
ചെന്നൈ: നൂറാം ടെസ്റ്റ് മത്സരത്തോടെ വിരമിക്കാന്‍ ആലോചിച്ചിരുന്നതായി ആര്‍ അശ്വിന്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സംഘടിപ്പിച്ച പുസ്തകപ്രകാശന ചടങ്ങിലാണ് അശ്വിന്റെ വെളിപ്പെടുത്തല്‍. ധരംശാലയില്‍ 100-ാം ടെസ്റ്റ് കളിക്കുമ്പോള്‍ മത്സരത്തിനെത്താന്‍ ധോണിയോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന് അതിന് സാധിച്ചില്ലെന്നും അശ്വിന്‍ വ്യക്തമാക്കി. ഇന്ത്യക്ക് വേണ്ടി 106 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള അശ്വിന്‍ 537 വിക്കറ്റുകളാണ് വീഴ്ത്തിയത്. 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും എട്ട് തവണ പത്ത് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഓസ്‌ട്രേലിയക്കെതിരെ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്കിടെയായിരുന്നു അശ്വിന്‍ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചത്. അന്ന് അഡ്‌ലെയ്ഡ് ടെസ്റ്റില്‍ കളിച്ചിരുന്നെങ്കിലും തിളങ്ങാനായിരുന്നില്ല. ഒരു വിക്കറ്റ് മാത്രമാണ് താരം വീഴ്ത്തിയത്. പിന്നീ കളിക്കാന്‍ അവസരം ലഭിച്ചതുമില്ല.
പുസ്തകപ്രകാശന ചടങ്ങില്‍ ധോണിയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരിശീലകരും പരിപാടിയില്‍ പങ്കെടുത്തു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തുടക്കം മുതല്‍ ആദ്യ കിരീടവും വാതുവയ്പ്പ് വിവാദവും വിലക്കും തിരിച്ചുവരവിലെ ചാംപ്യന്‍പട്ടവും വേദിയില്‍ ചര്‍ച്ചയായിരുന്നു. തമിഴ്‌നാട് അഡ്വക്കേറ്റ് ജനറലും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ ഭാരവാഹിയുമായ പി എസ് രാമന്‍ എഴുതിയ LEO, THE UNTOLD STORY OF CHENNAI SUPER KINGS എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങ് സിഎസ്‌കെ കുടുംബത്തിന്റെ ഒത്തുചേരലായി.
അശ്വിനും കെ ശ്രീകാന്തും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും വിശിഷ്ടാതിഥികളായി. സിഎസ്‌കെയുടെ ഒരേയൊരു തല എം എസ് ധോണി ഇരുന്നത് പരിശീലകക്കൊപ്പം സദസ്സില്‍. സിഎസ്‌കെയില്‍ സീനിയര്‍ താനെന്ന് പറഞ്ഞ് പതിവുശൈലിയില്‍ കയ്യടി നേടി കെ ശ്രീകാന്ത്.
സിഎസ്‌കകെയിലേക്കുള്ള തിരിച്ചുവരവിനേക്കുറിച്ച് മനസ്സ് തുറന്ന് അശ്വിന്‍. എഴുത്തുകാരനില്‍ നിന്ന് ഉപഹാരം സ്വീകരിച്ച ധോണി, ആരാധകക്കൊപ്പം ചിത്രമെടുത്ത ശേഷമാണ് മടങ്ങിയത്. മുന്‍ ക്രിക്കറ്റ് താരങ്ങളും സിനിമാ രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും ക്ഷണിക്കപ്പെട്ട മാധ്യമപ്രവത്തകരും ചടങ്ങിന്റെ ഭാഗമായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!