Ravi Shastri : 2019ലെ ഏകദിന ലോകപ്പ് ടീം; രവി ശാസ്ത്രിയുടെ പ്രസ്താവനക്കെതിരെ മുന്‍ സെലക്ടര്‍

By Web TeamFirst Published Dec 14, 2021, 9:24 PM IST
Highlights

സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ കോച്ചിന് പ്രത്യേകിച്ച് അധികാരമൊന്നുമില്ലെന്ന രവി ശാസ്ത്രിയുടെ വാദം ശരിയാണെന്ന് സമ്മതിച്ച ശരണ്‍ദീപ് സിംഗ് എന്നാല്‍ ഏതെങ്കിലും പ്രത്യേക കളിക്കാരനെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെങ്കില്‍ അക്കാര്യം കോച്ചിന് ക്യാപ്റ്റനോട് പറയാമായിരുന്നുവെന്ന് എഎന്‍ഐയോട് പറഞ്ഞു.

മുംബൈ: ഇംഗ്ലണ്ടില്‍ നടന്ന 2019ലെ ഏകദിന ലോകകപ്പിനുള്ള(2019 ODI World Cup) ഇന്ത്യന്‍ ടീമില്‍ മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചും അംബാട്ടി റായുഡുവിനെ(Ambati Rayudu) തഴഞ്ഞതിനെക്കുറിച്ചും മുന്‍ പരിശീലകന്‍ രവി ശാസ്ത്രി(Ravi Shastri) നടത്തിയ പ്രസ്താവനക്കെതിരെ മുന്‍ സെലക്ടര്‍ ശരണ്‍ദീപ് സിംഗ്(Sarandeep Singh).

2019ലെ ഏകദിന ലോകകപ്പിനുളള ടീമില്‍ നിന്ന് അംബാട്ടി റായുഡുവിനെ തഴഞ്ഞതിനും ധോണി, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിങ്ങനെ മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ ഉള്‍പ്പെടുത്തിയതിനും യുക്തിയില്ലെന്ന് രവി ശാസ്ത്രി പറഞ്ഞിരുന്നു. സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ കോച്ചിന് പ്രത്യേകിച്ച് അധികാരങ്ങളൊന്നുമില്ലെന്നും രവി ശാസ്ത്രി വ്യക്തമാക്കിയിരുന്നു.

സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ കോച്ചിന് പ്രത്യേകിച്ച് അധികാരമൊന്നുമില്ലെന്ന രവി ശാസ്ത്രിയുടെ വാദം ശരിയാണെന്ന് സമ്മതിച്ച ശരണ്‍ദീപ് സിംഗ് എന്നാല്‍ ഏതെങ്കിലും പ്രത്യേക കളിക്കാരനെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെങ്കില്‍ അക്കാര്യം കോച്ചിന് ക്യാപ്റ്റനോട് പറയാമായിരുന്നുവെന്ന് എഎന്‍ഐയോട് പറഞ്ഞു.

ടീം സെലക്ഷന് മുമ്പ് ക്യാപ്റ്റനുമായും കോച്ചുമായും സെലക്ഷന്‍ കമ്മറ്റി വിശദമായി ചര്‍ച്ച നടത്താരുണ്ട്. എന്താണ് അവരുടെ പദ്ധതി എന്നും ഏത് തരത്തിലുള്ള ടീമാണ് വേണ്ടതെന്നുമെല്ലം. സ്വാഭിവകമായും അവര്‍ക്ക് ഏതെങ്കിലും ഒരു പ്രത്യേക കളിക്കാരനെ ഉള്‍പ്പെടുത്തണമെങ്കില്‍ അവിടെ പറയാം. അവര്‍ പറഞ്ഞ പേര് ചിലപ്പോള്‍ തള്ളപ്പെട്ടേക്കാം. പക്ഷെ അന്തിമമായി സെലക്ഷന്‍ പൂര്‍ത്തിയാവുമ്പോള്‍ ഞങ്ങള്‍ തമ്മില്‍ വലിയ അഭിപ്രായഭിന്നതകള്‍ ഉണ്ടാകാറില്ല.

രവി ശാസ്ത്രി ടീമിന്‍റെ മുഖ്യ പരിശീലകനായിരുന്നു. അദ്ദേഹത്തിന് ആവശ്യപ്പെടാമായിരുന്നു ഏത് കളിക്കാരനെയാണ് വേണ്ടതെന്ന്. അദ്ദേഹത്തിന് കോലിയോട് എന്തു പറയാമായിരുന്നു. എന്തും ആവശ്യപ്പെടാമായിരുന്നു. നാലുവര്‍ഷക്കാലം രവി ശാസ്ത്രിയുമായി അങ്ങനെ അഭിപ്രായ ഭിന്നതകളൊന്നും ഉണ്ടായിട്ടില്ല. രവി ശാസ്ത്രി മികച്ച പരിശീലകനാണ്. അദ്ദേഹം ഞങ്ങളെയെല്ലാം ശ്രദ്ധാപൂര്‍വം കേള്‍ക്കറാുണ്ട്.

ലോകകപ്പിനായി ടീമിലെടുത്ത മൂന്ന് വിക്കറ്റ് കീപ്പര്‍മാരും മികച്ച ബാറ്റര്‍മാരുമാണ്. ശിഖര്‍ ധവാന് പരിക്കേറ്റപ്പോള്‍ മാത്രമാണ് റിഷഭ് പന്തിനെ ടീമിലെടുത്തത്. കെ എല്‍ രാഹുല്‍ ഓപ്പണറായി ഉള്ളതിനാല്‍ മധ്യനിരയില്‍ അടിച്ചു തകര്‍ക്കുന്ന ഒരു ബാറ്റര്‍ വേണമെന്ന ചിന്തയിലാണത്. പക്ഷെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുന്നത് എപ്പോഴും ടീം മാനേജ്മെന്‍റാണ് തീരുമാനിക്കുന്നത്. സെലക്ഷന്‍ കമ്മിറ്റി അതിലിടപെടാറില്ല.

പക്ഷെ പെട്ടെന്ന് ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അത് ഞങ്ങളെ അസ്വസ്ഥരാക്കും. കാരണം ഞങ്ങള്‍ ടീം സെലക്ഷനില്‍ കൂട്ടായും നീതിപൂര്‍വകവുമായാണ് തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്. ആരില്‍ നിന്നും ഒന്നും മറച്ചുവെച്ചിട്ടില്ല. ക്യാപ്റ്റന്‍ കൂടി പങ്കെടുക്കുന്ന യോഗത്തിലാണ് ടീമിനെ തെരഞ്ഞെടുക്കാറുള്ളതെന്നും നോര്‍ത്ത് സോണില്‍ നിന്നുള്ള സെലക്ടറായ ശരണ്‍ദീപ് പറഞ്ഞു.

click me!