
ലഖ്നൗ: ഐപിഎല്ലില്‍ ഒറ്റ പന്ത് കൊണ്ട് സീനാകെ മാറ്റിയ ലഖ്നൗവിന്‍റെ യുവപേസര്‍ മായങ്ക് യാദവിന് കൈയടിച്ച് ഇതിഹാസ താരങ്ങള്‍. 156 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയാവുന്ന അധികം ബൗളര്‍മാരൊന്നും ഇപ്പോള്‍ ലോക ക്രിക്കറ്റിലില്ലെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ പറഞ്ഞു.അസാമാന്യ വേഗം കണ്ടെത്തുന്ന മായങ്ക് ഈ സീസണിലെ ലഖ്നൗവിന്‍റെ കണ്ടുപിടിത്തമാണെന്ന് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
ഇന്ത്യ അവരുടെ ഏറ്റവും വേഗമേറിയ പന്തെറുകാരനെ കണ്ടെത്തിയെന്നും മായങ്ക് യാദവിന്‍റെ പ്രകടനം ശരിക്കും മതിപ്പുളവാക്കുന്നുവെന്നും ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ബ്രെറ്റ് ലീ എക്സില്‍ പോസ്റ്റ് ചെയ്തപ്പോള്‍ 155.8 കിലോ മീറ്റര്‍ വേഗമോ, മായങ്ക് യാദവേ നീ എവിടെ ഒളിച്ചിരിക്കുകയാണെന്നായിരുന്നു ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍ ട്വിറ്ററില്‍ കുറിച്ചത്.
155 കിലോ മീറ്റര്‍ വേഗത്തിലെറിയുന്ന ഒരു പേസ് ബൗളര്‍, സന്തോഷം എന്നായിരുന്നു മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സന്‍റെ കമന്‍റ്. എന്തൊരു പ്രതിഭാസമാണവന്‍, അവന്‍ ഇനിയും വേഗത്തിലെറിയട്ടെ ഇന്ത്യക്കായി വേഗം കളിക്കാനാവട്ടെ എന്നായിരുന്നു ഹര്‍ഭജന്‍ സിംഗ് പറഞ്ഞത്.
ഡെയ്ല്‍ സ്റ്റെയ്ൻ ആണ് തന്‍റെ ആരാധനാമൂര്‍ത്തിയെന്ന് മത്സരശേഷം മായങ്ക് യാദവ് പറഞ്ഞിരുന്നു.ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ അരങ്ങേറിയ മായങ്ക് യാദവ് തന്‍റെ രണ്ടാം ഓവറിലെ ആദ്യ പന്ത് ശിഖര്‍ ധവാനെതിരെ 155.8 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞതോടെയാണ് ഈ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ ബൗളറായത്. തന്‍റെ ആദ്യ ഓവറിലെ ആദ്യ രണ്ട് പന്തുകള്‍ തന്നെ 150 കിലോ മീറ്റര്‍ വേഗത്തില്‍ എറിഞ്ഞാണ് മായങ്ക് വരവറിയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!