി ഗുജറാത്തിലെ റോഡുകളിൽ നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്. മൈക്കൽ ക്ലാർക്കിന്‍റെ കാര്‍ അപകടത്തിൽ പെടുന്നതിന് തൊട്ടുമുൻപാണ് ഗുജറാത്ത് ടൈറ്റൻസ് ടീമിന്‍റെ ബസ്സിന് തീപിടിച്ചിരുന്നു. ഷോർട്ട് സർക്യൂട്ട് കാരണം ബസ്സിന് തീപിടിച്ചതിനെ തുടർന്ന് നായകൻ ശുഭ്മൻ ഗില്ലും സംഘവും ഏറെനേരം റോഡരികിൽ കുടുങ്ങിപ്പോയിരുന്നു. പിന്നീട് മറ്റൊരു വാഹനം എത്തിച്ചാണ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!