
ഇസ്ലാമാബാദ്: സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ (Team India) ടി20 ലോകകപ്പിനുള്ള (T20 World Cup) ഒരുക്കങ്ങള്‍ ഗംഭീരമാക്കി. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഇംഗ്ലണ്ട് വച്ചുനീട്ടിയ 189 റണ്‍സ് വിജയലക്ഷ്യം വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. അപ്പോഴും ഒരു ഓവര്‍ ബാക്കിയുണ്ടായിരുന്നു. ഓപ്പണര്‍മാരായ കെ എല്‍ രാഹുല്‍ (KL Rahul)- ഇഷാന്‍ കിഷന്‍ (Ishan Kishan) സഖ്യം നല്‍കിയ തുടക്കമാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.
ഐപിഎല്‍ 2021: വാതുവയ്പ്പ് കേസില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 27 പേര്‍ ബംഗളൂരുവില്‍ പിടിയില്‍
70 റണ്‍സുമായി റിട്ടയേര്‍ഡ് ഹെര്‍ട്ടായ കിഷനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം സല്‍മാന്‍ ബട്ട് (Salman Butt). തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ഫോമില്‍ കളിക്കുന്ന കിഷന് ടീമില്‍ ഒരിടം കൊടുക്കണമെന്നാണ് ബട്ടിന്റെ ആവശ്യം. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''രാഹുല്‍- രോഹിത് ശര്‍മ ഓപ്പണിംഗ് സഖ്യത്തെ പിരിക്കേണ്ടതില്ല. അവരെ മാറ്റുമെന്ന് ഞാന്‍ കരുതുന്നുമില്ല. എന്നാല്‍ കിഷനെ മറ്റെവിടെയെങ്കിലും കളിപ്പിക്കാന്‍ ശ്രമിക്കണം. എവിടെയും കളിക്കാല്‍ കെല്‍പ്പുള്ള താരമാണ് അവന്‍. തകര്‍പ്പന്‍ ഫോമിലും. മൂന്നാമതായി ഇറങ്ങുന്ന വിരാട് കോലിക്ക് മുമ്പോ ശേഷമോ കിഷനെ കളിപ്പിക്കാം.
അവന്‍ ന്യൂബാളിലോ സ്പിന്നിനേയൊ ഭയക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. രണ്ടിനെതിരേയും മനോഹരമായി കളിക്കുന്നു. മൊയീന്‍ അലിക്കെതിരെ മനോഹരമായിട്ടാണ് അവന്‍ കളിച്ചത്. അതുപോലെ ആദില്‍ റഷീദിനെതിരേയും.'' ബട്ട് പറഞ്ഞു.
രാഹുലിന്റെ ഇന്നിംഗ്‌സിനെ കുറിച്ചും ബട്ട് വാചാലനായി. ''എന്നാല്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിലെ സവിശേഷത രാഹുലിന്റെ ബാറ്റിംഗാണ്. ബൗളിംഗ് മിഷീന് മുന്നില്‍ നിന്ന് ബാറ്റ് ചെയ്യന്നത് പോലെയാണ് എനിക്ക് തോന്നിയത്. അത്രത്തോളം അനായാസമായിട്ടാണ് രാഹുല്‍ കളിച്ചത്. ഇപ്പോള്‍ അപകടകാരിയായ ബാറ്റ്‌സ്മാന്‍ രാഹുലാണ്.'' ബട്ട് കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാനെതിരായ മത്സരത്തോടെയാണ് ഇന്ത്യയുടെ ലോകകപ്പ് പ്രയാണം ആരംഭിക്കുന്നത്. 24ന് ദുബായിലാണ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരം. 2019 ഏകദിന ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!