
മുംബൈ: 2011 ലെ ഏകദിന ലോകകപ്പ് ഫൈനല്‍ മത്സരം ഫിനിഷ് ചെയ്യാന്‍ കഴിയാത്തതാണ് കരിയറിലെ ഏറ്റവും വലിയ നിരാശയെന്ന് വ്യക്തമാക്കി ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീം മെന്‍ററും മുന്‍ ഇന്ത്യന്‍ ഓപ്പണറുമായ ഗൗതം ഗംഭീര്‍. അന്ന് വിജയ റണ്‍ നേടാതെ മറ്റൊരു താരത്തിന് ഫിനിഷ് ചെയ്യാന്‍ അവസരം നല്‍കേണ്ടി വന്നത് ശരിയായില്ലെന്ന തോന്നല്‍ അന്നും ഇന്നുമുണ്ടെന്നും ഗംഭീര്‍ വെളിപ്പെടുത്തി.
എം.എസ്.ധോണി ലോംഗ് ഓണിന് മുകളിലൂടെ പറത്തിയ കൂറ്റന്‍ സിക്സറാണ് 2011 ഏകദിന ലോകകപ്പിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇന്ത്യൻ ആരാധകരുടെ മനസില്‍ വരുന്ന ആദ്യ ഓര്‍മ. അതുവരെ തകര്‍ത്ത് കളിച്ചവരെയെല്ലാം ആ ഒരൊറ്റ ഇന്നിങ്സിലൂടെ ധോണി പിന്നിലാക്കി. അക്കൂട്ടത്തില്‍ പെട്ടതിന്‍റെ നിരാശ പല തവണ ഗൗതം ഗംഭീര്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇന്ത്യ കിരീടം നേടിയ ഒരു ലോകകപ്പ് ഫൈനലില്‍ ടോപ് സ്കോററായിട്ടും വിസ്മൃതിയിലേക്ക് പോകാന്‍ വിധിക്കപ്പെട്ടു ഗംഭീറും ഗംഭീറിന്‍റെ ഗംഭീര ഇന്നിങ്സും.
ഫൈനലില്‍ 91 റണ്‍സെടുത്ത ധോണി 97 റണ്‍സെടുന്ന ഗംഭീറിനെ പിന്തള്ളി മാന്‍ ഓഫ് ദ മാച്ചുമായി. ലങ്കയ്ക്കെതിരായ മത്സരം ഫിനിഷ് ചെയ്യാന്‍ താന്‍ അഗ്രഹിച്ചിരുന്നുവെന്നും മറ്റൊരാളെ ഫിനിഷ് ചെയ്യാന്‍ വിട്ടത് ശരിയായില്ലെന്ന തോന്നല്‍ തനിക്ക് എപ്പോഴുമുണ്ടെന്നും ഗംഭീര്‍ പറയുന്നു. അന്ന് വിജയ റണ്‍ നേടാതെ മടങ്ങിയത് കരിയറിലെ വലിയ നിരാശയായി ഇന്നും തുടരുന്നു. ഭൂതകാലത്തേക്ക് പോകാന്‍ സാധിച്ചിരുന്നെങ്കില്‍ ഇന്ത്യയ്ക്കായി ആ വിജയ റണ്‍ താന്‍ നേടിയേനേ എന്നും ഗംഭീര്‍ പറഞ്ഞു.
അര്‍ഹിച്ച സെഞ്ചുറിക്ക് മൂന്ന് റണ്‍സകലെ 97 റണ്‍സില്‍ പുറത്തായി ചെളിപുരണ്ട ജേഴ്‌സിയുമായി ഗംഭീര്‍ മടങ്ങുന്ന കാഴ്ച ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരിക്കലും മറന്നിട്ടുണ്ടാവില്ല. സ്വപ്ന ഫൈനലിലെ സെഞ്ചുറി നേട്ടം വെറും മൂന്ന് റണ്‍സകലെ നഷ്ടമായതിന്‍റെ നിരാശ ഇന്നും ഗംഭീറിനുണ്ട്. അതിന് തെളിവാണ് മുമ്പും ധോണിക്കെിതിരെ പല കുറി നടത്തിയ വിമര്‍ശനങ്ങള്‍.
2007ല്‍ ഇന്ത്യ ആദ്യമായി ടി20 ലോകകപ്പ് നേടിയപ്പോഴും ഫൈനലില്‍ ഗംഭീറായിരുന്നു ടോപ് സ്കോറര്‍. എന്നാല്‍ ആ മത്സരം ജൊഗീന്ദര്‍ ശര്‍മക്ക് അവസാന ഓവര്‍ നല്‍കാനുള്ള ധോണിയുടെ തന്ത്രപരമായ നീക്കത്തിന്‍റെ പേരിലാണ് പിന്നീട് ഓര്‍മിക്കപ്പെട്ടത്. രാഹുല്‍ ദ്രാവിഡിന് പകരം ഇന്ത്യന്‍ ടീമിന്‍റെ അടുത്ത പരിശീലകനാവാനൊരുങ്ങുകയാണ് ഗംഭീര്‍ ഇപ്പോള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക