
തിരുവനന്തപുരം: മോശം ഫോമിന്‍റെ പേരില്‍ മുന്‍ നായകന്‍ വിരാട് കോലിയെ വിമര്‍ശിച്ച ആരാധകരും ക്രിക്കറ്റ് വിശകലന വിദഗ്ധരുമൊന്നും എന്തുകൊണ്ടാണ് രോഹിത് ശര്‍മയെ വിമര്‍ശിക്കാത്തതെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. സമീപകാലത്ത് രോഹിത്തില്‍ന്ന് വലയി ഇന്നിംഗ്സുകളൊന്നും വരുന്നില്ലെന്നും ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ടോക് ഷോയില്‍ പറഞ്ഞു. 2021ല്‍ ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിലാണ് രോഹിത് അവസാനമായി സെഞ്ചുറി നേടയത്.
ഇന്നലെ തിരുവനന്തപുരത്ത് നടന്ന ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിലും മികച്ച തുടക്കം കിട്ടിയിട്ടും രോഹിത് അത് മുതലാക്കാനാവാതെ 49 പന്തില്‍ 42 റണ്‍സെടുത്ത് പുറത്തായതിന് പിന്നാലെയാണ് ഗംഭീറിന്‍റെ വിമര്‍ശനം എന്നതും ശ്രദ്ധേയമാണ്. മത്സരത്തില്‍ കോലി സെഞ്ചുറി നേടുകയും ചെയ്തിരുന്നു.
കഴിഞ്ഞ മൂന്നരവര്‍ഷമായി സെഞ്ചുറി നേടാന്‍ കഴിയാതിരുന്നപ്പോള്‍ ചര്‍ച്ച ചെയ്തതുപോലെ രോഹിത്തിന്‍റെ കാര്യം ആരും ചര്‍ച്ച ചെയ്യുന്നില്ല. കോലിയോടെന്നപോലെ രോഹിത്തിനെയും ഇക്കാര്യത്തില്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കേണ്ടതുണ്ട്. കാരണം, രാജ്യാന്തര ക്രിക്കറ്റില്‍ കഴിഞ്ഞ 50 ഇന്നിംഗ്സുകളായി രോഹിത് സെഞ്ചുറി നേടിയിട്ടില്ല. ഒന്നോ രണ്ടോ പരമ്പരകളില്‍ സെഞ്ചുറി നേടാതിരിക്കുന്നതിനെക്കുറിച്ചല്ല പറയുന്നത്. 2019ലെ ഏകദിന ലോകകപ്പിനുശേഷം രോഹിത് അത്തരമൊരു പ്രകടനം പുറത്തെടുത്തിട്ടില്ല.
രോഹിത് നന്നായി ടൈം ചെയ്യുകയും നല്ല തുടക്കങ്ങള്‍ ലഭിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അതൊന്നും വലിയ സ്കോറാക്കാന്‍ രോഹിത്തിനാവുന്നില്ല. രോഹിത്തില്‍ നിന്ന് സാധാരണ ഉണ്ടാവാറുള്ള വലിയ സെഞ്ചുറികള്‍ വന്നിട്ട് കാലമേറെയായി. റണ്‍വരള്‍ച്ച അവസാനിപ്പിച്ച് വിരാട് കോലി തിരിച്ചെത്തിക്കഴിഞ്ഞു. ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുമ്പ് രോഹിത് ഫോം വീണ്ടെടുക്കേണ്ടതുണ്ട്. കാരണം ലോകകപ്പില്‍ കോലിയും രോഹിത്തുമാകും ഇന്ത്യയുടെ പ്രധാന താരങ്ങളെന്നും ഗംഭീര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!