
ഇസ്ലാമാബാദ്: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ 2004ല്‍ ഇന്ത്യന്‍ ടീം ക്രിക്കറ്റ് പരമ്പരയ്ക്കായി പാകിസ്ഥാനിലെത്തിയിരുന്നു. 1999ലെ കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ആദ്യമായിട്ടായിരുന്നു ഇന്ത്യ, പാകിസ്ഥാനിലെത്തിയത്. അഞ്ച് ഏകദിനങ്ങളും മൂന്ന് ടെസ്റ്റുകളുമാണ് പരമ്പരയിലുണ്ടായിരുന്നത്. സൗരവ് ഗാംഗുലിക്ക് കീഴില്‍ ഇന്ത്യ ഏകദിന പരമ്പര 3-2ന സ്വന്തമാക്കി. ടെസ്റ്റില്‍ 2-1നായിരുന്നു ഇന്ത്യയുടെ ജയം.
എന്നാല്‍ ഏകദിന പരമ്പരയ്ക്ക് മുമ്പ് നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ, പാകിസ്ഥാന്റെ എ ടീമിനോട് തോറ്റിരുന്നു. 335 റണ്‍സെടുത്തിട്ടും പാകിസ്ഥാന്‍ എ ടീം 24 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയിച്ചു. തൗഫീഖ് ഉമറിന്റെ (104) സെഞ്ചുറിയും ഇമ്രാന്‍ നസീറിന്റെ (32 പന്തില്‍ 65) ഇന്നിംഗ്‌സുമാണ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്.
ആ മത്സരം ഓര്‍ത്തെടുക്കുകയാണ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. അന്നത്തെ കാലത്തെ പാകിസ്ഥാന്റെ ബെഞ്ച് സ്‌ട്രെങ്ത്തിനെ കുറിച്ചാണ് ബട്ട് പറയുന്നത്. ''2004ല്‍ ഇന്ത്യ, പാകിസ്ഥാന്‍ പര്യടനത്തിനെത്തിയത് ഞാനോര്‍ക്കുന്നു. അന്ന് സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ തോല്‍പ്പിക്കാനായി പാകിസ്ഥാന്‍ എ ടീമിനായി. ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഹൈ സ്‌കോറിംഗ് ഗെയിം ആയിരുന്നു.. ഇമ്രാന്‍ നസീറിന് അന്ന് വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. എന്നാലിപ്പോള്‍ അത്തരത്തില്‍ ഒരു ബെഞ്ച് സ്‌ട്രെങ്ത് പാകിസ്ഥാനുണ്ടോ?' സല്‍മാന്‍ ബട്ട് ചോദിച്ചു.
''ഞാനും പാകിസ്ഥാന്‍ എടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ ഞാനുമുണ്ടായിരുന്നു. മാത്രമല്ല, അന്നൊക്കെ അണ്ടര്‍ 19 ടീമുകളും പര്യടനത്തിനായി പോയിരുന്നു. എന്നാലിപ്പോള്‍ അങ്ങനെയൊന്നും നടക്കുന്നില്ല. ആരെയാണ് പഴിക്കേണ്ടത്.? ഈ ചോദ്യങ്ങള്‍ക്ക് ഒരുപാട് ഉത്തരങ്ങളുണ്ടാവും. എന്നാലത് തുറന്ന് പറയാന്‍ ആരും ആഗ്രഹിക്കുന്നില്ല.'' ബട്ട് പറഞ്ഞുനിര്‍ത്തി.