
ബെംഗളൂരു: കര്‍ണാടക മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റര്‍ എസ്.എല്‍ അക്ഷയ് മൈതാനത്ത് വച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു. ഷിവമോഗ സ്വദേശിയായ എസ്.എല്‍ അക്ഷയ്‌ക്ക് കെ.ആര്‍ പുരത്ത് മൂന്നാം ഡിവിഷന്‍ മത്സരം കളിക്കുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടനെതന്നെ താരത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
മുപ്പത്തിയൊമ്പത് വയസുകാരനായ എസ്.എല്‍ അക്ഷയ് കര്‍ണാടകയിലെ അറിയപ്പെടുന്ന ബൗളര്‍മാരില്‍ ഒരാളാണ്. കര്‍ണാടക സ്റ്റേറ്റ് ടീമിനായി രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. കര്‍ണാടക പ്രീമിയര്‍ ലീഗിലും (മഹാരാജ ട്രോഫി കെഎസ്‌സിഎ ടി20) കളിച്ചിട്ടുള്ള താരമാണ്. കെ.ആര്‍ പുരത്ത് നടന്ന മൂന്നാം ഡിവിഷന്‍ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ എസ്.എല്‍ അക്ഷയ്‌ക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു എന്നാണ് ഇന്ത്യന്‍ എക്‌സ്‌പ്രസ് ഉള്‍പ്പടെയുള്ള ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എസ്.എല്‍ അക്ഷയ്‌യുടെ നിര്യാണത്തില്‍ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ അനുശോചിച്ചു. ‘അക്ഷയ് കര്‍ണാടകയെ ഫസ്റ്റ്-ക്ലാസ് തലത്തില്‍ പ്രതിനിധീകരിച്ച താരമാണ്. ജൂനിയര്‍ പരിശീലകന്‍ എന്ന നിലയില്‍ യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ എസ്.എല്‍ അക്ഷയ് ശ്രദ്ധേയനായിരുന്നു’- എന്നും കെഎസ്‌സിഎ പ്രസ്‌താവനയില്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!