ശ്രീലങ്ക ലോകകപ്പ് വിറ്റോ എന്ന് ഉറപ്പില്ല, അതൊരു സംശയം മാത്രം; മുന്‍ ലങ്കന്‍ കായിക മന്ത്രി

By Web TeamFirst Published Jun 25, 2020, 6:47 PM IST
Highlights

ഇതുസംബന്ധിച്ച് 2011 ഒക്ടോബറില്‍ തന്നെ ഐസിസിക്ക് പരാതി നല്‍കിയിരുന്നെന്നും ഇതിന്റെ പകര്‍പ്പ് ഇപ്പോള്‍ അന്വേഷണം നടത്തുന്ന പോലീസിന്റെ പ്രത്യേക സംഘത്തിനും കൈമാറിയിട്ടുണ്ടെന്നും അലുത്ഗമേജ് വ്യക്തമാക്കി.

കൊളംബോ: 2011ലെ ഏകദിന ലോകകപ്പ് ശ്രീലങ്ക ഇന്ത്യക്ക് വിറ്റെന്ന ആരോപണത്തില്‍ നിന്ന് പിന്‍മാറി മുന്‍ ലങ്കന്‍ കായിക മന്ത്രി മഹിദാനന്ദ അലുത്ഗമേജ്. ലങ്ക ലോകകപ്പ് ഇന്ത്യക്ക് വിറ്റോ എന്ന് തനിക്ക് ഉറപ്പില്ലെന്നും അത് തന്റെ ഒരു സംശയം മാത്രമാണെന്നും അലുത്ഗമേജ് പറഞ്ഞു. സംശയമാണെങ്കിലും അതേക്കുറിച്ച് അന്വേഷിക്കണമെന്നും  അലുത്ഗമേജ് മാധ്യമങ്ങളോട് പറഞ്ഞു.

ഇതുസംബന്ധിച്ച് 2011 ഒക്ടോബറില്‍ തന്നെ ഐസിസിക്ക് പരാതി നല്‍കിയിരുന്നെന്നും ഇതിന്റെ പകര്‍പ്പ് ഇപ്പോള്‍ അന്വേഷണം നടത്തുന്ന പോലീസിന്റെ പ്രത്യേക സംഘത്തിനും കൈമാറിയിട്ടുണ്ടെന്നും അലുത്ഗമേജ് വ്യക്തമാക്കി.

2011ലെ ഏകദിന ലോകകപ്പ് ഫൈനല്‍ ഒത്തുകളിയായിരുന്നുവെന്ന അലുത്ഗമേജിന്റെ ആരോപണത്തിന് പിന്നാലെ ശ്രീലങ്കന്‍ കായിക മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കായികമന്ത്രി ഡള്ളാസ് അലാഹ്പെരുമ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഓരോ രണ്ടാഴ്ചയും അന്വേഷണ പുരോഗതി അറിയിക്കണമെന്നും മന്ത്രി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.


2011ലെ ലോകകപ്പ് ഫൈനലില്‍ ശ്രീലങ്ക ഇന്ത്യയെ നേരിട്ടപ്പോള്‍ അലുത്ഗമേജ് ആയിരുന്നു ശ്രീലങ്കയുടെ കായിക മന്ത്രി. ലോകകപ്പ് ഫൈനലില്‍ ശ്രീലങ്ക ഇന്ത്യക്ക് മുന്നില്‍ മന:പൂര്‍വം തോറ്റുകൊടുക്കുകയായിരുന്നുവെന്നായിരുന്നു മഹിന്ദാനന്ദ അലുത്ഗമേജിന്റെ ആരോപണം. ശ്രീലങ്കന്‍ ടെലിവിഷന്‍ ചാനലിനോട് സംസാരിക്കവെയാണ് മഹിന്ദാനന്ദ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.

"ശ്രീലങ്ക ലോകകപ്പ് ഇന്ത്യക്ക് വില്‍ക്കുകയായിരുന്നു. ലങ്കയാണ് ജയിക്കേണ്ടിയിരുന്നത്. എന്നാല്‍ ഞങ്ങള്‍ ലോകകപ്പ് ഇന്ത്യക്ക് വിറ്റു. ഇതിപ്പോള്‍ എനിക്ക് പറയാമെന്ന് തോന്നി. ഒരു താരത്തെയും ഈ ഒത്തുകളിയുമായി ഞാന്‍ ബന്ധപ്പെടുത്തുന്നില്ല. എന്നാല്‍ ടീം തിരഞ്ഞെടുപ്പിന് ഇതില്‍ പങ്കുണ്ട്. ഈ കോഴയില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എനിക്ക് ഇപ്പോള്‍ പറയാനാവില്ല.'' അദ്ദേഹം പറഞ്ഞു.


കായികമന്ത്രിയുടെ ആരോപണങ്ങള്‍ മുന്‍ ശ്രീലങ്കന്‍ നായകന്‍മാരും ലോകകപ്പ് ടീം അംഗങ്ങളുമായിരുന്ന മഹേല ജയവര്‍ധനെയും കുമാര്‍ സംഗക്കാരയും തള്ളിക്കളഞ്ഞിരുന്നു. വെറുതെ ആരോപണം ഉന്നയിക്കാതെ തെളിവുകള്‍ർ പുറത്തുവിടാനും ഇരുവരും കായികമന്ത്രിയെ വെല്ലുവിളിച്ചിരുന്നു.

click me!