
ലാഹോർ: ഒരുകാലത്ത് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ പേടിസ്വപ്നമായിരുന്നു ഇന്ത്യന്‍ ഓപ്പണർ വീരേന്ദർ സെവാഗ്. ടെസ്റ്റ് കുപ്പായമെടുത്ത് അണിഞ്ഞാല്‍ പിന്നെ പാക് ബൗളർമാരെ തലങ്ങുംവിലങ്ങും പ്രഹരിക്കുന്നത് വീരുവിനൊരു ശീലമായിരുന്നു. 9 ടെസ്റ്റുകളില്‍ 91.14 ശരാശരിയില്‍ 1276 റണ്‍സ് നേടിയ കണക്കുകളിലുണ്ട് പാകിസ്ഥാനെതിരെ വീരു എത്രമാത്രം അപകടകാരിയായിരുന്നുവെന്ന്. ഏകദിനത്തിലും മോശമല്ലായിരുന്നു സെവാഗിന്‍റെ പാക് പ്രഹരം. ഇതോടെ പന്ത് കൊണ്ടല്ലാതെ വാക്ക് കൊണ്ട് സെവാഗിന് തടയിടാന്‍ പാകിസ്ഥാന്‍ ശ്രമിച്ച പരമ്പരയായിരുന്നു 2005ലേത്. അന്ന് സെവാഗിനെതിരെ താന്‍ നടത്തിയ സ്ലെഡ്ജിംഗിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് പാക് ടീമിലെ പേസറായിരുന്ന നാവേദ് ഉള്‍ ഹസന്‍.
'ഞങ്ങള്‍ ടീം ഇന്ത്യക്കെതിരെ കളിക്കുകയായിരുന്നു. സെവാഗ് 74 റണ്‍സില്‍ നില്‍ക്കുന്നു. മത്സരത്തില്‍ സെവാഗ് ഞങ്ങളെ അടിച്ചുപറത്തി. ഇന്ത്യ 300ലധികം റണ്‍സ് നേടി. ഷാഹിദി അഫ്രീദിയടക്കം മിക്ക ബൗളർമാരെയും അദേഹം തല്ലിച്ചതച്ചുകൊണ്ടിരുന്നു. അപ്പോള്‍ ഞാന്‍ ഇന്‍സമാം ഉള്‍ ഹഖിനോട് ഒരു ഓവർ ചോദിച്ചു. തീർച്ചയായും, എല്ലാവരും അടി വാങ്ങുകയാണ്, നീ പറ്റുമെങ്കില്‍ ശ്രമിക്കൂ. ആദ്യ പന്ത് സാവധാനം ബൗണ്‍സർ എറിഞ്ഞപ്പോള്‍ സെവാഗിന് അടിക്കാനായില്ല. ഞാന്‍ വീരുവിന് അടുത്തേക്ക് ചെന്ന് പറഞ്ഞു, എങ്ങനെയാണ് കളിക്കേണ്ടത് എന്ന് നിങ്ങള്‍ക്ക് അറിയില്ല. പാകിസ്ഥാനിലായിരുന്നേല്‍ നിങ്ങള്‍ രാജ്യാന്തര ക്രിക്കറ്റ് കളിക്കുമായിരുന്നില്ല. അതിന് ശേഷം തിരിഞ്ഞുനടക്കുമ്പോള്‍ ഞാന്‍ ഇന്‍സമാമിനോട് പറഞ്ഞു, അടുത്ത പന്തില്‍ വിക്കറ്റ് എടുക്കുമെന്ന്. ആ പന്തില്‍ എന്നെ ഉയർത്തിയടിക്കാന്‍ ശ്രമിച്ച് സെവാഗ് പുറത്താവുകയും ഞങ്ങള്‍ വിജയിക്കുകയും ചെയ്തു' എന്നുമാണ് നാവേദിന്‍റെ വെളിപ്പെടുത്തല്‍.
എന്നാല്‍ തെറ്റായ ഒരു വിവരം നാവേദ് പങ്കുവെച്ചതിലുണ്ട്. അന്നത്തെ മത്സരത്തില്‍ പാകിസ്ഥാന്‍ വിജയിച്ചില്ല, ഇന്ത്യ 58 റണ്ണിന്‍റെ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 148 റണ്‍സെടുത്ത എം എസ് ധോണിയുടെയും 74 എടുത്ത വീരേന്ദർ സെവാഗിന്‍റെയും 52 നേടിയ രാഹുല്‍ ദ്രാവിഡിന്‍റേയും കരുത്തില്‍ 9 വിക്കറ്റിന് 356 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് 298 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം