Wahab Riaz : മികച്ച നാല് പേസര്‍മാരെ തെരഞ്ഞെടുത്ത് മുന്‍ പാക് പേസര്‍, പട്ടികയില്‍ ഒരു ഇന്ത്യന്‍ ബൗളറും

By Web TeamFirst Published Dec 14, 2021, 7:12 PM IST
Highlights

2015ലെ ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ഷെയ്ന്‍ വാട്സണെതിരെ വഹാബ് റിയാസിന്‍റെ സ്പെല്‍ ആരാധകര്‍ ഇപ്പോഴും മറന്നിട്ടുണ്ടാവില്ല.

കൊളംബോ: പേസ് ബൗളര്‍മാരുടെ പറുദീസയാണ് പാക്കിസ്ഥാന്‍(Pakistan Cricket Team). ഇന്ത്യന്‍ ക്രിക്കറ്റില്‍ ബാറ്റര്‍മാര്‍ എങ്ങനെയാണ് ഒന്നിന് പിന്നാലെ ഒന്നായി എത്തുന്നത്, അതുപോലെയാണ് പാക് ക്രിക്കറ്റില്‍ പേസര്‍മാരുടെ എണ്ണം. അതുകൊണ്ടുതന്നെ മികവ് കാട്ടിയില്ലെങ്കില്‍ പകരക്കാരാവാന്‍ നിരവധിപേര്‍ ക്യൂവില്‍ കാത്തിരിപ്പുണ്ട്.

പ്രതിഭാധനനായിട്ടും ഇത്തരത്തില്‍ പാക് ടീമില്‍ നിന്ന് പുറത്തുപോയ കളിക്കാരനാണ് 36കാരനായ ഇടം കൈയന്‍ പേസര്‍ വഹാബ് റിയാസ്(Wahab Riaz). നിലവില്‍ ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുകയാണ് റിയാസ്. 2015ലെ ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ഷെയ്ന്‍ വാട്സണെതിരെ വഹാബ് റിയാസിന്‍റെ സ്പെല്‍ ആരാധകര്‍ ഇപ്പോഴും മറന്നിട്ടുണ്ടാവില്ല.

ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ ജാഫ്നാ കിംഗ്സിനായി കളിക്കുന്ന വഹാബ് റിയാസ് സമകാലീന ക്രിക്കറ്റിലെ നാല് മികച്ച പേസര്‍മാരെ തെരഞ്ഞെടുത്തിരിക്കുകയാണിപ്പോള്‍. പട്ടികയില്‍ ഒരു ഇന്ത്യന്‍ പേസറുമുണ്ട്. പാക് പേസര്‍മാരായ ഷഹീന്‍ അഫ്രീദിയും ഹസന്‍ അലിയുമാണ് വഹാബിന്‍റെ പട്ടികയിലെ ആദ്യ രണ്ടുപേരുകാര്‍.

മൂന്നാം സ്ഥാനത്ത് ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയാണ്. നാലാമതാകട്ടെ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും. സമകീലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍ ശ്രീലങ്കയുടെ വാനിന്ദു ഹസരങ്കയാണെന്നും വഹാബ് പറയുന്നു. ഓസ്ട്രേലിയയുടെ ആദം സാംപ, അഫ്ഗാനിസ്ഥാന്‍റെ റാഷിദ് ഖാന്‍, ഇന്ത്യയുടെ യുസ്‌വേന്ദ്ര ചാഹല്‍, ന്യൂസിലന്‍ഡിന്‍റെ ഇഷ് സോധി എന്നിവരെയെല്ലാം മറികടന്നാണ് വഹാബ് ഹസരങ്കയെ മികച്ച ലെഗ് സ്പിന്നമറായി ഹസരങ്കയെ തെരഞ്ഞെടുത്തത്.

താന്‍ പന്തെറിഞ്ഞതില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിട്ട ബാറ്റര്‍ ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്സാണെന്നും വഹാബ് പറഞ്ഞു.

click me!